ഭാരതീയ വിചാരകേന്ദ്രത്തിന്റെ ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചെയ്ത പ്രസംഗം
അമേരിക്കന്‍ പ്രസിഡന്റ് ഭാരതത്തില്‍ വന്ന് നടത്തിയ പ്രഭാഷണത്തില്‍ സ്വാമി വിവേകാനന്ദന്റെ വിശ്വദൗത്യത്തെ വിലയിരുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു. “ഞ്ഞാന്‍ ജനിച്ച നഗരമായ ചിക്കാഗോയില്‍ വിഖ്യാതനായ സ്വാമി വിവേകാനന്ദന് ഒരു നൂറ്റാണ്ടുമുമ്പു വരുകയും 1893ലെ മതമഹാസമ്മേളനത്തില്‍ ഇങ്ങനെ പറയുകയും ചെയ്തു. ദിവ്യത്വവും വിശുദ്ധിയും ഉദാരതയും ഏതെങ്കിലും ഒരു മതത്തിന്റെയോ സമ്പ്രദായത്തിന്റെയോ കുത്തകയല്ല. എല്ലാ മതങ്ങളും അത്യുദാത്തമായ സ്വഭാവശുദ്ധിയുള്ള സ്ത്രീ-പുരുഷന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. ഭാരതവും അമേരിക്കയും തുല്യമായി പങ്കിടുന്ന ഒരു ഭാവിയില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തോടുള്ള എന്റെ ആദരവില്‍ അധിഷ്ഠിതമാണത്.
സഹസ്രാബ്ദങ്ങളായി അത് ലോകത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യശരീരത്തിന്റെ എന്നപോലെ പ്രപഞ്ചത്തിന്റെയും നിഗൂഢരഹസ്യങ്ങളെ അത് നമുക്ക് തുറന്നുതന്നിട്ടുണ്ട്. ഇന്ത്യ നമ്മുടെ മനസ്സുകളെ മാത്രമല്ല സദാചാരഭാവനയേയും വിസ്തൃതമാക്കിയിട്ടുണ്ട്.”
ശ്രീരാമകൃഷ്ണദേവന്റെ അവതാരത്തോടെ ഒരു അന്ധകാരയുഗം അവസാനിച്ചുവെന്നും പ്രകാശത്തിന്റേയും പ്രത്യാശയുടേയും യുഗം ആരംഭിച്ചു കഴിഞ്ഞു എന്നും പലരും പറഞ്ഞിട്ടുണ്ട്. ആ നവയുഗത്തിന്റെ അരുണോദയമായിരുന്നു സ്വാമി വിവേകാനന്ദനിലൂടെ പ്രത്യക്ഷപ്പെട്ടത്. ഈ ഇടവേളയില്‍ നാം ഒരു യുഗസന്ധ്യയില്ക്കൂടി കടന്നുപോകുകയായിരുന്നു. 1897 ജനുവരി 25 ന് രാമനാടിലെ സ്വീകരണത്തിന്റെ മറുപടി പ്രസംഗത്തില്‍ സ്വാമിജി തന്നെ ഇങ്ങനെ പ്രവചിക്കുകയുണ്ടായി, “ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു; ഏറ്റവും ദുഃസഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി. മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാന്‍ വട്ടം കൂട്ടുന്നു. നമ്മുടെ മാതൃഭൂമിയായ ഭാരതം, അഗാധവും ദീര്‍ഘവുമായ നിദ്രയില്നിന്നെഴുന്നേല്ക്കുകയാണെന്ന് കുരുടനു മാത്രമേ കാണാന്‍ കഴിവില്ലാതുളളൂ; അഥവാ കുദൃഷ്ടിമാത്രം കാണാന്‍ കൂട്ടാക്കില്ല. ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല: ഇനി ഒരിക്കലും ഭാരതം ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചുമാറ്റുക സാധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്വം തന്‍കാലില്‍ നില്ക്കാന് വട്ടം കൂട്ടുകയാണ്.”
ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാമിജിയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നതും ഹിന്ദുധര്‍മത്തെ രക്ഷിച്ചതും സ്വാമി വിവേകാനന്ദനാണെന്ന് നമ്മുടെ ഒന്നാമത്തെ ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരി അഭിപ്രായപ്പെടുകയുണ്ടായി. ഭാരതത്തെ അടക്കിഭരിച്ചിരുന്ന പാശ്ചാത്യമേധാവിത്വത്തിന്റെ കോട്ടകളില്‍ പോയി ഭാരതീയ സംസ്ക്കാരത്തിന്റെ സാര്‍വജനീനതയും ലോകത്തിനാകമാനം നല്‍കാനുള്ള ഭാരതത്തിന്റെ ആദ്ധ്യാത്മിക സന്ദേശവും പ്രഖ്യാപിക്കുക വഴി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതം അര്‍ഹിക്കുന്ന മഹത്വത്തെ അദ്ദേഹം ബോധ്യപ്പെടുത്തി.
സ്വാമിജിയുടെ അഞ്ചുവര്‍ഷത്തെ പാശ്ചാത്യപര്യടനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചു. സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന സ്വാമിജി ഇവിടെ ചെയ്ത പ്രഭാഷണ പരമ്പരയും തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളും ഭാരതീയരുടെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്തി. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പ്രേരണ നല്കി. ഇതുരണ്ടിന്റേയും പരിണതഫലമായിട്ടാണ് ഭാരതം സ്വതന്ത്രമായത്.
കേവലം രാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നില്ല സ്വാമിജി ലക്ഷ്യമിട്ടത്. ഭാരതത്തിന്റെ ആത്മാവ് ആദ്ധ്യാത്മികതയാണെന്നും ജീവിതത്തിന്റെ സമസ്തമേഖലകളിലും അതിന്റെ ആവിഷ്കാരം സാധ്യമാകുമ്പോഴേ സ്വാതന്ത്ര്യം സഫലമാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. ആ മഹാസങ്കല്‍പ്പം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. മതേതരത്വത്തിന്റെ പേരില്‍ നാം ആദ്ധ്യാത്മികതയെ തന്നെ കൈവെടിഞ്ഞു. ഉപഭോഗപ്രധാനമായ ഭൗതികവാദത്തിന്റെ പിന്നാലെ പോയി നാം വിദേശരാജ്യങ്ങളെ അനുകരിച്ച് നയപരിപാടികള്‍ രൂപീകരിച്ചു. ആഗോളീകരണത്തിന്റെ ശക്തമായ കൊടുങ്കാറ്റ് ഭാരതത്തിന്റെ മേലെ ആഞ്ഞടിക്കുക കൂടി ചെയ്തപ്പോള്‍ പുണ്യഭൂമിയായ ഭാരതം ഭോഗഭൂമിയായി മാറി. മൂല്യച്യുതി സംഭവിച്ചു. അഴിമതി രാജ്യവ്യാപകമായി പടര്‍ന്നുപിടിച്ചു. ഇതാണ് ഇന്ന് നിലവിലുള്ള സാഹചര്യം.
മേറ്റ്വിടെയും കാണാത്ത വിശാലമനസ്കത ആണ് ഐതിഹാസികമായ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ സ്വാമിജി ഊന്നിപ്പറഞ്ഞതും അതുവഴി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആദരവും പിടിച്ചു പറ്റിയതും. അത് വേറിട്ടൊരു ശബ്ദമായിരുന്നു. അതുതന്നെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റും അമേരിക്കന്‍ പ്രസിഡന്റും പ്രത്യേകം പരാമര്‍ശിച്ചതും. രാഷ്ട്രീയത്തിന്റെയോ, സാമ്പത്തികത്തിന്റെയോ മതത്തിന്റെയോ മുകളില്‍ ഭാരതത്തിന്റെ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനാവില്ല. സാംസ്കാരിക ദേശീയതയ്ക്ക് മാത്രമേ വൈവിധ്യ പൂര്‍ണമായ നമ്മുടെ രാഷ്ട്രത്തെ ഏകീകരിച്ചു നിര്‍ത്താനും മൂല്യബോധം വളര്‍ത്താനും കഴിയൂ. അതിന്റെ ആവശ്യകതയാണ് കൊളംബൊ മുതല്‍ ലാഹോര്‍ വരെ ചെയ്ത പ്രസംഗങ്ങളില്‍ സ്വാമിജി ഉദ്ഘോഷിച്ചതും ഊന്നിപ്പറഞ്ഞതും. ഇന്നും അത് തന്നെയാണ് നമ്മുടെ രക്ഷാകവചവും മോചനമന്ത്രവും. ആ സാംസ്കാരിക ദേശീയതയെ ‘ഹിന്ദു ദേശീയത’ എന്നു വിളിക്കുന്നതില്‍ അപാകമില്ല. കാരണം ഹിന്ദുജീവിത വീക്ഷണത്തില്‍ അധിഷ്ഠിതമാണത്. അതിനെ ബലപ്പെടുത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
എന്താണ് സാംസ്ക്കാരിക ദേശീയത? അതിന്റെ ഉള്ളടക്കവും യഥാര്‍ത്ഥ പൊരുളും എന്താണ്? ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് എങ്ങനെ പ്രാവര്‍ത്തികമാക്കും? സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെല്ലാം സാംസ്കാരിക ദേശീയതയുടെ പ്രസക്തിയും പ്രയോഗവും എങ്ങനെയായിരിക്കും? ഭൗതികവും ആദ്ധ്യാത്മികവുമായ ഉത്കര്‍ഷത്തിന് സഹായകമാംവിധം അതിനെ വര്‍ത്തമാന സാഹചര്യത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും? ഈ വക കാര്യങ്ങള്‍ ഗാഢമായ വിചിന്തനത്തിനും സമഗ്രമായ പഠനത്തിനും വിധേയമാക്കേണ്ടതാണ്.
ഈ സാഹചര്യത്തില്‍ പ്രത്യേകം ഓര്മവയ്ക്കേണ്ട മറ്റൊരു കാര്യം സ്വര്‍ഗീയ ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ച ‘ഏകാത്മമാനവദര്‍ശനം’ എന്ന സങ്കല്‍പ്പമാണ്. ചുഴിഞ്ഞ് ആലോചിച്ചാല്‍ മേല്‍വിവരിച്ച സാംസ്കാരിക ദേശീയതയുടെ താത്വികവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ചുള്ള പഠനത്തിന് തുടക്കം കുറിക്കുകയായിരുന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ. പലവര്ഷങ്ങള് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം ആ വഴിക്കുള്ള പഠനങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചിട്ടില്ല. ഭാരതീയ ജനതാപാര്‍ട്ടി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളില്‍ പോലും വിവിധ സമ്മര്‍ദ്ദങ്ങള്‍ മൂലം ആദര്‍ശാധിഷ്ഠിതമായ പ്രത്യയശാസ്ത്രപ്രതിബദ്ധത പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കാനായില്ല.
വമ്പിച്ച പ്രതീക്ഷകളോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്തത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും സ്വന്തം ആത്മവീര്യത്തിന്റെയും കരുത്തിന്മേല് ഭാരതം ഒരു നിര്‍ണായക ശക്തിയായിത്തീരും എന്ന് ലോകം പ്രതീക്ഷിച്ചു. അതിനാവശ്യമായ എല്ലാ മാനുഷിക പ്രാകൃതിക വിഭവങ്ങളും ഭാരതത്തിന് സ്വന്തമായി ഉണ്ടായിരുന്നു. പക്ഷേ, അവസരത്തിനൊത്ത് ഉയരാന്‍ ഭരണനേതൃത്വത്തിന് കഴിഞ്ഞില്ല. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും നമ്മുടെ ദൗര്‍ബല്യങ്ങളെ ലോകസമക്ഷം തുറന്നു കാട്ടി. ഇരൂകൂട്ടരുടേയും കൈകളില്‍നിന്ന് നമുക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പുറത്തുനിന്നുള്ള ഈ പ്രഹരങ്ങളെ ചെറുത്തുനില്ക്കാന് വലിയൊരളവുവരെ ഭാരതത്തിന് കരുത്തുനല്കിയത് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ ദേശസ്നേഹവും ദീര്‍ഘവീക്ഷണവും നയതന്ത്രചാതുര്യവും നിശ്ചയദാര്‍ഢ്യവുമായിരുന്നു. നെഹ്റുവിന്റെ ആഗ്രഹത്തിനെതിരായി സര്‍ദാര്‍ പട്ടേല്‍ ഒരു പോലീസ് നടപടിയിലൂടെ ഹൈദരാബാദ് നൈസാമിനെ കീഴ്പ്പെടുത്തിയിരുന്നില്ലെങ്കില് ഇന്ന് കാണുന്ന ഐക്യകേരളം പോലും അസാധ്യമാകുമായിരുന്നു.
അന്നു നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം താരതമ്യേന ലളിതമായിരുന്നു. അജയ്യമായ ശക്തിയായി കോണ്‍ഗ്രസ് രംഗം അടക്കിവാണു. ഭാരതവിഭജനം എന്ന കൊടുംപാതകത്തെ വിസ്മരിച്ചുപോലും ഇന്ത്യന്‍ ജനത കോണ്‍ഗ്രസിന് പിന്തുണ നല്കി. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കോണ്‍ഗ്രസിനെ മുഖാമുഖം നേരിടാന്‍ കരുത്തുള്ള ഒരു പ്രതിപക്ഷമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു മുഖ്യപ്രതിപക്ഷം. അന്ന് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് ചൈനയും ചേര്‍ന്ന് ആഗോളതലത്തില്‍ തന്നെ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ നെടുംകോട്ട ഉയര്‍ത്തിയിരുന്നു. ഭാരതത്തില്‍ അടുത്ത ഭരണകക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. രാജ്യവ്യാപകമായ വ്യാപ്തിയും സ്വാധീനവും അവര്‍ക്കുണ്ടായിരുന്നു.
“നെഹ്റുവിനുശേഷം നമ്പൂതിരിപ്പാടെ”ന്നും “ചെങ്കോട്ടയിലും ചെങ്കൊടി പാറു” മെന്നും അവര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ അതിന്റെ സാധ്യത പാടെ തള്ളിക്കളയാനാവുമായിരുന്നില്ല. കേരളം അവരുടെ അജയ്യമായ ഒരു ശക്തിദുര്‍ഗ്ഗമായിരുന്നു. കോണ്‍ഗ്രസിനെ അപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്ന മേന്മ പരീക്ഷിച്ചു വിജയിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ മേല്‍ കെട്ടിപ്പടുത്തതാണ് അത് എന്നതായിരുന്നു. പക്ഷേ, ആ പ്രത്യയശാസ്ത്രം തത്വത്തിലും പ്രയോഗത്തിലും പരാജയമാണെന്ന് തെളിയിച്ചുകൊണ്ട് സോവിയറ്റു യൂണിയന്റെ പരാജയം സംഭവിച്ചു. ചൈനയും ക്രമേണ തൊഴിലാളി വര്‍ഗ്ഗ സ്വേഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികളില്‍ നിന്ന് തിരുത്തല്വാദങ്ങളിലേക്ക് തെന്നിമാറുകയും മുതലാളിത്തത്തിന്റെ തിന്മകളും ദൗര്‍ബല്യങ്ങളും ഏറ്റുവാങ്ങുകയും ചെയ്തു. ഭാരതത്തിനുള്ളിലും കമ്മ്യൂണിസത്തിന്റെ അന്തിമ വിജയത്തെപ്പറ്റി എന്നല്ല നിലനില്പ്പിനെപ്പറ്റി തന്നെയുള്ള പ്രതീക്ഷകള്‍ കടലാസു കോട്ടകള്‍ പോലെ തകര്‍ന്നുവീണു. ദേശീയതലത്തില്‍ നിന്ന് പ്രാദേശിക തലത്തിലേക്ക് ചുരുങ്ങുകയും ബംഗാളിലും കേരളത്തിലും മാത്രം അവരുടെ സ്വാധീനം അവശേഷിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതും പ്രത്യയശാസ്ത്രത്തിന്റെ കരുത്തിന്മേല് അല്ല സാഹചര്യങ്ങള്‍ അവരെ സഹായിക്കുന്നതുകൊണ്ടുമാത്രമാണ്. ഇവിടെയും അവരുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അടവുനയങ്ങളും കര്‍ക്കശമായ വിധി നിഷേധങ്ങളും നടപടി ചട്ടങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തിന് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. വിശാലമായ ഭാരതഭൂഖണ്ഡത്തില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അംഗീകാരം നഷ്ടപ്പെട്ട ഒരു പ്രാദേശിക കക്ഷി മാത്രമായി; പാര്‍ലമെന്ററി വ്യാമോഹം വളര്‍ത്തി അതിലൂടെ അതു നിലനില്ക്കുന്നു എന്നുമാത്രം. അതികായന്മാരുടേയും ബുദ്ധിരാക്ഷസന്മാരുടേയും ഒരു വന്‍ നേതൃനിര അവര്‍ക്കുണ്ടായിരുന്നു. ഇന്നത് അന്യംനിന്നു. വീണ്ടെടുക്കാനാവാത്തവിധം അവര്‍ക്ക് ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു.
മതേതരത്വത്തിന്റെ മറവില്‍ അവര്‍ നടപ്പിലാക്കുന്നത് ഭൂരിപക്ഷവിരുദ്ധ-ന്യൂനപക്ഷ പ്രീണനമാണ്. തലമുറകളായി അനുഷ്ഠിച്ചുവരുന്ന മതാചാരങ്ങള്‍ പാര്‍ട്ടി അംഗങ്ങളായ ഹിന്ദുക്കള്‍ക്ക് വിലക്കുകയും ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് അത്തരം അനുഷ്ഠാനങ്ങള്‍ക്ക് പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്നെ ഇടമൊരുക്കുകയും ചെയ്യുന്ന രീതി പാര്‍ട്ടി അവലംബിക്കുന്ന കാപട്യത്തെ തുറന്നുകാട്ടുന്നതാണ്. മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും സാധ്യമല്ല. കാരണം മതം മനുഷ്യന്റെ ഘടനാപരമായ ഒരു ആവശ്യമാണ്. “ഈശ്വരനില്ലായിരുന്നെങ്കില് മനുഷ്യന് ഒരീശ്വരനെ സൃഷ്ടിക്കുമായിരുന്നു” എന്ന് വോള്‍ട്ടയര്‍ പറഞ്ഞത് എത്രയോ യാഥാര്‍ത്ഥ്യമാണ്! ഉള്ളില്‍ വിശ്വാസം ഉണ്ടെങ്കില്‍ ആചാരത്തില്‍ പ്രതിഫലിക്കാതിരിക്കയില്ല. എത്ര ശക്തമായാലും ഒരു പാര്‍ട്ടിക്കും ചട്ടങ്ങളില്ക്കൂടി അതിനെ തടയാന്‍ സാധ്യമല്ല. കാരണം ഈശ്വരനും മതത്തിനും പകരം വയ്ക്കാന്‍ പാര്‍ട്ടിയോ പതാകയോ നേതൃത്വമോ ശക്തമല്ല എന്നതുതന്നെ.
(തുടരും)
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: