കൊച്ചി: ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടിലിഴയുന്നത് പാര്‍ട്ടിക്കുള്ളില്‍ ചേരിത്തിരിവ് സൃഷ്ടിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രശ്നത്തിലും ഇടുക്കി സീറ്റിന്റെ കാര്യത്തിലും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.
സഭാ നേതൃത്വം കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയാണെന്ന വിമര്‍ശനവും ഇവര്‍ക്കുണ്ട്. ടി.എന്‍. പ്രതാപന്, വി.ടി. ബല്‍റാം എന്നിവര്‍ മാത്രമേ പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നിട്ടുള്ളൂവെങ്കിലും ഇക്കാര്യത്തില്‍ അമര്‍ഷമുള്ള ഒട്ടേറെപ്പേരുണ്ടെന്നാണ് വിവരം. ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വി.ടി. ബല്‍റാമിനെ താക്കീത് ചെയ്യാനുള്ള കെപിസിസി തീരുമാനത്തിലും പ്രതിഷേധം പുകയുകയാണ്. ഇതിനുമുമ്പ് വി.ടി. ബല്‍റാം അമൃതാനന്ദമയിയെയും ശ്രീകൃഷ്ണജയന്തി ആഘോഷത്തെയും മറ്റും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ഇടപെടാതിരുന്ന കെപിസിസി ഇപ്പോള്‍ ബല്‍റാമിനെ താക്കീത് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇവര്‍ ചോദിക്കുന്നു.
സഭയുടെ താല്പര്യത്തിന് കീഴടങ്ങി പി.ടി. തോമസിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഇവര്‍ക്കഭിപ്രായമുണ്ട്. ഡീന്‍ കുര്യാക്കോസിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചിട്ടും ഉമ്മന്‍ചാണ്ടിയും സുധീരനും ബിഷപ്പിനെ ന്യായീകരിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരോട് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറഞ്ഞ സുധീരന് ബിഷപ്പുമാരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഇവരുടെ ചോദ്യം. ഡീന്‍ കുര്യാക്കോസിന് സംഭവിച്ച അപമാനം നാളെ ഏത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേരിടേണ്ടിവന്നേക്കോം എന്നാണിവര്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച എംപിമാരിലൊരാളാണ് പി.ടി.തോമസ്. സീറ്റ് നിഷേധിച്ചതിലൂടെ അദ്ദേഹത്തെ അപമാനിക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്.
പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പോലും തീരുമാനിച്ചത് ബിഷപ്പുമാരാണ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും മറികടന്നായിരുന്നു ഇത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനത്തിനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍ പെടാപ്പാട് പെടുമ്പോള്‍ സംസ്ഥാനത്ത് ബിഷപ്പുമാര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹൈറേഞ്ച് സംരക്ഷണസമിതിയും മറ്റും ഇപ്പോഴും യുഡിഎഫിനനുകൂലമായ നിലപാട് എടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ നേതൃത്വം കാണിക്കുന്ന വിധേയത്വം ഗുണകരമല്ലെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഡീന്‍ കുര്യാക്കോസിനെ അപമാനിച്ച ബിഷപ്പിന്റെ നടപടി തെറ്റായെന്ന് എംഎല്‍എമാരായ പ്രതാപനും വി.ടി. ബല്‍റാമും വ്യക്തമാക്കിയിരുന്നു. വി.ഡി. സതീശന്, കെ. മുരളീധരന് തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണെങ്കിലും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: