ആഗോള തലത്തില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റം ഉണ്ടായിക്കൊണ്ടി രിക്കുകയാണ്. അതിനോടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യാപകം. ഏതുരംഗത്തും പതിവുപോലെ പതുക്കെ മാത്രം പ്രതികരിക്കുന്ന ഇന്ത്യ പക്ഷേ, ഇക്കാര്യത്തില്‍ കുറച്ചു സക്രിയമായി. നമ്മുടെ ശാസ്ത്രലോകത്തിനു നന്ദി പറയണം. അവരുടെ ഭരണകര്‍ത്താക്കളിലുള്ള സ്വാധീനം ചെറുതല്ലെന്നു വ്യക്തമായി. അതിനു കാരണമുണ്ട്. നമ്മുടെ ശാസ്ത്ര ലോകത്തും മാറ്റമുണ്ടായി. പൊഖ്റാന്‍ ആണവ പരീഷണത്തിനു ശാസ്ത്രലോകത്തിന് അനുമതിനല്‍കിയ അടല്‍ ബിഹാരി വാജ്പേയിയുടെ തീരുമാനമാണ് ഇന്ത്യന്‍ ശാസ്ത്രലോകത്തിനു കുതിപ്പു നല്‍കിയത്. ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന് എന്ന ശക്തമായ ആ നിലപാടിലൂടെ ശാസ്ത്രജ്ഞന്മാരുടെ ആത്മാഭിമാനത്തിനുണ്ടായ ആ ഉണര്‍വ് ചന്ദ്രയാനും സ്വന്തമായ ക്രയോജനിക് യന്ത്ര നിര്‍മ്മാണ വിജയവും ഒക്കെയായി പുരോഗമിച്ചു. അങ്ങനെ ശാസ്ത്ര ലോകത്തെ പ്രതിഭകള്‍ക്ക് മാന്യതയും അര്‍ഹമായ സ്വാധീനവും രാജ്യത്തെ നയരൂപീകരണ രംഗത്തുണ്ടായി. അതിന്റെ ഭാഗമായാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മറ്റും പ്രധാനവിഷയമാകുന്ന മാറ്റത്തിന്റെ സ്ഥിതിവിശേഷം ഉണ്ടായത്. അതിന്റെ ഫലമായാണ് പരിസ്ഥിതി സംരക്ഷണക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണ കര്‍ത്താക്കള്‍ കുറച്ചെങ്കിലും ശ്രദ്ധ വെച്ചത്.
അങ്ങനെ, പ്രകൃതിശാസ്ത്ര നിരീക്ഷക ഗവേഷക സംഘത്തിന്റെ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് പശ്ചിമ ഘട്ട സംരക്ഷണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. ഇന്ത്യന്‍ പ്രകൃതി സംരഷണത്തില് പശ്ചിമ ഘട്ട മലനിരകളുടെയും വന മേഖലകളുടെയും സ്ഥാനം വലുതാണ്. ജൈവ സമ്പത്തിന്റെ സംരക്ഷണത്തിന് കേരളത്തിലെ സെയിലന്റ് വാലി വനമേഖലയ്ക്കുള്ള പ്രാധാന്യത്തിന്റെ നൂറിരട്ടിയാണ് പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണ ഗൗരവം. അതു സംബന്ധിച്ചു പഠിക്കാന്‍ ഡോ. മാധവ് ഗാഡ്ഗിലിന്റെ മേല്‍നോട്ടത്തില്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വാസ്തവത്തില്‍ ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണ രംഗത്തെ പുതിയ മാറ്റമായിരുന്നു. ഡോ.മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തത്വത്തില്‍ സ്വീകരിച്ചു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും അതിനോടുണ്ടായ എതിര്‍പ്പും കസ്തൂരി രംഗനെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടു പഠിച്ച് പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ചതും തുടര്‍ നടപടികളും ഇപ്പോഴും തുടരുന്ന നടപടികളും മാറ്റങ്ങളുടെ മാറ്റങ്ങളാണ്.
മുമ്പു വിശദീകരിച്ച, മുസ്ലിം ജീവിതാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഒരു മാറ്റവും വരുത്താതെ നടപ്പാക്കണമെന്ന ധൃതിയും പിടിവാശിയും ഒരു വശത്ത്. രാജ്യത്തെയാകെ ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരമായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനുള്ള കഠിന പ്രയത്ന പരിപാടികള്‍ മറുവശത്ത്. സാമുദായിക താല്പര്യങ്ങളുടെ മേല്‍ സാമൂഹ്യ താല്പര്യങ്ങള് ബലികഴിക്കുന്നതാണ് ഒരു കാഴ്ച, മറ്റേത് സാമുദായിക താല്പര്യങ്ങള്ക്കു വേണ്ടി ആഗോള താല്‍പര്യങ്ങള്‍തന്നെ ഹോമിക്കപ്പെടുന്നത്. ഇത് ഗുണപരമല്ലാത്ത മാറ്റമാണ്. എന്നാല്‍, ഇത്തരം വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതികരണങ്ങള്‍ വ്യാപകമയുണ്ടാകുന്നുവെന്നത് നല്ല മാറ്റമാണ്. ഈ തെരഞ്ഞെടുപ്പില്‍ മാറ്റത്തിന്റെ വോട്ട് അടയാളപ്പെടുത്തപ്പെടേണ്ടത് ഈ നിലപാടുകളിലാണ്.
പരിസ്ഥിതി പ്രശ്നങ്ങളിലുള്ള പ്രചാരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വന്ന മാറ്റം കാണാതെ പോകരുത്. ഏതാനും ചില വ്യക്തികളുടെയും ചെറു സംഘങ്ങളുടെയും ചില സര്‍ക്കാരിതര സംഘടനകളുടെയും ചിലപ്പോഴൊക്കെ ചില വലിയ സംഘടനകളുടെ പോക്കറ്റു സംഘടനകളെന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും ബോധവല്‍ക്കരണ പ്രവര്‍ത്തന മേഖലയായിരുന്നു പരിസ്ഥിതി സംരക്ഷണം ഒരുകാലത്ത്. പക്ഷേ, സംസ്ഥാനം മുഴുവനായോ രാജ്യമെമ്പാടുമോ ഒരു പരിസ്ഥിതി പ്രശ്നത്തില്‍ ഒന്നിച്ചു സംസാരിച്ച സമരം അടുത്തിടെ ഉണ്ടായിട്ടില്ല. എന്നാല്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനായി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെമ്പാടും ബാധകമായ ഒരുത്തരവിറക്കുകയും പിന്നീട് ഒരു സംസ്ഥാനത്തിനു മാത്രം ബാധകമാക്കി ആ ഉത്തരവ് തിരുത്തി വിജ്ഞാപനം ഇറക്കാനും തയ്യാറായി. പക്ഷേ, ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യം പോലുമായിരുന്നില്ല അത്. ഒരു കൂട്ടരുടെ, ന്യൂനപക്ഷ മത വിഭാഗത്തിന്റെ കടുംപിടുത്തത്തിനു സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളും സര്‍ക്കാരും ഒത്താശയും പിന്തുണയും പ്രഖ്യാപിച്ചതുവഴിയാണ് അതു സംഭവിച്ചത്. ഇതൊരു മാറ്റമല്ലെ.
പരിസ്ഥിതി സംരക്ഷണ വിരുദ്ധ നീക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ പങ്കെടുക്കുന്നു. അതേ സര്‍ക്കാര്‍തന്നെ പരിസ്ഥിതി സംരക്ഷണത്തിനു നടത്തുന്ന ഒരു പ്രക്ഷോഭത്തെ അമര്ച്ചചെയ്യാനൊരുങ്ങുന്നു; അതു ഭൂരിപക്ഷ മതവിഭാഗത്തിന്റെ ആവശ്യമല്ല എന്നിരുന്നിട്ടും. സെയിലന്റ് വാലി സംരക്ഷണ സമരത്തിനു ശേഷം ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള മേഖലയില്‍ നടക്കുന്നതു പോലെ ഇത്രമാത്രം ജനകീയമായ ഒരു പരിസ്ഥിതി സംരക്ഷണ സമരം വേറെ ഉണ്ടായിട്ടില്ല. അവിടെ സമരം നടത്താന്‍ കോണ്‍ഗ്രസും കേരളത്തിലെ ഭരണപക്ഷ പാര്ട്ടികളുമൊഴികെ മേറ്റ്ല്ലാ ദേശീയ-പ്രാദേശിക പാര്‍ട്ടികളുമുണ്ട്.
സാമൂഹ്യ-സാംസ്കാരിക-മത സംഘടനകളുമുണ്ട്. സമൂഹം അംഗീകരിച്ചിട്ടുള്ള സുപ്രധാന വ്യക്തികളുമുണ്ട്. പക്ഷേ ആറന്മുളയിലെ പരിസ്ഥിതി-പൈതൃക സംരക്ഷണ സമരത്തെ വെറും വിമാനത്താവള വിരുദ്ധ സമരമാക്കി വിഷയം മാറ്റാന്‍ ശ്രമിക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിരുദ്ധര്‍.
പശ്ചിമഘട്ട സംരക്ഷണത്തിനെതിരേയുള്ള താമരശ്ശേരി മോഡല്‍ അക്രമ സമരവും ന്യൂനപക്ഷ മതവിഭാഗത്തിന്റെ സംഘടിത സമ്മര്‍ദ്ദവും പുതിയ മാറ്റമാണ്. അക്രമ വഴി സ്വീകരിക്കാത്ത, ഭൂരിപക്ഷത്തിന്റെ (മതാടിസ്ഥാനത്തിലല്ല) ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ തയ്യാറാകില്ലെന്ന പുതിയൊരു മാറ്റത്തിന്റെ സാക്ഷ്യമാണ് ആറന്മുള. ആദ്യം പറഞ്ഞ, അക്രമ-സമ്മര്‍ദ്ദ പ്രക്ഷോഭ രീതിയിലേക്കുള്ള മാറ്റം മാറ്റേണ്ടതാണെന്ന് ആരും പറയും. ആ മാറ്റത്തിനുള്ള അവസരമാണ് മാറ്റത്തിന്റെ ഈ വോട്ടുകാലം.
(തുടരും)
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: