ആറന്മുള: ആറന്മുളയെ അറിയാത്തവര്‍ ഒരു ഗ്രാമത്തെ മൊത്തമായി വില്ക്കാന് ശ്രമിക്കുന്നു എന്നതാണ് ആറന്മുളയുടെ ഇപ്പോഴത്തെ ദുര്‍ഗതിയെന്ന് പ്രമുഖ സാഹിത്യ നിരൂപകന് പ്രൊഫ. ടോണി മാത്യു അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ മുപ്പത്തിയഞ്ചാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയോര ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് നാശത്തിന്റെ വിമാനം ഇറങ്ങുവാന്‍ സമ്മതിക്കരുത്. പെറ്റ നാടിന്റെ ആത്മാഭിമാനം രക്ഷിക്കുവാന്‍ ജനത മുന്നോട്ടിറങ്ങണം.
വിമാനത്താവളം വേണോ, വെള്ളം വേണോ എന്നതാണ് ഇന്നത്തെ പ്രശ്നം. ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് വയലുകള്‍ ഒരോ മഴക്കാലത്തും സംഭരിച്ച് വയ്ക്കുന്നത്. ടാങ്കുകളും പൈപ്പുകളും കണ്ടുപിടിക്കുന്നതിനു എത്രയോ കാലം മുമ്പ് പ്രകൃതി ഭംഗിയായി ജലം ശേഖരിച്ച് നമ്മുടെ കിണറുകളിലേക്ക് തന്നിരുന്നു. വയല്‍ നശിച്ചാല്‍ വെള്ളം കുടി മുട്ടും, അതിനാല്‍ അതു പാടില്ല എന്നാണ് നമുക്ക് പറയുവാനുള്ളതെന്നും ടോണി മാത്യു പറഞ്ഞു.
കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയെ ഇല്ലാതാക്കുന്ന പദ്ധതികള്‍ അനുവദിക്കരുതെന്നും, വികസനത്തിന്റെ പേരില്‍ പാരമ്പര്യത്തെ തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ നാടാര്‍ അസ്സോസിയേഷന് സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ ജില്ലാ കമ്മറ്റിയും മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 12-ാം വാര്‍ഡ് തൊഴിലുറപ്പു പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. സി. പൊന്നമ്മ, ആര്. കണ്ണന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എംഎല്) സംസ്ഥാന കമ്മിറ്റി അംഗം കെ.ഐ. ജോസഫ്, സിപിഐ. ജില്ലാ സെക്രട്ടറി പി. പ്രസാദ്, വെല്‍ഫെയര്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ്, സിപിഐ. ജില്ലാ കൗണ്‍സില്‍ അംഗം ആര്. ശരത്ചന്ദ്രകുമാര്‍, പൊടിയമ്മ ഭാസ്കരന്, കെ. നന്ദകുമാര്‍, ആറന്മുള വിജയകുമാര്‍, വിജയമ്മ എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ മുപ്പത്തിയാറാം ദിവസമായ ഇന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ചെയര്മാന് ജോണ്‍ പെരുവന്താനം സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രകൃതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സത്യഗ്രഹത്തില്‍ പങ്കു ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: