ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിപിഎം അധികാരത്തില്‍ വരുമ്പോള്‍ സ്റ്റാലിനിസത്തിന്റെ തേരോട്ടം സാഹിത്യ അക്കാദമികളിലും ഫിലിം അക്കാദമിയിലും ഫോക്ക് ലോര്‍ അക്കാദമിയിലും കാണാന്‍ കഴിയും. മാര്‍ക്സിസത്തിന്റെ ചോരയോട്ടം പാഠപുസ്തകങ്ങളേയും തഴുകിവരാറുണ്ട്. സാമൂഹ്യപാഠം ടെക്സ്റ്റ് ബുക്കുകളില്‍ മാര്‍ക്സിയന്‍ പ്രത്യയ ശാസ്ത്രത്തിന്റെ ചോര വീണ് വിണ്ടുകീറിയ പടനിലങ്ങളെക്കുറിച്ചും ചൈനീസ് വ്യാവസായിക മുന്നേറ്റത്തെക്കുറിച്ചും മാര്‍ക്സിന്റെ അന്തര്ജ്ഞാനത്തെക്കുറിച്ചും പാടിപ്പുകഴ്ത്തുന്ന അനേകം പേജുകള്‍ ഉണ്ടാവുകയെന്നത് തീര്‍ത്തും സ്വാഭാവികം മാത്രം. കഴിഞ്ഞ തവണ ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ റിവൈസ് ചെയ്യപ്പെട്ടു. ഹൈസ്ക്കൂള് ക്ലാസുകളില്‍ ഇംഗ്ലീഷും സോഷ്യല്‍ സയന്‍സും റിവൈസ് ചെയ്തവര്‍ക്ക് സമനില തെറ്റിപ്പോയിരുന്നോ എന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചോദിച്ചു.
സോഷ്യല്‍ സയന്‍സ് പത്താംക്ലാസില്‍ ഭീതി ജനിപ്പിക്കുന്ന ഒരു ദുഃസ്വപ്നമാക്കി അവതരിപ്പിക്കാനും കുട്ടികള്‍ സോഷ്യല്‍ സയന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ഓടിയകലാനും കാരണമായ രണ്ട് ടെക്സ്റ്റ് ബുക്കുകളും മാലിന്യ വണ്ടികളില്‍ കയറ്റി ദൂരെയെവിടെയോ കൊണ്ടുപോയി കത്തിച്ചു കളയേണ്ടതായിരുന്നു.
സൗരയൂഥ സമാനമായ രണ്ട് ടെക്സ്റ്റ് ബുക്കുള്, 14 വയസ്സുള്ള പത്താം ക്ലാസുകാരന് ഈ രണ്ട് ടെക്സ്റ്റ് ബുക്കിലും കൂടി, സര്‍വ വിജ്ഞാന ശാഖകളും പഠിക്കണം. പിക്കാസോവിന്റെ “ഗുയര്‍ണിക്ക” എന്ന അത്യാധുനിക ചിത്രത്തെക്കുറിച്ചും സാമുവല്‍ ബക്കറ്റിന്റെ “വെയിറ്റിംഗ് ഫോര്‍ ഗോഥോ” എന്ന അബ്സേര്‍ഡ് നാടകത്തെക്കുറിച്ചും മാത്രമല്ല സി.വി.രാമന്റെ രാമനിഫെക്ടിനെക്കുറിച്ചും കാളിദാസന്റെ റൊമാന്റിക് നാടകങ്ങള്‍ തൊട്ട് ജര്‍മന്‍ മഹാകവി ഗോയ്ഥേയെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ കരിവേപ്പിലച്ചെടിയും ആടലോടകവും വളരുന്നു എന്ന കാര്യവും ഈ ടെക്സ്റ്റ് ബുക്കുകളില്‍ ഇല്ല. ഈ രണ്ട് കൂറ്റന്‍ പാഠപുസ്തകങ്ങളും എഡിറ്റ് ചെയ്തവരെ ചൂല് ചാണകവെള്ളത്തില്‍ മുക്കി അടിക്കാത്തത് കേരളത്തിലെ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ക്ഷമാശീലം കൊണ്ടാണ്.
പത്താംതരത്തിലെ രണ്ട് ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ കുട്ടികളെ ആധുനിക ലാറ്റിനമേരിക്കയിലെ മാജിക്കല്‍ റിയലിസ്റ്റ് സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പാഠപുസ്തകത്തിന്റെ നിര്‍മിതിയില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കൈകടത്തി എന്നതിന് തെളിവാണ് പ്രസ് ക്ലബ് ചെയ്ത രചനകളെല്ലാം റഷ്യന്‍ സാഹിത്യത്തില്‍നിന്നും സ്പാനിഷ് സാഹിത്യത്തില്‍നിന്നും പരിഭാഷപ്പെടുത്തുക്കൊടുത്തത്. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ ഇപ്പോള്‍ കലയുടെ അവസാന വാക്കായി ലാറ്റിനമേരിക്കന്‍ രചനകളെ കാണുന്നു. പുരോഗമന സാഹിത്യം ഇന്ത്യന്‍ ഭാഷകളിലോ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലോ ഇല്ല. ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ മാര്കേസ്സും യോസയും കോര്‍ട്ടസാറും അര്‍ജന്റീനിയന്‍ എഴുത്തുകാരനായ ബോര്‍ഹസ്സും കേരളത്തിലെ പു ക സ നയിച്ച പി.ഗോവിന്ദപിള്ളയേയും കെ.ഇ.എന്‍.കുഞ്ഞഹമ്മദിനേയും ആകര്‍ഷിക്കാന്‍ കാരണമെന്തെന്ന് മനസ്സിലാകുന്നില്ല. ആധുനിക ലാറ്റിനമേരിക്കന്‍ കൃതികള്‍ മികച്ചത് തന്നെ. പക്ഷേ മുട്ടിനോക്കി വിപ്ലവം വരുന്ന സൂപ്പര്‍ ഫിഷല്‍ നിശ്ചയ കൃതികളല്ല ഗുന്തര്‍ ഗ്രാസ്സും ഓര്ഹാന് പാമൂക്കും ബോര്‍ഹസ്സും എഴുതിയത്. സര്‍ഗാത്മകതയോട് മാത്രമല്ല, വിപ്ലവത്തോടും സാധാരണ ബന്ധപ്പെടുത്തിക്കാണാറുള്ള ഋതു വസന്തമാണ്. ശിശിരം അണഞ്ഞു കഴിഞ്ഞിരിക്കെ ഇനി വസന്തം ഏറെ അകലത്താവുമോ എന്ന് കവികള്‍ ചോദിക്കാറുണ്ട്.
‘നൂറ് പൂക്കള്‍ വിരിയട്ടെ’ എന്ന ആശയം ലാറ്റിനമേരിക്കയില്‍ ‘നൂറ് പൂക്കളുടെ കൊഴിയല്‍’ എന്നായി മാറിയത് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാണാതെ വരില്ല. ടിയാനന്മെന് സ്ക്വയറില്‍ പൂക്കളില്‍ ചോര വിതറുന്നതിന് 40 വര്‍ഷം മുമ്പ് ‘നൂറ് പൂക്കള്‍ കൊഴിയുന്നു’ എന്ന രൂപകം ആവിഷ്ക്കരിച്ച ചൈനീസ് എഴുത്തുകാരന് മ്യൂ ഫ്യൂഷിങ്ങായിയെക്കുറിച്ചും ഒരു പാഠഭാഗം പത്താംതരത്തില്‍ ചേര്‍ക്കാമായിരുന്നു. സമ്പന്നമായ ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്നെ രചനകള്‍ ഏറെയുള്ളപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ “മാര്‍കേസിയന്‍ മാജിക്കല്‍ റിയലിസം” പഠിക്കുന്നത് ചിത്രശലഭങ്ങള്‍ കല്ലെടുക്കുന്നത് പോലെയാണ്. ഒരു വെറയ്റ്റിക്കുവേണ്ടി ഒന്നോ രണ്ടോ രചനകള്‍ ചെക്കോവിന്റേതും ബോര്ഹസ്സിന്റേതും ഉള്‍പ്പെടുത്താം. പക്ഷേ ഇന്ത്യന്‍ എഴുത്തുകാരില്‍ ആല്‍പ്സ് പര്‍വതത്തിന്റെ ഉയരമുള്ള അരിബിന്ദോവിനെക്കുറിച്ചോ വിവേകാനന്ദനെക്കുറിച്ചോ, ഇക്ബാലിന്റെ രചനകളോ ചേര്‍ക്കാതെയാണ് ലാറ്റിനമേരിക്കയിലേക്ക് പറന്നത്. അവിടെ തൊഴിലാളിവര്‍ഗ സാഹിത്യം എന്ന് പിജിയും പി.കെ.പോക്കറും സംശയിച്ച “ഏകാന്തതയുടെ ഒരു നൂറ് വര്‍ഷങ്ങള്‍” പോലുള്ള രചനകള്‍ പ്രത്യക്ഷത്തില്‍ കമിറ്റ്മെന്റ് സാഹിത്യമല്ല. സേതുവിന്റേയോ ആനന്ദിന്റെയോ എം.മുകുന്ദന്റേയോ ഒ.വി.വിജയന്റേയോ രചനകള്‍ അറിയാത്ത കുട്ടികളെ യോസ എന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരനെക്കുറിച്ച് പഠിപ്പിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകരും പനിക്കിടക്കയിലാണ്.
പത്താംതരത്തില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ലാറ്റിനമേരിക്കന്‍ രചനകള്‍ ചേര്‍ത്തതിന് വിശദീകരണം നല്കാന് തുനിഞ്ഞിറങ്ങിയ ബാംഗ്ലൂര്‍ റീജിനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു അധ്യാപകന് എന്റെ സഹപാഠിയായ ജ്യോതി ടീച്ചറോട് പറഞ്ഞത് ഇങ്ങനെയാണ് “നീല ബൊക്ക” എന്ന ഒക്ടോവിയോ പാസ്സിന്റെ കഥ ഒന്ന് വായിച്ചു കൊടുത്താല്‍ മതി, അതിന്റെ ബഹുസ്വരതയൊന്നും പറയേണ്ട”. ഭാഷ അറിയാത്ത കുട്ടികള്‍ക്ക് സാഹിത്യം വിളമ്പി ഒടുവില്‍ അതൊന്ന് വായിച്ചു കൊടുത്താല്‍ മതിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധമല്ലേ?
ഈ വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന പാഠപുസ്തകങ്ങള്‍ പുതുക്കി പണിയുകയാണ്. പാഠപുസ്തകങ്ങള്‍ റിവൈസ് ചെയ്യുന്ന കമ്മറ്റിയില്‍ കയറാന്‍ ഇന്നത്തെ ഭരണകക്ഷിയുടെയിടയില് ഉള്ള പാര്‍ട്ടികളുടെ അധ്യാപക സംഘടനാ നേതാവാക്കുക എന്നത് മിനിമം ക്വാളിഫിക്കേഷന്‍ ആണ്. കഴിഞ്ഞ 25 വര്‍ഷമായി ഇംഗ്ലീഷ് ഭാഷയും സാഹിത്യവും കേരളത്തിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പഠിപ്പിക്കുന്ന ഒരാളും മലയാളത്തില്‍ സാഹിത്യ നിരൂപണങ്ങളും ഉപന്യാസങ്ങളും എഴുതുന്ന ഒരാളും എന്ന നിലയില്‍ കേരളത്തിന്റെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ മെറ്റീരിയല്‍ സെലക്ഷനില്‍ എന്റെ പേര് ഉള്‍പ്പെടുത്താം. പക്ഷേ നിങ്ങള്‍ ഇന്ന് നിലവിലുള്ള യുഡിഎഫ് അധ്യാപക സംഘടനകളില്‍ ഏതെങ്കിലും ഒന്നില്‍ സജീവമായി പ്രവര്‍ത്തിക്കണം എന്ന ആവശ്യം സുഹൃത്തുക്കളില്‍ ചിലര്‍ അറിയിച്ചു. ഞാന്‍ മറുപടി പറഞ്ഞു. തീട്ടവും റോസും തിരിച്ചറിയാത്തവര്ക്ക് പാഠപുസ്തകങ്ങളുടെ റിവൈസിംഗ് കമ്മറ്റിയില്‍ എന്ത് സ്ഥാനം? ഇംഗ്ലീഷ് ഭാഷയോ മലയാള ഭാഷയോ തെറ്റ് കൂടാതെ പത്ത് വാചകങ്ങള്‍ എഴുതാന്‍ കഴിയാത്തവര്‍ എന്നെക്കൊണ്ട് ടെക്സ്റ്റ് ബുക്ക് റിവൈസിംഗ് കമ്മറ്റിയില്‍ കയറാന്‍ സംഘടനാ മെമ്പര്‍ഷിപ്പ് എടുപ്പിക്കാന്‍ ശ്രമിക്കുന്നത് തന്നെ സിസിഫസ് പാറ ഉരുട്ടി കയറ്റുന്നതുപോലെയാണ്.
കേരളത്തിലെ അക്കാദമിക് രംഗം അല്പ്പന്മാരായ രാഷ്ട്രീയ നേതാക്കളുടെ കൈകളിലാണുള്ളത്. കേരളത്തിലെ വിസിമാരെ സെലക്ട് ചെയ്യുന്നത് തന്നെ രാഷ്ട്രീയ ചലനങ്ങളുടെയിടയിലൂടെയാണ്. ഡിസിസി പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിമാരും വിസി ആയി രംഗത്തുവരുന്നു. സിപിഎം അധികാരത്തിലുള്ളപ്പോഴും കാര്യങ്ങള്‍ ഇതുപോലെയായിരുന്നു. ഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഒരു ക്രിസ്ത്യന്‍ വിസിയാകുമ്പോള് കാലിക്കറ്റില്‍ തൂക്കമൊപ്പിക്കാന്‍ ഒരു മുസ്ലിം വിസിയെ സെലക്ട് ചെയ്യും. രാഷ്ട്രീയ നേതാക്കളുടെ അട്ടഹാസങ്ങള്‍ പ്രകമ്പനം കൊള്ളിക്കുന്ന പ്രൈമറി, ഹൈസ്കൂള്‍, കോളേജ് വിദ്യാഭ്യാസമിപ്പോള് ഉണക്ക മത്സ്യം വില്‍ക്കുന്ന ചന്തപോലെയായി മാറിയിരിക്കുന്നു.
റിസോഴ്സ് പേഴ്സണ്‍ എന്ന പേരില്‍ റിസോഴ്സില്ലാതെ നടക്കുന്ന കുറേപ്പേര് പഴയ ജുബ്ബയുടെ കീറിയഭാഗത്ത് പഴയ തുണിവെച്ചടിപ്പിച്ച് സാമാന്യ ജ്ഞാനമുള്ള അധ്യാപകരെ ഒരുളുപ്പുമില്ലാതെ മെഥഡോളജി പഠിപ്പിക്കുന്നു. നൂറാം തരം ഗൈഡ് ബുക്കില്‍നിന്ന് പെറുക്കിയെടുത്ത നുറുക്ക് വിവരങ്ങള്‍ക്കപ്പുറം ഒറിജിനല്‍ ബുക്സ് വായിക്കുന്ന അധ്യാപകര്‍ക്കാണ് തങ്ങള്‍ ക്ലാസ്സെടുക്കുന്നതെന്ന ധാരണയില്ലാതെ “റിസോഴ്സ് അലവലാതികളും” രാഷ്ട്രീയ നേതാക്കളുടെ കുപ്പായവും മുണ്ടും അലക്കിയെടുത്ത് സ്ഥാനക്കയററം ലഭിച്ചവരാണ്. അപൂര്‍വം ചിലര്‍ കഴിവുള്ളവരാണെന്ന് സമ്മതിക്കുന്നു. ഒന്നരലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന യുജിസി അധ്യാപകരില്‍ പലരും അമ്പത്താറില്‍ റിട്ടയര്‍ ചെയ്ത് പാരലല്‍ കോളേജിലെത്തിയാല്‍ കുട്ടികള്‍ കൂകിയിരുത്തുന്നു. എല്ലാ കോളേജ് അധ്യാപകരും സക്കറിയയോ നരേന്ദ്ര പ്രസാദോ അയ്യപ്പ പണിക്കരോ വിഷ്ണുനാരായണന്‍ നമ്പൂതിരിയോ എംജിഎസ് നാരായണനോ അല്ല. ഇവര്‍ പുതിയ തലമുറയില്‍ ഉണ്ടാവില്ല. ശിഖരങ്ങള്‍ വെട്ടിമാറ്റിയ ബോണ്‍സായ് വൃക്ഷങ്ങള്‍ വളരുന്ന, മരുവല്‍ക്കരണം ഏറ്റുവാങ്ങിയ കാമ്പസ്സുകളില്‍ നിന്ന് ക്രിയേറ്റിവിറ്റി ആവിയായി പുറത്തേക്ക് പോകുന്നു. ഇത് ശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കളെ അഡ്മിറ്റ് ചെയ്യാനുള്ള ആശുപത്രികള്‍ എവിടെ?
റഷീദ് പാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: