പട്ടിക്കാട്(മലപ്പുറം): ജമാഅത്തെ ഇസ്ലാമിയുടെ പ്രശസ്തമായ കലാലയമാണ് ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്ലാമിയ. അതിന്റെ പത്താം വാര്‍ഷികവും ബിരുദദാന സമ്മേളനവും ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ വിഷയം ‘മീഡിയയും ഇന്ത്യന്‍ ഫാഷിസവു’മായിരുന്നു. മാധ്യമങ്ങളുടെ നിറവും നിലപാടുകളുമെല്ലാം പരിശോധിച്ച വിദഗ്ധര്‍ ഇന്ത്യന്‍ ഫാഷിസത്തിലേക്ക് കടന്നപ്പോള്‍ ഒരു എത്തുംപിടിയുമില്ല. ആരാണ് ഫാഷിസ്റ്റ് എന്ന അന്വേഷണം ചെന്നുനിന്നത് ഓരോ വ്യക്തിയിലും തന്നെയാണ് ഫാഷിസം കുടികൊള്ളുന്നതെന്ന്. സംഘാടകരുടെ ലക്ഷ്യം തെറ്റിച്ചത് ഉദ്ഘാടകന്‍ മുസ്ലിംലീഗ് നേതാവ് ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ എന്നുതന്നെ പറയാം.
നമ്മള് പറയുന്നത് മാത്രമാണ് ശരിയെന്ന് തോന്നുന്നിടത്ത് നമ്മുടെയൊക്കെയുള്ളില്‍ ഫാഷിസം മുളപൊട്ടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോധ്രയില്‍ ഒരുവിഭാഗം ആളുകള്‍ക്ക് കൂട്ടമരണമുണ്ടായപ്പോള്‍ തുടങ്ങിയ വംശഹത്യ ഫാഷിസത്തിന്റെ രൂപമായി അവതരിപ്പിക്കാനും തയ്യാറായ അഹമ്മദ് കബീര്‍, അടിയന്തരാവസ്ഥയെ ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹുമാന്‍ അധ്യക്ഷനായിരുന്നു. ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്നത് വസ്തുതയാണെങ്കിലും സാംസ്കാരികമായ സ്വാതന്ത്ര്യം അടിമപ്പെട്ടുപോകില്ലേ എന്ന ഭീതി സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്ന് ഫാഷിസം ഉന്മൂലനം ചെയ്യാതെ നാട്ടില്‍ ഫാഷിസത്തെ തടയാനാകില്ലെന്ന് എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. ഫാഷിസം അഭാരതീയമാണെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് പറഞ്ഞു. ഇന്ത്യന്‍ മനസ്സിനും മണ്ണിനും ചേര്‍ന്നതല്ല ഫാഷിസം. ഇറ്റലിയും ജര്‍മനിയുമാണ് ഫാഷിസത്തിന്റെ നേരവകാശികള്‍. ഇന്ത്യയില്‍ ഇന്ദിരാഗാന്ധി ഫാഷിസ്റ്റ് ഭരണം ആരംഭിച്ചെങ്കിലും പതിനെട്ട് മാസംകൊണ്ട് ഇന്ത്യന്‍ ജനത അതിനെ പിഴുതെറിഞ്ഞു. ഒരു സ്വേച്ഛാഭരണത്തെയും ജനാധിപത്യ ഭാരതം അംഗീകരിക്കില്ല. അടിയന്തരാവസ്ഥയെ ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക എന്ന ലീഗ് നേതാവിന്റെ ചോദ്യം ഇപ്പോഴാണുയര്ന്നത്. കിരാതഭരണത്തിന് നേതൃത്വം നല്കിയ ഇന്ദിരാഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ എണ്ണയും കുഴമ്പും അയച്ചുകൊടുത്തവരല്ലെ കേരളത്തിലെ ലീഗുകാരെന്ന് അദ്ദേഹം ചോദിച്ചു.
ഗോധ്രസംഭവം ഉണ്ടായില്ലെങ്കില്‍ തുടര്‍ന്ന് ഗുജറാത്തില്‍ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകുമായിരുന്നോ ? 59 പേരെ ചുട്ടുകൊല്ലുന്നത് നേരില്ക്കണ്ടവര്ക്ക് പ്രതിഷേധാഗ്നി സ്വാഭാവികമല്ലെ. തളിപ്പറമ്പില്‍ സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് തുറിച്ചുനോക്കി എന്നതിന്റെ പേരില്‍ ഷുക്കൂര്‍ എന്ന യുവാവിനെ വളഞ്ഞിട്ട് തല്ലിക്കൊന്നത് വിസ്മരിക്കാന്‍ പറ്റുമോ? ഇത് കേരളമാണെന്ന് അടിക്കടി ഓര്മിപ്പിക്കുന്നവര് ആലോചിച്ചിട്ടുണ്ടോ കേരളത്തിലെ ഇമ്മാതി ചെയ്തികളെ?
വാജ്പേയി എങ്ങാനും ഭരണത്തിലെത്തിയാല്‍ മുസ്ലിങ്ങളെന്തുചെയ്യും? എന്ഞ്ചോദിച്ചവരുണ്ട്. മുസ്ലിങ്ങള്‍ക്ക് പള്ളയില്‍ നിസ്കരിക്കാന്‍ പറ്റാതെവരും. അറബിക്കടലില്‍ പായവിരിച്ച് നിസ്കരിക്കേണ്ടിവരുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. പക്ഷേ വാജ്പേയി വിദേശകാര്യമന്ത്രി മാത്രമല്ല പ്രധാനമന്ത്രിയുമായി. മുസ്ലിങ്ങള്‍ക്ക് നേട്ടമല്ലാതെ കോട്ടമുണ്ടായോ ? വിഭജനകാലത്ത് പാകിസ്ഥാനില്‍ കുടുങ്ങിപ്പോയ മലപ്പുറത്തും കോഴിക്കോടും ബന്ധുക്കളുമുള്ളവരുടെ ചിരകാല അഭിലാഷമായിരുന്നു അവരുടെ സമാഗമം. കോണ്‍ഗ്രസ് ഭരണത്തിലത് സാധിച്ചില്ല. എന്നാല്‍ വാജ്പേയി ഭരണത്തില്‍ അതിന് അവസരം ലഭിച്ചു. അതിന്റെ പേരില്‍ എന്നുതന്നെ പറയാം മലപ്പുറം നഗരസഭ വാജ്പേയിക്ക് അനൗപചാരിക സ്വീകരണവും നല്കി. ഫാഷിസം വരുന്നേ എന്ന മുറവിളി തത്പരകക്ഷികളുടേതാണ്. ‘ഇതാ ലോകാവസാനം വരുന്നേ ജീവനില്‍ കൊതിയുള്ളവര്‍ എന്നെ വന്ന് വളഞ്ഞോളിന്’ എന്ന മൂഷിക തന്ത്രമാണിത്. അത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും കുഞ്ഞിക്കണ്ണന് അഭ്യര്‍ഥിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ ഫാഷിസത്തിനെതിരെ നിലകൊള്ളുന്നവരുടെ സമരങ്ങളെ പിന്തുണയ്ക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.എം. മനോജ് പറഞ്ഞു. മാതൃഭൂമി ടിവി ന്യൂസ് എഡിറ്റര്‍ കെ. മധു, തേജസ് മാനേജിംഗ് എറ്റിറ്റര് പി. കോയ, മാധ്യമം ഡയറക്ടര്‍ ടി.കെ. ഫാറൂഖ് എന്നിവരും പ്രസംഗിച്ചു. ഹസ്സനുല്‍ ബന്നയാണ് വിഷയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: