കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ഫാക്ട്, കൊച്ചിന് ഷിപ്പ് യാര്‍ഡ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് മുതലായ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അലംഭാവത്തിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സമഗ്രമായ വികസനത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഈ വിഷയത്തില്‍ മുഖ്യമന്ത്രി പൊതുമേഖല സ്ഥാപനങ്ങളുടെ തകര്‍ച്ച മുന്നില്‍ കണ്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, എച്ച് എം ടി പോലുള്ള സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫാക്ടില്‍ അസംസ്കൃത വസ്തുവായ പ്രകൃതി വാതകം കനത്ത വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഫാക്ടിന്റെ നിലനില്‍പ്പ് തന്നെ സബ്സിഡി കൊണ്ടാണ്. എല്‍ എന്‍ ജി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത സാഹചര്യത്തില്‍ നാഫ്തയുടെ സബ്സിഡി കേന്ദ്രം നിര്‍ത്തലാക്കി. പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്‍ എല്‍ എന്‍ ജിയാണ് ഫാക്ടില്‍ ഉപയോഗിക്കുന്നത്. 21.5 ഡോളറാണ് ഒരു യൂണിറ്റിന് ഈടാക്കുന്നത്. ഈ ഭീമമായ തുകയ്ക്ക് പ്രകൃതിവാതകം വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി നിലവില്‍ ഫാക്ടിനില്ല. അതേസമയം കൃഷ്ണ, ഗോദാവരി തടത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എല്‍ എന്‍ ജി 5 ഡോളറിനാണ് ഗുജറാത്ത് സര്‍ക്കാര്‍ വില്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡില് 30 ശതമാനം തൊഴിലാളികളെ പോലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വന്നപ്പോള്‍ തുറമുഖ നഗരം എന്ന നിലയില്‍ വലിയ പ്രതീക്ഷയായിരുന്നു കൊച്ചിക്കുണ്ടായിരുന്നത്. ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കൊളംബോയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രധാന കയറ്റുമതിയും ഇറക്കുമതിയുമെല്ലാം നടക്കുന്നത് കൊളംബോ തുറമുഖം വഴിയാണ്. ഇക്കാരണത്താല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് 2005-2010 കാലയളവില്‍ ആഭ്യന്തരമായ ഇടപെടലുകള്‍ക്കായി 220 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഈ തുക വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്നതിന് പിന്നില്‍ ഭൂമാഫിയയാണെന്നും ഒരു കേന്ദ്രമന്ത്രി ഇവര്‍ക്ക് ഒത്താശചെയ്യുന്നതായും രാധാകൃഷ്ണന് ആരോപിച്ചു. ഏതെല്ലാം തരത്തിലുള്ള ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: