സാംസ്ക്കാരിക ദേശീയത എന്ന ബദല്‍ -2
ഈയിടെ സമാപിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനത്തില്‍ വച്ച് അടവുനയവും മത (ഹിന്ദു)വിരുദ്ധ സമീപനവും പ്രഖ്യാപിച്ച അതേ ദിവസത്തില്‍തന്നെ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ ഡോ. കെ.എന്‍.പണിക്കരുടെ അധ്യക്ഷതയില്‍ ‘കേരളചരിത്ര കോണ്‍ഗ്രസിന്റെ’ രൂപീകരണവും ‘വിളംബരം’ ചെയ്യപ്പെട്ടു. ‘മതേതര ചരിത്ര കോണ്‍ഗ്രസ്’ എന്നുതന്നെയാണ് അതിനെ നാമകരണം ചെയ്തത്. രണ്ടിന്റെയും സ്വഭാവം ഹിന്ദുവിരുദ്ധമാണ് എന്നതിന് സംശയമില്ല. അത് രണ്ട് കൂട്ടരുടെയും ആവശ്യമാണ്. പ്രത്യയശാസ്ത്രം നഷ്ടപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പിടിച്ചുനില്ക്കാന് സൈദ്ധാന്തികമായ ചില നിലപാട് തറകള്‍ കൂടിയേ കഴിയൂ. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രരചന നടത്തുന്നവര്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്‍ബലവും അത്രതന്നെ ആവശ്യമാണ്. കേരളത്തിലെ ദേശീയബോധമുള്ള പ്രമുഖ ചരിത്രകാരന്മാരെ എല്ലാം ഒഴിവാക്കിക്കൊണ്ട് ദേശീയവിരുദ്ധ സ്വഭാവത്തോടുകൂടിയ, ‘സമാനമനസ്ക’രായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരുമായവരുടെ ഒരു സംഘടന നിലവില്‍ വന്നതിന്റെ സാംഗത്യം ഇതാണ്.
മതാടിസ്ഥാനത്തില്‍ മനുഷ്യനെ ന്യൂനപക്ഷങ്ങളെന്നും ഭൂരിപക്ഷങ്ങളെന്നും ഭാരതം വിഭജിച്ചിട്ടില്ല. സഹിഷ്ണുതയും സഹവര്‍ത്തിത്വവും ആയിരുന്നു അടിസ്ഥാന ജീവിതരീതി. ഭാരതവിഭജനം സാംസ്ക്കാരിക രാഷ്ട്രവാദത്തിന്റെമേല് വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിച്ച ആഘാതമായിരുന്നു. എന്നിട്ടും ഫലം എന്തായി? ഇസ്ലാമിന് പാക്കിസ്ഥാനെ ഒരുമിച്ച് നിര്‍ത്താനായില്ല. അത് രണ്ടായി വിഭജിക്കപ്പെട്ടു. അതിനുശേഷവും പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്നും ആഭ്യന്തര കലാപങ്ങളുടെയും ലഹളകളുടെയും രക്തച്ചൊരിച്ചിലുകളുടെയും ചരിത്രം ആവര്‍ത്തിക്കുന്നു. ഭാരതത്തിനോടുള്ള ശത്രുതയില്ലെങ്കില്‍ പാക്കിസ്ഥാന് ഒരുദിവസംപോലും നിലനില്‍പ്പില്ല. ലോകത്തില്‍ മുസ്ലീങ്ങള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് ഭാരതത്തിലാണ്. അവര്‍ക്ക് ന്യൂനപക്ഷത്തിന്റെ പേരില്‍ ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ പോലും നല്കപ്പെടുന്നു. സാംസ്ക്കാരിക രാഷ്ട്രവാദം ഭാവിയില്‍ വിഘടനത്തിലേക്ക് നയിച്ചേക്കാവുന്ന ഈ വിവേചനത്തെയാണ് എതിര്‍ക്കുന്നത്. ഇസ്ലാമിനെയും ക്രിസ്തുമതത്തെയും അത് എതിര്‍ക്കുന്നില്ല. അത് ആവശ്യപ്പെടുന്നത് ഒരുകാര്യം മാത്രമാണ്. ഇഷ്ടമുള്ള ഏത് മതവും സ്വീകരിച്ചുകൊള്ളൂ. പക്ഷേ എല്ലാ മതങ്ങളുടെയും മാതാവെന്ന് ചിക്കാഗോ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന് വിശേഷിപ്പിച്ച വിശാലഹിന്ദു ദര്‍ശനം നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ അതിന്റെ സനാതനവും സാര്‍വത്രികവുമായ മൂല്യങ്ങളെ അംഗീകരിച്ചുകൊണ്ടും സ്വന്തം മതത്തില്‍ വിശ്വസിച്ചുകൊണ്ടും നിലനില്‍ക്കാനുള്ള അവകാശം അത് ഉറപ്പ് നല്കുന്നു.
വിഭജനത്തിനുശേഷവും ഇന്ത്യയില്‍ സര്‍വ്വതന്ത്രസ്വതന്ത്രമായി എല്ലാ അധികാരസ്ഥാനങ്ങളും നേടിക്കൊണ്ട് കഴിയുന്ന ഒരു സമൂഹം അവരുടെ മാതൃ സംസ്ക്കാരത്തെ തള്ളിപ്പറയുക മാത്രമല്ല ചോദ്യം ചെയ്യുകകൂടി ചെയ്യുന്നത് ദേശീയവിരുദ്ധമാണ്. സാംസ്ക്കാരിക രാഷ്ട്രവാദം അത് അംഗീകരിക്കുകയില്ല. ഇന്ത്യന്‍ മുസ്ലിം സമൂഹം അവകാശപ്പെടുന്ന പൈതൃകം മദ്ധ്യേഷ്യയില്‍നിന്ന് ആക്രമിച്ച് കടന്നുവന്ന വിദേശികളുടേതാണോ അതോ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ തഴച്ചുവളര്‍ന്ന ഭാരതീയ സാംസ്ക്കാരിക പാരമ്പര്യത്തെയാണോ എന്ന് അവര്‍ തീരുമാനിക്കണം. വാസ്തവത്തില്‍ ശ്രീരാമജന്മഭൂമിയില് ഇന്ന് നിലനില്‍ക്കുന്ന വിവാദത്തിന്റെ രത്നച്ചുരുക്കം ഇതാണ്. ബാബറോടാണോ ശ്രീരാമനോടാണോ ഇന്ത്യന്‍ മുസ്ലീമുകള്‍ക്ക് ആഭിമുഖ്യം ഉണ്ടാവേണ്ടത്? ദേശീയ പൈതൃകത്തിന്റെ അഭിന്നഘടകമായ ചടങ്ങുകളെ മതത്തിന്റെ പേരില്‍ തള്ളിപ്പറയുന്നത് ഭാരതത്തിന്റെ ഏകതയെതന്നെ ചോദ്യം ചെയ്യലല്ലേ? ‘ഗംഗാ’ എന്ന പേരും വിശിഷ്ടാവസരങ്ങളില് ആചരിക്കാറുള്ള ദീപപ്രോജ്വലനവും ഇസ്ലാമികവിരുദ്ധമായി കണക്കാക്കുന്നത് അനുവദനീയമാണോ? ഇതിന്റെ പിന്നില്‍ നഗ്നമായ വിഘടനവാദമല്ലേ ഉള്ളത്? തന്റെ പാരമ്പര്യം പൂര്‍വ്വികരായിരുന്ന ഹിന്ദുക്കളുടേത് തന്നെയാണ് എന്ന് കേരളത്തിലെ ഒരു മുസ്ലിം മന്ത്രി പരസ്യവേദിയില്‍ വച്ച് ഏറ്റുപറയുമ്പോള്‍ അദ്ദേഹം ഒരു യഥാര്‍ത്ഥ മുസ്ലിമല്ലാതായിത്തീരുന്നുണ്ടോ? വിവേകാനന്ദ പ്രതിമയ്ക്ക് മുമ്പില്‍ ദീപം തെളിയിക്കുകയും ആരതി ഉഴിയുകയും ചെയ്ത നമ്മുടെ ഉപരാഷ്ട്രപതി ഒരു നല്ല മുസ്ലിമല്ലെന്നുണ്ടോ? മുഹമ്മദ് അന്‍സാരിയും ആര്യാടന് മുഹമ്മദും മുസ്ലീങ്ങള്‍ തന്നെയാണെങ്കില്‍ തിരൂരിലെ എഴുത്തച്ഛന് സ്മാരകത്തിലും, തുഞ്ചന്‍ സ്മാരക മലയാള സര്‍വകലാശാലയിലും തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ പാടേ എതിര്‍ക്കുന്നവരെ മതതീവ്രവാദികള്‍ എന്ന് വിളിക്കുന്നതില്‍ തെറ്റ് കാണാന്‍ കഴിയുമോ? യഥാര്‍ത്ഥ മുസ്ലിമും കപടമുസ്ലിമും തമ്മില്‍ എവിടെയാണ് വിഭജനരേഖ? ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്.
സംഘടിത ക്രൈസ്തവസഭയുടെ രാഷ്ട്രീയ രംഗത്തുള്ള കൈകടത്തലുകളും ആശങ്കാപൂര്‍വ്വം വീക്ഷിക്കപ്പെടേണ്ടതാണ്. ഒരു ഭാഗത്ത് സമര്‍ത്ഥമായി വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ ഭരണകൂടങ്ങളെ സ്വാധീനിക്കുന്നതോടൊപ്പം പരോക്ഷമായെങ്കിലും സായുധകലാപത്തിനുള്ള ആഹ്വാനവും അവര്‍ മുഴക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടോ നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ ‘ജാലിയന്‍വാലാബാഗ്’ ആവര്‍ത്തിക്കുമെന്നും നക്സലൈറ്റ് മാതൃകയിലുള്ള സായുധകലാപം തന്നെയുണ്ടാവുമെന്നും ഉന്നത ശ്രേണിയിലുള്ള ഒരു ക്രൈസ്തവ പുരോഹിതന് പരസ്യമായി പ്രഖ്യാപിച്ചത് ഗൗരവപൂര്‍വം വീക്ഷിക്കപ്പെടേണ്ടതാണ്.
‘വാളെടുത്തവന്‍ വാളാലെ നശിക്കും’ എന്ന ക്രിസ്തുദേവന്റെ ഉപദേശത്തിന് എത്രയോ കടകവിരുദ്ധമാണ് ഈ ആഹ്വാനത്തിന്റെ ശൈലി! ക്രിസ്തുമതം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന സംഘടിത മതം ക്രിസ്തുവിനുശേഷം റോമന്‍ ചക്രവര്‍ത്തിമാരുടെ ആശീര്‍വാദത്തോടെ ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടിലാരംഭിച്ചതാണ്. ക്രിസ്തു ഭാരതീയദര്‍ശനം ഉള്‍ക്കൊണ്ട ഒരാചാര്യനായിരുന്നു. കുരിശാരോഹണത്തിനും മുന്‍പും പിന്‍പും അദ്ദേഹം വര്‍ഷങ്ങളോളം ഭാരതത്തില്‍ ചെലവഴിച്ചിട്ടുണ്ട്. ഹൈന്ദവാചാര്യന്മാരോടും ബുദ്ധസന്യാസിമാരോടും ആദ്ധ്യാത്മിക പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ശവകുടീരംപോലും കാശ്മീരില്‍ ഇന്നും നിലനില്ക്കുന്നു. ഇതേക്കുറിച്ചെല്ലാം ആധികാരികമായ രേഖകളോടുകൂടിയ പണ്ഡിതോചിതമായ എത്രയോ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്വാമി വിവേകാനന്ദനോടൊപ്പം ശ്രീരാമകൃഷ്ണ ദേവന്റെ ശിഷ്യനായിരുന്ന സ്വാമി അഭേദാനന്ദന്‍ ക്രിസ്തുവിനെയും പള്ളിമതത്തെയും വേര്‍തിരിച്ച് കണ്ടത്. “എന്തുകൊണ്ട് ഹിന്ദു ക്രിസ്തുവിനെ അംഗീകരിക്കുകയും പള്ളിമതത്തെ നിരാകരിക്കുകയും ചെയ്യുന്നു?” എന്ന പേരില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ക്രിസ്തുവിനോടും അദ്ദേഹത്തിന്റെ ഉപദേശങ്ങളോടും കൂറുണ്ടെങ്കില്‍ ക്രിസ്തുമതം ഭാരതീയ ദേശീയതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
സാംസ്ക്കാരിക ദേശീയത ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സാംസ്ക്കാരിക ദേശീയത എന്നോ, സാംസ്ക്കാരിക രാഷ്ട്രവാദമെന്നോ വിളിക്കപ്പെടാവുന്ന വസ്തുത ഏകാത്മ മാനവദര്‍ശനം തന്നെയാണ്. ആദ്ധ്യാത്മികദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ഉരുത്തിരിഞ്ഞുവന്ന ജീവിതദര്‍ശനം തന്നെയാണത്. അതാണ് വൈവിദ്ധ്യങ്ങള്‍ക്കതീതമായി ഭാരതത്തെ യോജിപ്പിച്ച് നിര്‍ത്തിയതും ഇതര ജനസമൂഹങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് അമരത്വം നല്കിയതും. അതിന്റെ പ്രസക്തി അനശ്വരവും സാര്‍വലൗകികവുമാണ്. സമഗ്രമായ ജീവിതദര്‍ശനമാണത്. ഇന്ന് നാമിവിടെ മുഖ്യ ചര്‍ച്ചാവിഷയമായി എടുത്തിട്ടുള്ള ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം വിലയിരുത്തേണ്ടത് ഇതേ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്.
പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനമാണ് അടിസ്ഥാനപരമായ പ്രശ്നം. ഭാരതം പ്രകൃതിയെ മാതാവായേ കണ്ടിട്ടുള്ളൂ. ലളിതമായ മനുഷ്യജീവിതത്തിന് ആവശ്യമായത് പ്രകൃതിയില്‍നിന്ന് കറന്നെടുക്കുവാനേ മനുഷ്യന് അവകാശമുള്ളൂ. പശുവില്‍നിന്ന് പാല് കറന്നെടുക്കുന്നതുപോലെ. അതിനപ്പുറം കവര്‍ന്നെടുക്കുന്നത് ചൂഷണമാണ്. പ്രകൃതിയോട് കാട്ടുന്ന ദ്രോഹമാണ്. ദ്രോഹം കാണിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാവും. ‘പരസ്പരം ഭാവയന്തഃ ശ്രേയ പരമവാപ്സ്യഥ’ എന്നതാണ് പ്രകൃതി-മനുഷ്യബന്ധത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട്. നേരെമറിച്ച് പ്രകൃതിയെ മുഴുവന്‍ ഈശ്വരന് സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യന് കീഴടക്കാനും കൊന്നും തിന്നും അനുഭവിക്കാനും വേണ്ടിയാണ് എന്ന സെമിറ്റിക് ജീവിത വീക്ഷണമാണ് പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാനം. അവര്‍ പ്രകൃതിയെ കണ്ണില്‍ച്ചോരയില്ലാതെ ചൂഷണം ചെയ്യുന്നതില്‍ മനുഷ്യന്റെ വിജയം കാണുന്നു. നിരന്തര സംഘര്‍ഷമാണ് അതില്‍നിന്ന് ഉടലെടുക്കുന്നത്. വര്ഗസംഘര്ഷമായാലും വനം കയ്യേറ്റമായാലും നദികളെ മലിനപ്പെടുത്തുന്നതായാലും മനുഷ്യനെത്തന്നെ മനുഷ്യന് ചൂഷണം ചെയ്യുന്നതായാലും അവയെയെല്ലാം ന്യായീകരിക്കുന്ന ജീവിതശൈലിയാണത്. ഈ രണ്ട് ജീവിതശൈലികള്‍ തമ്മിലുള്ള വിവാദവും ഏറ്റുമുട്ടലുമാണ് ഇന്ന് ഭാരതത്തിലായാലും വിശിഷ്യാ കേരളത്തിലായാലും നടന്നുകൊണ്ടിരിക്കുന്നത്. പ്രായോഗികതലത്തിലും പ്രത്യയശാസ്ത്ര തലത്തിലും ഭാരതീയദര്‍ശനത്തിന്റെ വിജയത്തിലാണ് മനുഷ്യരാശിയുടെ മോചനവും അതിജീവനവും. ഈ വിഷയം ആഴത്തിലും പരപ്പിലും ചര്‍ച്ച ചെയ്യപ്പെടണം.
യുവഭാരതത്തിനുള്ള സ്വാമി വിവേകാനന്ദന്റെ സന്ദേശം പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സംഘപ്രസ്ഥാനങ്ങളാണ്. ഈ പരമാര്‍ത്ഥം രാമകൃഷ്ണപ്രസ്ഥാനവും അംഗീകരിച്ചിട്ടുള്ളതാണ്. ബാംഗ്ലൂരിലെ ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനും ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഹര്‍ഷാനന്ദ സ്വാമികളുടെ സ്വന്തം വാക്കുകളില്‍ അത് ഇവിടെ രേഖപ്പെടുത്താം. “സ്വാമി വിവേകാനന്ദന് ഒരേസമയം ഒരു ബ്രഹ്മര്‍ഷിയും ഒരു രാജര്‍ഷിയും ആയിരുന്നു. ബ്രഹ്മര്‍ഷി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സന്ദേശം ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. രാജര്‍ഷി എന്ന നിലയ്ക്ക് സ്വാമിജി നല്കിയ സന്ദേശം ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ആര്‍എസ്എസ് എന്ന് പരക്കെ അറിയപ്പെടുന്ന പ്രശസ്തമായ രാഷ്ട്രീയ സ്വയംസേവക സംഘമാണ്.”
(ഭാരതീയ വിചാരകേന്ദ്രത്തിന്റെ ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ അവസാന ഭാഗം)
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: