ഭയങ്കരമായ ഗതിവേഗത്തോടെ നിറഞ്ഞുപൊങ്ങി കരകവിഞ്ഞൊഴുകുന്ന നദിയെ എളുപ്പത്തില്‍ നിയന്ത്രിക്കാനോ വഴി മാറ്റി ഒഴുക്കാനോ കഴിയുകയില്ല. അപ്രതിഹതമായ ആ പ്രവാഹത്തില്‍ അതിനെ തടയാനുള്ള സകലപ്രയത്നങ്ങളും കുത്തിയൊലിച്ചുപോകുക തന്നെ ചെയ്യും. നദിയെ അധീനമാക്കുകയോ ഇഷ്ടാനുസൃതം ഒഴുക്കു തിരിച്ചുവിടുകയോ മേറ്റ്ന്തെങ്കിലുമോ ചെയ്യണമെങ്കില്‍ ജലപ്രവാഹം നിലയ്ക്കുന്നതുവരെ നമുക്ക് കാത്തുനില്‍ക്കേണ്ടിവരും. അതുപോലെ മാനവ മനസ്സും അതിന്റെ പ്രവാഹവേഗത്തില്, നിയന്ത്രിക്കാനോ രൂപപ്പെടുത്തുവാനോ ഉള്ള വ്യക്തിയുടെ നിസ്സാരങ്ങളായ സര്വപ്രയത്നങ്ങളെയും തട്ടിത്തകര്ക്കുകതന്നെ ചെയ്യുന്നു. ശാന്തമായ്ത്തീര്ന്നുകഴിഞ്ഞ മനസ്സിനെ മാത്രമേ രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
സാധാരണയായി നമ്മളില്‍ ഒട്ടുമുക്കാലും പേരുടെ മനസ്സ് ഭയങ്കരമായ വെള്ളപ്പൊക്കത്തോടുകൂടിയ സ്ഥിതിയിലാണുണ്ടായിരിക്കുക. പദാര്ഥലോകത്തിലേക്കും വികാരാശയങ്ങളിലേക്കും ഇടിനാദം മുഴക്കിക്കൊണ്ട് വിചാരങ്ങള്‍ ഇരമ്പിമറയുകയാണ്. ഈ വെള്ളപ്പൊക്കത്തെ മൂന്ന് പ്രധാന പ്രവാഹങ്ങള്‍ – വിചാരനദിയുടെ പോഷകാംശങ്ങള്‍ – ബലിഷ്ഠമാക്കുന്നു. അവയിലൊന്ന് ഭൂതകാലത്തിന്റെ ശൃംഖലിതസ്മരണകളും രണ്ടാമത്തേത് ഭാവിയെക്കുറിച്ചുള്ള മരവിപ്പിക്കുന്ന ഭയങ്ങളും മൂന്നാമത്തേത് നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റിയുള്ള കട്ടപിടിച്ച ഉത്കണ്ഠകളുമാണ്. ഭൂതഭവ്യഭവത്കാലങ്ങളുടെ ഉച്ചശിഖരങ്ങളില് നിന്നാണ് മനസ്സിലെ വെള്ളപ്പൊക്കത്തെ സൃഷ്ടിക്കുന്ന വേദനകളും ഭയങ്ങളും ഉത്കണ്ഠകളും പൊട്ടിപ്പുറപ്പെടുന്നത്. ഈ മൂന്ന് ഉറവിടങ്ങളെയും നിയന്ത്രിക്കുക എന്നതുമാണ് മനസ്സിലെ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കിനെയും ഗതിവേഗത്തെയും ശക്തിയെയും വ്യാപ്തിയെയും നിയന്ത്രിക്കാന്‍ കഴിയുന്ന രഹസ്യപദ്ധതി.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: