തിരുവനന്തപുരം: കൊടും ചൂടുകാരണം രണ്ടു മാസത്തിനുള്ളില്‍ വരള്‍ച്ച രൂക്ഷമാകും. കുടിവെള്ളം കിട്ടാതെ തീരദേശ, മലയോര മേഖലകളില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പ്നല്‍കുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. മലയോര മേഖലകളിലെ കിണറുകള്‍ വറ്റിക്കഴിഞ്ഞു. ഭൂഗര്‍ഭ ജലനിരപ്പ് താഴേക്കു വലിഞ്ഞതാണ് കാരണം.
അമിതമായ സൂര്യതാപം ഏല്‍ക്കുന്നവര്‍ക്കു പൊള്ളലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുനലൂരും, പാലക്കാടും, കൊല്ലത്തും സൂര്യതാപത്തിന്റെ അളവില്‍ വര്‍ധയുണ്ട്. പുനലൂരാണ് ഏറ്റവും കൂടുതല്‍ സൂര്യതാപം. പകല്‍ സമയങ്ങളില്‍ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിവിടെ. പുനലൂരിലെ തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കുട്ടികളും പ്രായമായവരും വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ ശരീരം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിഷ്ക്കര്‍ഷിക്കുന്നു.
എന്നാല്‍, സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ വകുപ്പധികൃതര്‍ സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ നിബന്ധയില്‍ പറയുന്ന സാഹചര്യം സംസ്ഥാനത്തില്ലാത്തതിനാലാണ് പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്ന് വകുപ്പധികൃതര്‍ പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ അളവ്, റിസര്വോയറുകളിലുള്ള വെള്ളത്തിന്റെ അളവ്, മഴയുടെ അളവ്, സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം, അതിന്റെ അളവ്, കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാകുന്നുണ്ടോയെന്നുള്ളത്, കന്നുകാലികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, സൂര്യതാപത്തിന്റെ അളവ്, ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയുള്ള എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി നിബന്ധന തയ്യാറാക്കിയിട്ടുള്ളത്.
ജലവിഭവ വകുപ്പിന്റെ കെടുകാര്യസ്ഥത വരള്‍ച്ചാ ദുരിതം കൂട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ ഭൂരിഭാഗവും ജലവിഭവ വകുപ്പിനാണു ലഭിക്കുന്നത്. കുടിവെള്ളം എത്തിക്കുന്നതിനും പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനും, മഴക്കുഴികള്‍ നിര്‍മ്മിക്കാനും, കിണറുകള്‍, തോട്, കുളം, പുഴകള്‍, ആറുകള്‍ എന്നിവയുടെ സംരക്ഷണത്തിനും, പൊതു പൈപ്പുകള്‍ സ്ഥാപിക്കാനും, അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും, ഗാര്‍ഹികവും, കാര്‍ഷികവുമായ പൈപ്പ് കണക്ഷനുകള്‍ നല്‍കുന്നതിനും, വാട്ടര്‍ ഷെഡ് പദ്ധതികള്‍ക്കുമായാണ് ഫണ്ട് നല്‍കുന്നത്. ഒരു വര്‍ഷം വരള്‍ച്ചയുടെ പേരില്‍ ലഭിക്കുന്നത് 150 കോടിയില്‍ കൂടുതല്‍ ഉണ്ടാകും. ഇതു ചെലവഴിക്കുന്നതില്‍ അലംഭാവം കാട്ടുന്നത് ജലവിഭവ വകുപ്പാണ്. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരുന്ന ജപ്പാന് കുടിവെള്ള പദ്ധതിയും മറ്റു പദ്ധതികളും പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായാല്‍ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ സാധിക്കും.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: