ലോക്സഭാ തെരഞ്ഞെടുപ്പിന് അഭൂതപൂര്‍വ്വമായ ഒരു മാനം കൈവന്നിരിക്കുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാല്‍നൂറ്റാണ്ടുകാലം താരതമ്യേന നിശബ്ദവും ശാന്തവുമായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ എല്ലാം തന്നെ. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രവും അതിന്റെ അടിസ്ഥാനത്തില്‍ ഭരണത്തിന് കഴിവുറ്റ ഒരു രാഷ്ട്ര നേതൃത്വവും രാജ്യത്തുണ്ട് എന്ന ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസമായിരുന്നു അതിനുകാരണം. എന്നാല്‍ 1970കളുടെ ആരംഭത്തോടെ പതുക്കെ പതുക്കെ ആ വിശ്വാസപ്രമാണത്തിന് ഇളക്കം തട്ടാന്‍ തുടങ്ങി. രാജനീതിയും രാജധര്‍മ്മവും അപകടത്തിലായി എന്ന് തോന്നിയപ്പോള്‍ ഗാന്ധിജിയുടെ ഉറ്റ അനുയായി ആയിരുന്ന ജയപ്രകാശ്ജിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ വിപ്ലവത്തിനുള്ള പ്രക്ഷോഭം ആരംഭിച്ചു. അതാകട്ടെ ഒടുവില്‍ ജയപ്രകാശ്ജിയെപ്പോലുള്ളവരെ ജയിലിലടച്ചും പത്രമാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും വായടച്ചുമുളള കൊടിയ ദുരന്തങ്ങള്‍ വരുത്തിവച്ച അടിയന്തരാവസ്ഥ എന്ന അസാധാരണ പ്രഖ്യാപനം വരെ എത്തി.
ഭാരതീയ ജനതാപാര്‍ട്ടിയും പിന്തുടരുന്നത് സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ പ്രത്യയശാസ്ത്രമാണ്. ഗാന്ധിജി രൂപവും ഭാവവും നല്കി ഉലയിലൂതിയെടുത്ത പൊന്നുപോലെ വികസിപ്പിച്ചെടുത്തതും ഇതേ തത്വശാസ്ത്രം തന്നെ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സനാതനധര്‍മ്മം എന്ന പ്രത്യയശാസ്ത്രത്തിന് അങ്ങനെ നമ്മള് ഗാന്ധിസം എന്ന പേരു നല്കി. സനാതന ധര്‍മ്മത്തെ വെള്ളം ചേര്‍ക്കാതെ സാധാരണക്കാരന്റെ ജീവിതവുമായി സമന്വയിപ്പിച്ച് സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ഗാന്ധിജി ഉപയോഗിച്ചു. അപ്പോള്‍ പ്രത്യയശാസ്ത്രത്തെക്കാള്‍ വ്യക്തിയുടെ പ്രഭാവത്തിന് ഇവിടെ സ്ഥാനം വന്നു.
ഗാന്ധിയന്‍ പ്രത്യയശാസ്ത്രം പിന്തുടരുന്നു എന്നു പറയുന്ന കോണ്‍ഗ്രസ്സിന്റെ നേതാവ് ഡോ. മന്മോഹന്ജി പിന്തുടരുന്നാകട്ടെ, അമേരിക്കന്‍ ചായ്വുള്ള ഒരു സമ്പദ്വ്യവസ്ഥയെക്കുറിച്ചും. ഇവിടെ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ആശയാഭിലാഷങ്ങള്‍ക്കും അനുസരിച്ച് ഭരണരംഗം വഴിമാറുന്നതുകാണാം.
അതായത് നല്ലൊരു പ്രത്യയശാസ്ത്രത്തെ കറപുരളാതെ പ്രാവര്‍ത്തികമാക്കാന്‍ കരുത്തുറ്റ ഇച്ഛാശക്തിയും ശേമുഷിയും കൈമുതലായുള്ള ഒരു ഭരണാധികാരി അനിവാര്യം. നമ്മുടെ പ്രധാനമന്ത്രി ഒരിക്കല്‍ പറഞ്ഞു: ഇന്ത്യയുടെ വികസന വിഭവങ്ങളുടെ ആദ്യ അവകാശി ന്യുപക്ഷങ്ങളാണെന്ന്. ഭാരതത്തിന്റേയും കോണ്‍ഗ്രസ്സിന്റേയും പ്രഖ്യാപിത പ്രത്യയശാസ്ത്രത്തിനു കടകവിരുദ്ധമാണിത്. ഭാരതം സഹസ്രാബ്ദങ്ങളായി പിന്തുടരുന്ന രാജധര്മ്മത്തിന് കടകവിരുദ്ധമാണിത്. പ്രജകളില്‍ വിവേചനം കൂടാതെ തുല്യനീതിയും അവകാശവും അവസരസമത്വവും നല്കുന്ന സനാതന ധര്മ്മത്തിന് വിരുദ്ധമായ രാജനീതിയാണിത്.
പിന്നീടൊരിക്കല്‍ അദ്ദേഹം പറഞ്ഞു, ഭാരതത്തിന്റെ ഭരണരംഗത്തെ നിയന്ത്രണത്തിന് എനിക്കു പരിധിയുണ്ട്. കാരണം ഞാന്‍ ഒരു മുന്നണിയുടെ നേതാവാണ്. ഇതു കരുത്തനായ ഒരു ഭരണാധികാരിയുടെ ശബ്ദമല്ല. പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാളുടെ ഒളിച്ചോട്ടമാണ്. ഇത് അരാജകത്വത്തെ കുഴലൂതി സ്വാഗതം ചെയ്യുന്നതാണ്. അതുതന്നെയാണ് സ്വതന്ത്ര ഭാരതം കണ്ട ഭരണരംഗത്തെ സമാനതകളില്ലാത്ത ഏറ്റവും വലിയ അഴിമതികള്‍ക്ക് വഴിവച്ചത് . ലക്ഷക്കണക്കിന് രൂപയുടെ അഴിമതി സി.എ.ജി. റിപ്പോര്‍ട്ടിലൂടെയും മറ്റും പുറത്തുവന്നപ്പോള്‍ നിസ്സഹായനായി നോക്കിനിന്ന, രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയായി ഡോ. മന്‍മോഹന്‍സിംഗ് മാറി.
ഇന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരം പിടിച്ചടക്കാന്‍ വേണ്ടി പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിപ്ലവം പോരാഞ്ഞിട്ട് റവല്യൂഷണറി കമ്മ്യൂണിസം സ്വപ്നം കണ്ട ആര്‍എസ്പി അധികാരത്തിനുവേണ്ടി കഷണങ്ങളാകുന്നതും ഇടതിനേയും വലതിനേയും മാറിമാറി പുണരുന്നതും നാം കണ്ടതാണ്. 2009 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആര്‍എസ്പിക്കു സീറ്റുകൊടുത്തില്ലെങ്കില് മന്ത്രിസഭയില്‍നിന്ന് തങ്ങളുടെ പ്രതിനിധിയായ എന്‍. കെ. പ്രേമചന്ദ്രനെ പിന്‍വലിക്കുമെന്നു പറഞ്ഞ ആര്‍എസ്പി പ്രേമചന്ദ്രനുവേണ്ടി തന്നെ ആ ഭീഷണി വിഴുങ്ങി . അതേ ആര്‍എസ്പി ഇപ്പോള്‍ അതേ പ്രേമചന്ദ്രനുവേണ്ടി തന്നെ അപ്രതീക്ഷിതമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിന് കൈപൊക്കാമെന്ന് എഴുതികൊടുത്തെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇതേസമയം മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ്സിനു വേണ്ടി കണ്ണും നട്ട് വലവീശി ഇടതുപ്രത്യയശാസ്ത്രം കാത്തിരിക്കുന്നു. ഇവിടെയെല്ലാം പ്രത്യയശാസ്ത്രത്തിന് പുല്ലു വിലയെന്ന് ഈ കക്ഷികള്‍ തെളിയിച്ചിരിക്കുകയാണ്.
രാഷ്ട്രീയ-സാമൂഹ്യരംഗത്തെ സജീവമാക്കിയത് നരേന്ദ്രമോദിയുടെ രംഗപ്രവേശമാണെന്നതില് തര്‍ക്കമില്ല. ആ രംഗപ്രവേശമാകട്ടെ, ഈ ലേഖകന്‍ ആദ്യമേ സൂചിപ്പിച്ചതുപോലെ ബിജെപി പിന്തുടരുന്ന അടിസ്ഥാനപരമായ സനാതനധര്‍മ്മമെന്ന പ്രത്യയശാസ്ത്രത്തിന് ഊര്‍ജ്ജം പകരുന്നു. ഇത് അലംഘനീയമായ പ്രകൃതിനിയമമാണ്. ഇവിടെ നമുക്കറിയാനുള്ളത് അങ്ങിനെ പുതുതായി ഉയര്‍ന്നുവരുന്ന ശക്തി നമ്മുടെ സനാതനധര്‍മ്മത്തെ പരിപുഷ്ടമാക്കുമോ എന്നാണ്.
ഭാരതത്തിലെ കോടാനുകോടി ഭാരതീയരെ (മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പടെയുള്ള വിവിധമതസ്ഥര്‍) വിവേചനമില്ലാതെ ഭാരതാംബയുടെ യഥാര്‍ത്ഥ മക്കളായി കരുതി ഭരിക്കാന്‍ കഴിയുമോ? കഴിഞ്ഞേ മതിയാകു. അതാണ് ദീനദയാല്‍ജി വിഭാവനം ചെയ്ത ഏകാത്മകമാനവദര്‍ശനം. അങ്ങനെ കഴിഞ്ഞാല്‍ ഭാരതത്തിന് വീണ്ടും ഒരു സുവര്‍ണ്ണ കാലഘട്ടം വന്നു എന്ന് പറയാം. ഇതുവഴി സനാതന ധര്‍മ്മമെന്ന പ്രത്യയശാസ്ത്രത്തെ ജാജ്വല്യ പ്രഭയോടെ സൂര്യമണ്ഡലത്തോളം ഉയര്‍ത്തിയാല്‍ പ്രത്യയശാസ്ത്രവും വ്യക്തിയും അതുവഴി സമഷ്ടിയും സമ്പൂര്‍ണ്ണ വിജയത്തിലെത്തി എന്നവകാശപ്പെടാന്‍ കഴിയും.
ചുരുക്കത്തില്‍, ലോകനന്മയ്ക്കുതകുന്ന ഒരു പ്രത്യശാസ്ത്രം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു വ്യക്തി, തെരഞ്ഞെടുപ്പില്‍ അതിപ്രധാനമാണ് എന്നതിന് തര്‍ക്കം വേണ്ട.
അഡ്വ. വി. കൃഷ്ണ ചന്ദ്രമോഹന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: