ഐക്യരാഷ്ട്രസഭ 2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎന്‍ഒയുടെ ജനറല്‍ അസംബ്ലിയാണ് ഈ തീരുമാനമെടുത്തത്. കാര്‍ഷികരംഗത്തെ അനഭലഷണീയമായ പ്രവണതകളെക്കുറിച്ചുള്ള ആത്മപരിശോധനക്കും കാര്‍ഷിക സംസ്കൃതിയുടെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ആലോചനക്കും വര്‍ഷാചരണം ഉപകരിക്കും.
കാര്‍ഷികവൃത്തിക്ക് മാനവരാശിയുടെ വികാസ പരിണാമ ചരിത്രത്തില്‍ അദ്വിതീയമായ ഒരു സ്ഥാനമുണ്ട്. മനുഷ്യന്റെ ബൗദ്ധിക അന്വേഷണങ്ങളുടെ തുടക്കവും കൃഷിയില്‍നിന്നുതന്നെ. ഗുഹാവാസിയായ പ്രാകൃതമനുഷ്യന് ആഹാരത്തിനായി വനത്തില്‍ നിന്ന് കായ്കനികള്‍ ശേഖരിച്ചു. ഭക്ഷിച്ചശേഷം പുറത്തേക്കെറിഞ്ഞ പഴങ്ങളുടെ വിത്തുകള്‍ മുളച്ചുപൊങ്ങി പൂക്കളും കായ്കളും വിരിയുന്നത് കണ്ടപ്പോഴാണത്രേ കൃഷിയുടെ സാധ്യതകള്‍ അവന്റെ ചിന്തയില്‍ മുളപൊട്ടിയത്.
ചിന്തയാണല്ലോ മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ഫലഭൂയിഷ്ടമായ സ്ഥലത്ത് സ്ഥിരതാമസമാക്കുവാനും വീടിനു ചുറ്റുമുള്ള സ്ഥലം കൃഷിയിടമാക്കുവാനും അവനെ പ്രേരിപ്പിച്ചതും ഈ ചിന്തതന്നെ. ആദ്യത്തെ സംരംഭകന്റെ പിറവിയും അവിടെ നടന്നു.
കൃഷിയിടത്തോട് കര്‍ഷകനും കുടുംബത്തിനും തോന്നിയ വൈകാരികമായ അടുപ്പവും കുടുംബാംഗങ്ങളുടെ കൂട്ടായ കാര്‍ഷിക പ്രവൃത്തികളുമാണ് കുടുംബസ്വത്ത്, സ്വകാര്യസ്വത്ത് തുടങ്ങിയ ആശയങ്ങളുടെ ആവിര്‍ഭാവത്തിനും വളര്ച്ചക്കുമിടയാക്കിയത്. ഉപജീവനകൃഷിയിലേക്ക് ലോകം മാറിയപ്പോള്‍ കൃഷി ഒരു സംസ്കാരത്തിന്റെയും സാമൂഹ്യ-സാമ്പത്തിസ വ്യവസ്ഥയുടെയും ആണിക്കല്ലാവുകയായിരുന്നു. ലോകത്തെങ്ങും നടക്കുന്ന പൈതൃകപഠനങ്ങളില് ഈ കാര്‍ഷികസംസ്കൃതി സമഗ്ര സ്പര്‍ശിയായ ഒരു മുദ്രയും സൂചകവുമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. കുടുംബസംവിധാനം കൂട്ടുകുടുംബ വ്യവസ്ഥയായി വളര്‍ന്നു. കാര്ഷികജോലികള് വീട്ടുകാര്‍ക്ക് തന്നെ നിര്‍വഹിക്കാമെന്നായി. മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങളെ പരിചരിച്ചു. അവര്‍ക്ക് വാര്‍ധക്യത്തിന്റെ ഏകാന്തതയെക്കുറിച്ച് ആകുലതകളും ഉണ്ടായിരുന്നില്ല.
കുടുംബാധിഷ്ഠിത കാര്‍ഷികവൃത്തി ലോകത്ത് ഏറെക്കാലം നിലനിന്നു. നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും അസ്തമിച്ചിട്ടില്ലാത്ത നന്മകള് ആ സാമൂഹിക-സാംസ്കാരിക പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ്. നമ്മുടെ പൈതൃകകലകളും ഉത്സവങ്ങളും ആചാരങ്ങളുമൊക്കെ ആ കാര്‍ഷിക സംസ്കൃതിയുടെ മങ്ങിയ ഓര്‍മകളുണര്‍ത്തുന്നു. മനുഷ്യന് പ്രകൃതിയോടിണങ്ങിക്കഴിഞ്ഞ നാളുകള്‍ ഈ ഭൂഗോളത്തെ സ്വച്ഛവും സുന്ദരവുമാക്കി. കാടിനെയും പുഴകളെയും നദികളെയുമൊക്കെ ആദരവോടും ആരാധനാഭാവത്തോടും കൂടി കണ്ട മനുഷ്യന് താന്‍ ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ആവാസവ്യവസ്ഥയായി ഈ പ്രപഞ്ചത്തെ നോക്കിക്കണ്ടു.
കൃഷിയുടെ വാണിജ്യവല്‍ക്കരണവും വ്യാവസായിക വിപ്ലവവുമാണ് കാര്‍ഷികാധിഷ്ഠിത സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ അസ്ഥിവാരമിളക്കിയത്. വ്യക്തിതാല്പര്യങ്ങളും പൊതുതാല്പര്യങ്ങളും വ്യത്യസ്ത അറകളില്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതെ സാമൂഹികമായ സര്‍ഗാത്മകതയുടെ തലത്തിലേക്കുയര്‍ത്തിയ മനുഷ്യന്റെ സ്ഥാനത്ത് സ്വാര്‍ത്ഥചിന്തകളെ താലോലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് മുതലാളിത്തം കടന്നുകയറ്റം നടത്തി. മനുഷ്യന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കേവലം വിഭവമായി പ്രകൃതി മാറി. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത് ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഹൈബ്രിഡ് വിത്തുകളും രാസവളങ്ങളും കീടനാശിനികളും വന്‍തോതില്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. പ്രകൃതിയുടെ സ്വാഭാവികതകളോടിണങ്ങിക്കഴിഞ്ഞ മനുഷ്യന് മണ്ണിനോടും പ്രകൃതിയോടും മല്ലിടാന്‍ തുടങ്ങി. വനവും വന്യജീവികളുമെല്ലാം മനുഷ്യന്റെ ശത്രുപക്ഷത്തായി. മനുഷ്യന് പുതിയൊരു യാന്ത്രിക സംസ്കാരത്തിന്റെ അടിമയുമായി. മുതലാളിത്തം ആഗോളീകരണത്തിനു വഴിമാറുമ്പോള്‍ മനുഷ്യന്റെ സ്വാര്‍ത്ഥത ആര്‍ത്തിയായി പരിണമിക്കുകയായിരുന്നു. വികസനം മനുഷ്യകേന്ദ്രീകൃതമെന്ന് പറയുമ്പോഴും വരുംതലമുറയോടുപോലും കരുതലില്ലാത്ത വികസനകാഴ്ചപ്പാടുകളാണ് എവിടെയും കണ്ടുവരുന്നത്.
ഈയൊരു പശ്ചാത്തലത്തിലാണ് നാം അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷം ആചരിക്കുന്നത്. വര്‍ഷാചരണം പങ്കുവെക്കലിന്റെയും കൂട്ടായ്മയുടെയും ഗതകാല സ്മരണ നമ്മിലുണര്‍ത്തുന്നു. കുടിവെള്ളം പോലും വിലകൊടുത്തുവാങ്ങേണ്ട പുതിയ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട നീരുറവകള്‍ തിരിച്ച് വരുന്നതിനെക്കുറിച്ച് നമുക്ക് സ്വപ്നം കാണാം. നാടന്‍പാട്ടുകളും കൊയ്ത്തുത്സവങ്ങളും കൊണ്ട് മുഖരിതമായ കാര്‍ഷിക കൂട്ടായ്മകളുടെ തിരിച്ചുവരവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
കെ.ജെ. മൈക്കിള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: