തിരുവനന്തപുരം: തിരുവല്ലം പൂര്‍ണശ്രീ ബാലികാസദനം ഇന്നലെ ചരിത്രമഹൂര്ത്തത്തിനു സാക്ഷിയായി. സേവാഭാരതിയുടെ ബാലികാസദനത്തിലെ അന്തേവാസിയായ അര്‍ച്ചന എന്ന പെണ്‍കുട്ടി മംഗല്യവതിയായിതോടെ സേവാഭാരതിയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി.
ഇന്നലെ തിരുവല്ലം അച്യുതന്നായര് മെമ്മോറിയല്‍ കമ്മ്യൂണിറ്റിഹാളില്‍ പാലക്കാട് സ്വദേശിയും എംആര്‍വി ഇന്‍ഫോടെക് ഉദ്യോഗസ്ഥനുമായ ബിജുമോന് താലിചാര്‍ത്തിയതോടെ പൂര്‍ണശ്രീ ബാലികാസദനത്തില്‍ നിന്ന് വിവാഹിതയാകുന്ന ആദ്യപെണ്കുട്ടിയായി അര്‍ച്ചന മാറി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെയും മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സേവാഭാരതിയുടെ ബാലികാസദനങ്ങളിലെ അന്തേവാസികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹൈക്കോടതി ജഡ്ജി ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയുമായിരുന്ന സി.പി. നായര്‍, സേവാഭാരതിയുടെ മുന്‍ പ്രസിഡന്റ് പ്രസന്നമുത്തു, ജില്ലാ സംഘചാലക് എസ്. രമേശന്‍നായര്‍, പൂര്‍ണശ്രീ ബാലസദനത്തിലെയും സേവാഭാരതിയിലെയും ഭാരവാഹികള്‍, ബിജെപി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ദമ്പതികളെ ആശിര്‍വദിക്കാന്‍ എത്തിയിരുന്നു. തിരുവല്ലത്തെ വന്‍ ജനാവലി വിവാഹചടങ്ങില്‍ പങ്കെടുത്തു.
അര്‍ച്ചന ജനിച്ച് പത്താംമാസത്തില് അച്ഛനും തുടര്‍ന്ന് 10-ാം വയസ്സില്‍ മാതാവും നഷ്ടപ്പെട്ടതോടെ സേവാഭാരതി പ്രവര്‍ത്തകര്‍ പെരുകാവില്‍ എത്തി അര്‍ച്ചനയെ ഏറ്റെടുക്കുകയായിരുന്നു. പൂര്‍ണശ്രീ ബാലസദനത്തില്‍ അര്‍ച്ചന എത്തുമ്പോള്‍ എട്ടു പെണ്‍കുട്ടികള്‍ മാത്രമായിരുന്നു ഈ ബാലികാ സദനത്തില്‍ ഉണ്ടായിരുന്നത.് അവരുടെ മുഴുവന്‍ ചേച്ചിയായി അര്‍ച്ചന വളര്‍ന്നു. കോട്ടണ്‍ഹില്ലില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്കി. പഠിക്കാന്‍ മിടുക്കിയായ അര്‍ച്ചന ഉയര്‍ന്ന മാര്‍ക്കോടെ +2 പാസ്സായി. തുടര്‍ന്ന് എംജി കോളേജില്‍ ചേര്‍ന്ന് ബിഎസ്സി ഫസ്റ്റ് ക്ലാസില്‍ പാസായി. നെട്ടയം എംഎഇടി കോളേജില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഎഡ് പാസ്സായി. ഇപ്പോള്‍ സേവാഭാരതിയുടെ മുട്ടത്തറയിലെ വിദ്യാമന്ദിരത്തില്‍ അധ്യാപികയണ്.
സ്വയം സേവകനായ ബിജുമോന് പാലക്കാട് മണ്ണൂര്‍ സ്വദേശി അരവിന്ദാക്ഷന് ഉണ്ണിയുടെയും കാവേരി അമ്മയുടെയും മകനാണ്. ഇലക്ട്രോണിക്സില് ബിരുദധാരിയാണ്. അര്‍ച്ചനയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ബാലികാസദനം ഭാരവാഹികളോട് അറിയിച്ചതനുസരിച്ചാണ് വിവാഹം ചെയ്തു നല്കാന് തയ്യാറായതെന്ന് പൂര്‍ണശ്രീ ബാലികാസദനം പ്രസിഡന്റ് കെ.എസ്. വിജയന് പറഞ്ഞു. ബാലസദനത്തിലെ 27 കുട്ടികളും തങ്ങളുടെ ചേച്ചിയുടെ വിവാഹാഘോഷചടങ്ങുകള്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: