കുറുങ്കൂര്‍ കൊട്ടാരം ജനസമുദ്രം ആയിട്ടുണ്ട്. വലിയ വാഴുന്നവര്‍ വിചാരിപ്പുപുരയുടെ വരാന്തയില്‍ കാണാന്‍ വന്നവരെ അഭിമുഖീകരിച്ചിരിക്കുമ്പോള്‍ വലിയ പടക്കുറുപ്പ് അടുത്തുചെന്ന് താഴ്ന്നശബ്ദത്തില്‍ അറിയിച്ചു. ‘പെരുങ്കൂറ് വാഴുന്നവര്‍ എഴുന്നൊള്ളിയിട്ടുണ്ട്.’ വാഴുന്നവര്‍ എണീറ്റുകൊണ്ടു ചോദിച്ചു. ‘അതിഥിപൂജയ്ക്ക് എല്ലാം ഒരുങ്ങിയിട്ടില്ലേ?’ മരിച്ച അശുദ്ധിയുള്ളതിനാല്‍ തേവാരം കാര്യക്കാരാണ് അതിഥിപൂജ ചെയ്യാന്‍. ആചാരപ്രകാരം അതിഥിപൂജ കഴിഞ്ഞ് പെരുങ്കൂറു വാഴുന്നവര്‍ പൂമുഖത്തെ തറയില്‍നിന്ന് ഇറങ്ങിയപ്പോള്‍ വലിയ വാഴുന്നവര്‍ തൊഴുത് ക്ഷീണിച്ചതും പതിഞ്ഞതും ആയ സ്വരത്തില്‍ ചോദിച്ചു. ‘വഴിക്ക് വിഷമം ഒന്നും ഉണ്ടായില്ലല്ലോ?’ ‘ഇല്യ’ എന്ന് ഒരു വാക്കില്‍ മറുപടി പറഞ്ഞപ്പോഴേക്കും പെരുങ്കൂറുവാഴുന്നവര്‍ക്ക് തൊണ്ട കഴയ്ക്കുന്നതുപോലെ തോന്നി. ‘പെരുങ്കൂറ് വാഴുന്നവരെ അതിഥിയായി സ്വീകരിക്കണം എന്ന് രണ്ടുദിവസം മുമ്പെ ഉണ്ണി പറഞ്ഞതേ ഉള്ളൂ. സംസ്കാരത്തിന് മുമ്പെങ്കിലും അതിനു കഴിഞ്ഞൂലോ. അയാള്‍ക്ക് സമാധാനായിട്ടുണ്ടാകും.’ വലിയവാഴുന്നരുടെ വാക്കില്‍ പരിഭവത്തിന്റെ ലാഞ്ഛനപോലും പെരുങ്കൂറു വാഴുന്നവര്‍ക്ക് തോന്നിയില്ല. മുഖത്തേക്കു നോക്കാനുള്ള ഓജസ്സുകൂടി വറ്റിപ്പോയി താഴത്തേക്കു നോക്കി നില്ക്കുന്ന പെരുങ്കൂറു വാഴുന്നവരുടെ അവസ്ഥ മനസ്സിലാക്കിയതുപോലെ വലിയവാഴുന്നവര്‍ വിഷയം മാറ്റി. ‘കുളത്തിന്നടുത്ത് ഒരു മാവിന്തയ്യുണ്ട്. അതവിടെ വേണ്ട. വെട്ടുകയാണ് നല്ലതെന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. അത് തന്നെ വെട്ടാം എന്നു നിശ്ചയിച്ചു. എല്ലാം ശരിയായിക്കഴിഞ്ഞിട്ടുണ്ട്. പെരുങ്കൂറിലുള്ള പടയാളികള്‍ കൂടെ വന്നാല്‍ പിന്നെ താമസിക്കണ്ട എന്നാണ് വിചാരിക്കുന്നത്. അധികം താമസം ഉണ്ടാവില്യ അല്ലേ?’ ‘ഉണ്ടാവില്യ. ഞങ്ങള്‍ പുറപ്പെടുന്നതിനു മുമ്പുതന്നെ അവിടത്തെ പട പടനിലത്തുനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവിടത്തെ ഭടന്മാര് താമസിയാതെ പുറപ്പെട്ടിട്ടുണ്ടാകും.’ ‘പടയാളികള്‍ക്കെല്ലാം വലിയ കാര്യമായിരുന്നു അയാളെ’ ‘അവിടെ ചികിത്സിക്കാമായിരുന്നു. അങ്ങനെയെങ്കിലും പെരുങ്കൂറുരാജ്യത്തിന് കുറച്ചു കടം വീട്ടാമായിരുന്നു.’ ‘എല്ലാം കഴിഞ്ഞില്യേ? ഇനി പറഞ്ഞിട്ട് കാര്യമില്ലാതായില്യേ?’ വലിയവാഴുന്നവര്‍ നെടുവീര്‍പ്പിട്ടുകൊണ്ട് വിഷയം മാറ്റി. ‘അമ്മയ്ക്ക് അസുഖം അധികം ഒന്നും ഇല്ലല്ലോ?’ ‘കുറച്ചു ഭേദമുണ്ടായിരുന്നു. ഈ അത്യാഹിതം കാരണം ഇന്നേക്ക് കുറച്ചധികമാണ്.’ കുറച്ചകലെ നിന്നിരുന്ന വലിയപടക്കുറുപ്പ് വന്ന് പെരുങ്കൂറുവാഴുന്നരെ വന്ദിച്ചു. വലിയ വാഴുന്നവര്‍ പരിചയപ്പെടുത്തി. ‘വലിയപടക്കുറുപ്പ്. കുറുങ്കൂറിലെ സമര്‍ഥനായ സേനാപതിയായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. പടക്കുറുപ്പ്! പെരുങ്കൂറുവാഴുന്നവര്‍ക്ക് തെക്ക്ണിയിലേക്ക് വഴികാണിച്ചോളൂ. ഉണ്ണി അങ്ങനെ കിടക്കുന്നത് കാണാന്‍ തന്നെ വിഷമമാണ്. ഞാനിവിടെ ഇരിക്കാം.’ വലിയ വാഴുന്നവര്‍ ഇറയത്ത് പടിയില്‍ ഇരുന്നപ്പോള്‍ വലിയ പടക്കുറുപ്പ് പെരുങ്കൂറു വാഴുന്നവര്‍ക്ക് വഴി കാണിച്ചു. നാലിറയത്തേക്ക് വാഴുന്നവര്‍ കടന്നപ്പോള്‍ നിറഞ്ഞ കണ്ണുകളുമായി അവിടെയവിടെ നിന്നിരുന്നവര്‍ പതുക്കെ പിന്‍വലിഞ്ഞു. വലിയപടക്കുറുപ്പ് തെക്ക്ണിയിലേയ്ക്ക് കയറി ഒതുങ്ങിനിന്നു. പുല്ലും മണലും വിരിച്ച് കിടത്തിയിരിക്കുന്ന ഇളയ വാഴുന്നവരെ കാത്തുകൊണ്ട് നിന്നിരുന്ന തേങ്ങാമുറിയിലെ നാളങ്ങള്ക്കുകൂടി വല്ലായമയുണ്ടെന്നെ തോന്നി. പെരുങ്കൂറു വാഴുന്നവര്‍ പ്രദക്ഷിണം വച്ച് നമസ്ക്കരിച്ചു. ഈ സമയത്ത് താനായിരുന്നു ഇങ്ങനെ കിടക്കേണ്ടിയിരുന്നതെന്ന തോന്നല്‍ പെരുങ്കൂറുവാഴുന്നവരെ വിങ്ങലിന്റെ ഉന്നതിയിലെത്തിച്ചു. ഒരു തുണ്ടു ഭൂമിക്കായി കളിച്ച ചതുരങ്ഗക്കള്ളിയിലെ പ്രധാന കരുവാണ് വീണുകിടക്കുന്നത്. കുറച്ചു നേരം നിന്നു. വലിയ പടക്കുറുപ്പ് പുറത്തേക്ക് കാണിച്ച വഴിയിലൂടെ പുറത്തുകടന്ന പെരുങ്കൂറു വാഴുന്നരെ കൂട്ടി വലിയ വാഴുന്നവര്‍ വിചാരിപ്പുപുരയിലേക്ക് നടന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: