നിങ്ങള്‍ എന്തുവേണമോ ആയിക്കൊള്ളൂ. പക്ഷേ, വീടും തൊഴിലും വേറെ വേറെ കാണാന്‍ കഴിയണം. ബുദ്ധിയും യുക്തിയും അതിന്റെ പരമാവധി നമ്മള് ഉപയോഗപ്പെടുത്തണം. എന്നാല്‍, ആവശ്യപ്പെടുമ്പോള്‍ അവയെ വിട്ടുസ്നേഹത്തെയും വിശ്വാസത്തെയും പുല്കാനും നമുക്ക് കഴിവും വേണം. നെറ്റിയിലെ ചുളിവുകള്‍ വേണ്ടപ്പോള്‍ മനോഹരമായൊരു പുഞ്ചിരിയായി വിടര്‍ത്താന്‍ നമുക്കാവണം.
ഉള്ളില്‍ സ്നേഹം നിറഞ്ഞു തുളുമ്പുമ്പോഴാണ് പുഞ്ചിരിയായി മുഖത്തും, കരുണയായി ഹൃദയത്തിലും, മധുരമുള്ള വാക്കുകളായി ചുണ്ടിലും പ്രത്യക്ഷപ്പെടുന്നത്. തലച്ചോറും ഹൃദയവും ഒരുപോലെ വികസിക്കുന്നതില്‍ കുഴപ്പമില്ല. അവ തമ്മില്‍ സമരസപ്പെട്ടു പോകണം. എപ്പോഴും എവിടെയും യുക്തിയും തര്‍ക്കവും മാത്രം എടുത്തു പ്രയോഗിക്കുന്നതാണ് പ്രശ്നമാകുന്നത്. സ്നേഹം പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നതുതന്നെയല്ല, അവ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരിയായ സ്നേഹമെവിടെയുണ്ടോ അവിടെ പ്രശ്നങ്ങളില്ല, ഭയമില്ല, ടെന്‍ഷനില്ല, ദേഷ്യമില്ല, അസ്വസ്ഥതയില്ല. മറിച്ച്, ബുദ്ധിയിലും ചിന്തയിലും മാത്രം ഊന്നിനില്ക്കുകയാണെങ്കില്‍ പ്രശ്നങ്ങളും കുഴപ്പങ്ങളും ഒന്നിനൊന്ന് കൂടിവരുന്നത് കാണാം. ഇതിലേത് മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. അതിനുവേണ്ട വിവേകബുദ്ധിയും നല്‍കിയിട്ടുണ്ട്. അമ്മ സയന്‍സിനെയും യുക്തിയെയും തള്ളിപ്പറയുകയല്ല. മനുഷ്യനെ ഒന്നാക്കുന്ന സ്നേഹത്തെയും വിശ്വാസത്തെയും ബലി കഴിച്ചുകൊണ്ട് യുക്തിക്കും ചിന്തയ്ക്കും അമിതപ്രാധാന്യം നല്കുന്ന ഇന്നത്തെ പ്രവണത അപകടകരമെന്ന് മാത്രമേ പറയുന്നുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: