ന്യൂദല്‍ഹി: ഗുജറാത്തിലെ 2002 കലാപത്തില്‍ ദുഃഖമുണ്ടെന്നും പക്ഷേ കുറ്റം ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും നരേന്ദ്ര മോദി. തന്നെ ഒരു കോടതിയും കുറ്റക്കാരനെന്നു സംശയിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബ്രിട്ടീഷ് എഴുത്തുകാരനും ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാതാവുമായ ആന്‍ഡി മാറിനോ എഴുതിയ നരേന്ദ്ര മോദി; ഒരു രാഷ്ട്രീയ ജീവചരിത്രം എന്ന പുസതകത്തിലാണ് മോദിയുടെ നിലപാട്. 12 വര്‍ഷം താന്‍ സഹിച്ച കടന്നാക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നു. പുസ്തകം 310 പേജുണ്ട്.
കലാപകാലത്തെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മോദി രാജിക്കു തയ്യാറായെന്നും പക്ഷേ മുഖ്യമന്ത്രിയായി തുടരണമെന്നു പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു. താന്മൂലം സംസ്ഥാന ജനത ഏറെ ആരോപണങ്ങള്‍ സഹിക്കുന്നതു ശരിയല്ലെന്നു വിലയിരുത്തിയാണു രാജിക്കു തയ്യാറായതെന്നു മോദി വിശദീകരിച്ചെന്നും പുസ്തകത്തിലുണ്ട്.
ഗോധ്രയില്‍ രാമസേവകരെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ചു നേരിട്ടു കണ്ട കാര്യങ്ങള്‍ വിവരിച്ച ശേഷം അന്ന് താന്‍ സൈന്യത്തെ ജാഗ്രത്താക്കുന്ന കാര്യം തന്റെ ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായി സംസാരിച്ചിരുന്നുവെന്നും പറഞ്ഞു. പക്ഷേ അതിര്‍ത്തിയിലെ ഇന്ത്യാ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യം അവിടെയായിരുന്നുവെന്ന് മോദി വിവരിച്ചതായി പുസ്തകം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: