ഇത്ര അസ്വസ്ഥരായി പാറാക്കരയെയും പെരുങ്കൂറിന്റെ മന്ത്രിയെയും ഇതിന് മുമ്പ് കണ്ടിട്ടില്ല. കപടനാട്ട്യക്കാരനായ ചൊമാരിയുടെ മുഖത്തുമാത്രം യാതൊരു വികാരവും ഇല്ല. എരിഞ്ഞു നില്ക്കുന്ന കനല്ക്കൂമ്പാരങ്ങളാണ് നിമിഷങ്ങള്‍. ചെറിയ ഒരപശബ്ദം വീണാല്‍ ആകെ ആളിക്കത്തും. അങ്ങനെ ഒരു സ്ഥിതി എല്ലാവരും പ്രതീക്ഷിക്കുന്നുമുണ്ട്. അനിയന്റെ മുഖത്തുനിന്ന് അരുതാത്തതൊന്നും പുറപ്പെടരുതെന്ന് ചൊമാരി വിചാരിച്ചതിനാല്‍ അനിയന്റെ കൈ ചൊമാരിയുടെ കയ്യില്‍ അമര്‍ന്നു. പെരുങ്കൂറിലെ മന്തി മയമില്ലാത്ത സ്വരത്തില്‍ വാഴുന്നവരുടെ കല്‍പ്പന നമ്പൂതിരിയെ അറിയിച്ചു. പെരുങ്കൂറു രാജ്യത്തെയും വാഴുന്നവരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയ്ക്ക് കുറുങ്കൂറ് ഇളയവാഴുന്നവര് നാടുനീങ്ങി. ഉച്ചതിരിയുമ്പോഴേക്കും സംസ്കാരമാകും. പെരുങ്കൂറു വാഴുന്നവര്‍ കുറുങ്കൂറു കോവിലകത്തേക്ക് എഴുന്നെള്ളിക്കഴിഞ്ഞു. പെരുങ്കൂറു രാജ്യത്തിലെ പ്രധാനിമാര് എല്ലാം കുറുങ്കൂറു കോവിലകത്തേക്ക് പോകണം എന്ന് വാഴുന്നവര്‍ ആജ്ഞപുറപ്പെടീച്ചിട്ടുണ്ട്.
ഊരുഗ്രാമത്തിലെ പ്രധാനപ്പെട്ട നമ്പൂതിരിമാരും പോകണം. പ്രത്യേകിച്ച് അഗ്നിദത്തന്‍ നമ്പൂതിരി. ഞങ്ങളെല്ലാവരും കുറുങ്കൂര്‍ കോവിലകത്തേക്ക് പോകുകയാണ്. നമ്പൂതിരി ഒപ്പം പോരണം. മന്ത്രിയുടെ വാക്കുകളില്‍ കല്പ്പനയുടെ മൂര്‍ച്ച ഉണ്ടായിരുന്നു. മറുപടി ഉണ്ടാകാത്തതിനാല്‍ മന്തി ഗൗരവത്തില്‍ തന്നെ വേഗം പുറപ്പെടാന്‍ വീണ്ടും പറഞ്ഞു. ജാള്യതയും യജ്ഞപുരത്തുകാരോടും കുറുങ്കൂറിനോടുമുള്ള വൈരവും ഒഴിവുകഴിവുകള്‍ പറയാന്‍ നമ്പൂതിരിയെ പറയാന്‍ വിവശനാക്കി. ഇവിടെ ചില പൂജകളല്ലാം നടക്കുകയാണ്. അതുകൊണ്ട് ഇവിടെനിന്ന് വിട്ടു പോരാന്‍ പറ്റില്യാന്ന് തിരുമനസ്സറീക്കാ. രാജാജ്ഞ മറികടക്കുന്നത് നല്ലതിനാകില്ല എന്ന് മന്ത്രി താക്കീതു കൊടുത്തു. നമ്പൂതിരിയുടെ പ്രതിഷേധപൂര്വമായ മൗനം മന്ത്രിയെ കൂടുതല്‍ കടുത്തവാക്കുകളിലേക്ക് നയിക്കും മുമ്പ് ചൊമാരി ഇടപെട്ട് മന്ത്രിയോട് പറഞ്ഞു. നമ്പൂതിരിക്ക് ആലോചിച്ച് തീരുമാനമെടുക്കാന്‍ കുറച്ചു സമയം വേണ്ടിവരും. നമുക്ക് പെരുങ്കൂറു വാഴുന്നവര്‍ എത്തുമ്പോഴേക്കും അവിടെ എത്തണം. ചൊമാരി നമ്പൂതിരിയോടായി പറഞ്ഞു. നമ്പൂതിരീ! ഞാന്‍ സംസ്കാരം കഴിയാന്‍ നില്‍ക്കുന്നുണ്ടാവില്ല. നമ്പൂതിരി എത്തുന്നതിന് മുമ്പ് പോകുമോ എന്ന് നിശ്ചയല്യ. എത്തിയെങ്കില്‍ കാണാം. ചൊമാരി കൃഷ്ണനോട് ലോഗ്യം ചോദിച്ചു. ?കൃഷ്ണന് പോരുന്നുണ്ടോ? മറുപടി കാക്കാതെ അനിയന്റെ കൈ ബലമായി പിടിച്ച് മുറ്റത്തേക്കിറങ്ങി. പാറാക്കര ഒരു നികൃഷ്ടജീവിയെ നോക്കുന്നതുപോലെ നമ്പൂതിരിയെ നോക്കിക്കൊണ്ട് ചൊമാരിയെ അനുഗമിച്ചു. താമരക്കാട് തോര്‍ത്തുമുണ്ട് കുടഞ്ഞ് തോളത്തിട്ട് നമ്പൂതിരിയെ പരിഗണിക്കുന്നതുപോലും ഇല്ലെന്ന ഭാവത്തില്‍ കനത്ത കാലടികളും വച്ച് ഇറങ്ങി. അനിയന് പത്തിടി വയ്ക്കുന്നതിന് മുമ്പ് തിരിഞ്ഞുനിന്ന് കൃഷ്ണനോട് വിളിച്ചു പറഞ്ഞു കൃഷ്ണാ! ഞങ്ങള്‍ യജ്ഞപുരം വഴിക്കാണ് പോകുന്നത്. വേണമെങ്കില്‍ കൂടെ പോന്നോളൂ. കൂടുതല്‍ പറയാതിരിക്കാന്‍ ചൊമാരി അനിയന്റെ കൈ ഒന്നുകൂടി അമര്‍ത്തി.
മന്ത്രി കുതിരയുടെ കടിഞ്ഞാണും പിടിച്ച് ഏറ്റവും പിന്നിലാണ് നടക്കുന്നത്. കുറുങ്കൂര്‍ കോവിലകം നില്ക്കുന്ന ദേശത്തിന്റെ അതിര്‍ത്തിയിലുള്ള മലമ്പ്രദേശത്തെ വഴിപോലും ഇളയവാഴുന്നവരുടെ അത്യാഹിതമുണ്ടാക്കിയ ഇതികര്‍ത്തവ്യതാ മൂഢതയില്‍നിന്ന് മാറിയിട്ടില്ല. വേനലിന്റെ ശക്തികൊണ്ട് പുല്ലും ചെടികളും വാടി നില്ക്കുന്ന, കരിമ്പാറകളും മുള്‍ച്ചെടികളും നിറഞ്ഞ വഴി ജനജീവിതമുള്ള താഴ്വാരത്തേക്ക് ഇറങ്ങുന്തോറും ഇടുങ്ങിയതും വീതി കുറഞ്ഞതും ആയി.
ആലോചനാമഗ്നനായ മന്ത്രിയുടെ ചലനം സാവധാനും നിന്നു. കുതിരയുണ്ടാക്കിയ ഏതോ ശബ്ദം കേട്ട് മന്ത്രി ആലോചനയില്‍നിന്ന് ഉണര്‍ന്നപ്പോഴേക്കും പാറാക്കരയും താമരക്കാടും കുറച്ചു മുന്നിലെത്തിയിട്ടുണ്ട്. മന്ത്രി അവരുടെ ഒപ്പമെത്താന്‍ വേഗം കൂട്ടി. ചൊമാരിയും അനിയനും കുറേക്കൂടി മുന്നിലാണ്. അനിയന്റെ ക്ഷുഭിതമായ മനസ്സിനോടൊപ്പം വാക്കുകളും ആങ്ഗ്യങ്ങളും താണ്ഡവമാടിക്കൊണ്ടിരുന്നു. ഇളയവാഴുന്നവരുടെ മരണത്തിനോ കൃഷ്ണന് യജ്ഞപുരത്ത് ഭജനത്തിന്നു പോകുന്നതിനോ ചൊമാരിയുടെ നേരെയുള്ള അപകടഭീഷണിക്കോ പ്രാധാന്യം കൊടുക്കേണ്ടതെന്ന് അനിയനു മനസ്സിലാകുന്നില്ല. ചൊമാരി അനിയന്റെ ക്ഷോഭത്തിന് ചെവി കൊടുത്തുകൊണ്ട് ഒപ്പം നടക്കുകയാണ്.
മന്ത്രിക്ക് ഇപ്പോഴും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകുന്നില്ല. പെരുങ്കൂറിലെ സുരക്ഷയ്ക്ക് എങ്ങനെയാണ് ഇത്ര വലിയ വിള്ളല്‍ വന്നത്? തെക്കുങ്കൂറിന്റെ ചതി എന്തുകൊണ്ട് പെരുങ്കൂറിലെ ചാരപ്പടയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല? പാരമ്പര്യമായി ശത്രുക്കളായ കുറുങ്കൂറെന്തിനാണ് പെരുങ്കൂറിനെയും വാഴുന്നവരെയും രക്ഷിക്കാന്‍ പുറപ്പെട്ടത്? യാതൊരു വിധത്തിലുള്ള സൂചനകളുമില്ലാതെ കുറുങ്കൂറിന്റെ പട എങ്ങനെ പെരുങ്കൂറിലെത്തി? പടക്കുറുപ്പ് അമ്മത്തമ്പുരാട്ടിയെ വന്നു കണ്ടുപോയി എന്ന് പറഞ്ഞു. ഇത്ര പ്രധാനപ്പെട്ട ഒരാള്‍ എങ്ങനെ രഹസ്യമായി അമ്മത്തമ്പുരാട്ടിയെ കണ്ടു? ഒന്നിനും ശരിയായ ഉത്തരം കണ്ടെത്താന്‍ മന്ത്രിക്കായില്ല. പാറാക്കരയുടെ ഒപ്പം എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ മന്ത്രി ചോദിച്ചു. കഷ്ടമായി അല്ലേ? പാറാക്കരയും താമരക്കാടും ചോദ്യത്തിന്റെ അര്‍ഥം മനസ്സിലാകാതെ മന്ത്രിയുടെ മുഖത്തേക്കു നോക്കി. മന്ത്രി തുടര്‍ന്നു. അല്ല! ഇളയവാഴുന്നവരുടെ മരണം കഷ്ടമായി. അതും പെരുങ്കൂററിയാതെ പെരുങ്കൂറിന്റെ മണ്ണില്‍, പെരുങ്കൂറിനെയും വാഴുന്നവരെയും രക്ഷിക്കാന്‍ വേണ്ടിയിട്ടാണെന്നുള്ളത്? സംശയല്യ. താമരക്കാട് പറഞ്ഞു. യുദ്ധത്തില്‍ വീരസ്വര്‍ഗം പ്രാപിക്കുന്നതിനെക്കാള്‍ എത്രയോ മേലെ ആയുള്ള ജീവത്യാഗം. സാധാരണക്കാര്‍ക്ക് സങ്കല്പ്പിക്കാന് പറ്റുന്ന കാര്യമല്ല. പെരുങ്കൂറിന് ശത്രുതയെന്തെന്നേ മനസ്സിലാകാത്ത അവസ്ഥയായി. യുദ്ധം സംഭവിച്ചിരുന്നെങ്കില്കൂടി പെരുങ്കൂറ് ഇത്രത്തോളം തോല്‍ക്കുമായിരുന്നില്ല.
പാറാക്കര കണ്ണു തുടച്ചുകൊണ്ടു തുടര്‍ന്നു. ഈ അത്യാഹിതത്തിന് കാരണം യുദ്ധപ്രഖ്യാപനമാണ്. ഒരുതരത്തില്‍ നാമെല്ലാം അതിന് കാരണക്കാരുമായിത്തീര്ന്നു. മന്ത്രി തലതാഴ്ത്തി. താമരക്കാട് വെറുപ്പോടെ പറഞ്ഞു. നമ്മളെയെല്ലാം ഈ വിഷമനാടകത്തിന്റെ അഭിനേതാക്കളാക്കിയത് അഗ്നിദത്തന്‍ നമ്പൂതിരിയാണ്. മന്ത്രി ചോദിച്ചു എന്താണ് സംഭവിച്ചത്? പാറാക്കര ആദ്യം മുതല്‍ പറഞ്ഞുതുടങ്ങി. ഏട്ടന്റെ മകന്റെ വേളി ഇന്നലെ ആയിരുന്നു. ആയനിയൂണു കഴിഞ്ഞ് മിനിഞ്ഞാന്ന് എന്റെ അമ്മാത്തായ ചെഞ്ചല്യത്ത് തങ്ങി, ഇന്നലെ ക്രിയ കഴിഞ്ഞതും ഊണു കഴിഞ്ഞ് ഇല്ലത്തേക്ക് കുടിവയ്പ്പിനായി പുറപ്പെടാനും ആണ് തീരുമാനിച്ചിരുന്നത്. അമ്മാത്തെത്തി അധികം താമസിയാതെ ഇളയവാഴുന്നവര് എന്നെ കാണാനായി അവിടെ എത്തി. കാരാക്കുളങ്ങര വച്ച് യോഗിയാരെ അവമാനിച്ചതില്‍ ഞാനും ഭാഗഭാക്കായിരുന്നതിനാല്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന ഭയമുണ്ടായിരുന്നു. പക്ഷേ അതിനെ കുറിച്ചൊന്നും സംസാരിക്കുകയേ ഉണ്ടായില്ല. കണ്ടതും കുടിവയ്പ്പു മാറ്റിവയ്ക്കാന്‍ പറ്റുമോ എന്ന് വളരെ കാര്യമായി ചോദിക്കുകയാണുണ്ടായത്. കാര്യമറിയാതെ ഞാനൊന്നു പരുങ്ങിയപ്പോള്‍ തെക്കുങ്കൂറിന്റെ ചതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞു. അതിന് എനിക്കു മനസ്സിലാകുന്ന വിധത്തില്‍ തന്നെ തെളിവുകളും നിരത്തി. പാറാക്കര ഇപ്പോള്‍ ഞങ്ങളെ സഹായിച്ചില്ലെങ്കില്‍ പിന്നെ മാതൃരാജ്യത്തെ സഹായിക്കാന്‍ ഒരവസരവും കിട്ടില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അങ്ങനെ ഞാന്‍ ഇളയവാഴുന്നവരെ സഹായിക്കാം എന്നു വാക്കു കൊടുക്കുകയും ചെയ്തു. എന്താണ് അദ്ദേഹം പറഞ്ഞത്? മന്ത്രി ചോദിച്ചു. പാറാക്കര പറഞ്ഞു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: