തിരുവനന്തപുരം: ആസാമിനെ മാതൃകയാക്കി പുകയില ഉള്‍പ്പെടെ പാന്‍ മസാലകളുടെയും ഗുഡ്കകളുടെയും ഉപഭോഗവും കേരളത്തില്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവയുടെ വില്പന കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാപകമായ തോതില്‍ ഉപയോഗിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2012ല്‍ കേരളത്തില്‍ പാന്‍മസാല വില്പന നിരോധിച്ചപ്പോള്‍ മുതല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികളെടുക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ.അനില്‍ കുമാര്‍ പറഞ്ഞു. പക്ഷേ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിക്കോട്ടിനും പുകയിലയുമടങ്ങിയ പാന്മസാലയും ഗുട്കയും വ്യാപകമായി കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്നത് വെല്ലുവിളിയാണ്. നിലവിലുള്ള ഉത്തരവ് ശക്തിപ്പെടുത്തുകയോ ഉത്തരവിനുപുറമെയുള്ള നടപടികളോ സ്വീകരിക്കുന്നത് ഗുണകരമാകും. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ഈ മാരകവിപത്തിന് അടിമകളാകുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2011ലെ ഭക്ഷ്യ സുരക്ഷ ചട്ടം പ്രകാരം പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്പാദനം, സംഭരണം, വില്പന, വിതരണം എന്നിവ നിരോധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ മധ്യപ്രദേശാണ് ആദ്യം ഈ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അതേസമയം ആസാമില്‍ പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന പാന്‍ മസാലകളും ഗുഡ്കയുമെല്ലാം ഉപയോഗിക്കുന്നതടക്കം നിയമം മൂലം നിരോധിച്ചു കഴിഞ്ഞു.
പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന സര്‍ദ, ഗുഡ്ക, പാന്‍ മസാല തുടങ്ങിയവയുടെയും വിവിധ തരത്തിലുള്ള വലിക്കാനാകാത്തതും ചവയ്ക്കുന്നതുമായ പുകയിലയുടെയോ അവയുടെ ഏതെങ്കിലും രൂപത്തിലുള്ള മറ്റ് ഉല്പന്നങ്ങളുടെയോ കൈവശം വയ്ക്കലും ഉപയോഗവും ആസാമില്‍ ഈ നിയമത്തിലൂടെ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ ആയിരം രൂപയും പിന്നീട് ഓരോ തവണയും 2000 രൂപയും പിഴശിക്ഷ ലഭിക്കും. ഇവയുടെ പരസ്യങ്ങളും നിരോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ഉപഭോഗമൊഴികെയുള്ള നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: