കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ സീറ്റുകള്‍ 100 ശതമാനവും മെറിറ്റ് സീറ്റുകളായിരിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ഐ. ജുനൈദ് റഹ്മാന് ജന്മഭൂമിയോട് പറഞ്ഞു.
ജസ്റ്റിസ് ജയിംസ് കമ്മറ്റി പ്രവേശന നടപടികളെ കുറിച്ചുള്ള വിശദീകരണം മാത്രമാണ് ആവശ്യപ്പെട്ടത്. മറിച്ചുള്ള വാര്‍ത്തകള്‍ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിച്ച് സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടേതാണ്. ഇവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കുള്ള പ്രോസ്പെക്ടസ് പ്രകാരം സര്‍ക്കാര്‍ കോളജുകളുടെ ലിസ്റ്റില്‍ എറണാകുളം ഗവ: മെഡിക്കല്‍ കോളേജ് ഉള്‍പ്പെടാതിരുന്നതാണ് വിവാദമായത്. നവംബറിലാണ് പ്രോസ്പക്ടസ് പ്രസിദ്ധീകരിച്ചതെന്നും 2013 ഡിസംബര്‍ 17നാണ് സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത് എന്നുമാണ് ഇക്കാര്യത്തിലുള്ള കോളേജ് അധികൃതരുടെ വിശദീകരണം.
കോളേജ് പൂര്‍ണ്ണമായും ഗവ: നിയന്ത്രണത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി മരുന്നു നല്‍കുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.
പ്രൈവറ്റ് മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് നിര്‍ണ്ണയിയ്ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എറണാകുളം ഗവ: മെഡിക്കല്‍ കോളേജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്നെയുമല്ല ഗവ: കോളേജ് പ്രിന്‍സിപ്പല്‍ മാരുടെ യോഗത്തിലും, സ്റ്റോര്‍ സൂപ്രണ്ടുമാരുടെ യോഗത്തിലും കോളേജിന്റെ പ്രതിനിധികളെ ക്ഷണിച്ചിരുന്നു.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഒരംഗം പറഞ്ഞ അഭിപ്രായം മിനിറ്റ്സില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ യോഗം ആ അഭിപ്രായം തള്ളികളയുകയായിരുന്നു. ഈ സമിതി സര്‍ക്കാരിന് കോളേജിന്റെ നടത്തിപ്പ് ഏജന്‍സികളെ ഏല്‍പ്പിക്കാനും സ്വാശ്രയ പ്രവേശനം തുടരണമെന്നുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായിട്ടുള്ള വാര്‍ത്ത തെറ്റാണെന്നും ജുനൈദ് റഹ്മാന് വിശദീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: