മുറ്റത്തും പൂമുഖത്തും ആയി വിവാഹത്തിനു കൂടെ വന്നവരുടെ വര്‍ത്തമാനങ്ങള്‍ക്കിടയിലും പാറാക്കര സ്വന്തം നാഡിയുടെ പ്രകമ്പനം വ്യക്തമായി കേട്ടു. കാരാക്കുളങ്ങര വച്ച് യോഗിയാരെ അവമാനിച്ചതിനെ കുറിച്ച് ചോദിക്കാനാണോ ഈ വരവ്? പാപത്തിന്റെ വേരുകള്‍ എത്രകാലം കഴിഞ്ഞാലും നശിക്കാതെ ഇരിക്കും. പത്തായപ്പുരയിലേക്ക് കടന്നപ്പോള്‍ ഇളയവാഴുന്നവര് അമ്മാമനുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വാഴുന്നവര്‍ എണീറ്റ് തൊഴുതപ്പോള്‍ പാറാക്കരയ്ക്ക് സ്വയം ചെറുതാകുന്നതുപോലെ തോന്നി. കണ്ടതും അമ്മാമന് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു. ഇളയവാഴുന്നവര് സഹായം അഭ്യര്‍ഥിക്കാനാണ് വന്നിരിക്കുന്നത്. നെറ്റിയിലും ദേഹത്തും ഉള്ള കുറികളും ധ്യാനം കൊണ്ടുണ്ടാകുന്ന കണ്ണുകളിലെ ചെറിയ ചുവപ്പും വാഴുന്നവര്‍ യുദ്ധാരംഭത്തിലുള്ള വ്രതത്തിലാണെന്ന് വ്യക്തമാക്കി. പത്തായപ്പുരയിലെ നേരിയ വെളിച്ചത്തിലും വ്യക്തമായ പുഞ്ചിരിയോടെ തൊഴുത് മുഖവുര കൂടാതെ സുഹൃത്തിനോടെന്ന പോലെ ഇളയവാഴുന്നവര് ചോദിച്ചു. നാളെത്തന്നെ ആണ് കുടിവയ്പ്പ് എന്നു കേട്ടു. എത്രത്തോളം നിര്‍ബന്ധമുണ്ട് നാളെത്തന്നെ എന്നതിന്? പാറാക്കര എന്തുത്തരം പറയണം എന്ന് അറിയാതെ പകച്ചു നിന്നു. രാജാക്കന്മാരുടെ സ്വഭാവത്തിന് ഇരുതല മൂര്‍ച്ചയാണ്. എന്നാലും പരിഭ്രമം കൊണ്ട് അടഞ്ഞ ശബ്ദത്തോടെ പാറാക്കര പറഞ്ഞൊപ്പിച്ചു. എല്ലാം ശരിയാക്കിയായിട്ടാണ് പോന്നിരിക്കുന്നത്. ഇഷ്ടമല്ലാത്ത മറുപടിക്കുള്ള ശിക്ഷ വിവാഹം കഴിയും വരെ എങ്കിലും നീട്ടണം എന്ന ഒരപേക്ഷ സ്വരത്തിലുണ്ടായിരുന്നു. ഇത്ര പരിഭ്രമിക്കൊന്നും വേണ്ട. കാര്യങ്ങളൊക്കെ പറയാം. ബോധ്യമായിട്ട് തീരുമാനം പറഞ്ഞാല്‍ മതി. ഇരിക്കൂ ഇളയവാഴുന്നവര് രണ്ടു കൈകൊണ്ടും ഇരിപ്പിടം കാണിച്ചുകൊണ്ടു പറഞ്ഞു. പാറാക്കരയും ഇളയവാഴുന്നവരും ഇരുന്നപ്പോഴേക്കും അമ്മാമനെ പടക്കുറുപ്പ് വിളിക്കുന്നൂ എന്ന് പറഞ്ഞ് ആരോ കൂട്ടിക്കൊണ്ടു പോയി.
കുറച്ചു കഴിഞ്ഞ് അമ്മാമന് വന്നപ്പോള്‍ പാറാക്കരയുടെ മുഖത്ത് ധര്‍മത്തിന്റെ പിന്‍ബലമുള്ള ഏതോ അധര്‍മത്തിന്റെ അലകള്‍ അമ്മാമന് ശ്രദ്ധിച്ചു. അമ്മാമന്റെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി വിടരുന്നത് പാറാക്കരയും ശ്രദ്ധിച്ചു. ഇളയവാഴുന്നവര് കാര്യം തുടര്‍ന്നു. ഈ കാര്യങ്ങളെല്ലാം അതീവ രഹസ്യമായിരിയ്ക്കണം. ചൊമാരിയും അനിയന് നമ്പൂതിരിയും കേശവന് നമ്പൂതിരിയും യാത്രയ്ക്കുണ്ടാകും. ബാക്കി അധികംപേരും മറക്കുടയുടെ പുറകില്‍ അന്തര്‍ജനങ്ങളായിരിക്കും.
പാറാക്കരയും പിന്നെ കാര്യങ്ങള്‍ മനസ്സിലാകുന്ന ചിലരും യാത്രയുടെ മുന്നിലും പിന്നിലുമായി ഉണ്ടാകണം. പെരുങ്കൂറിന്റെ സേനയ്ക്ക് സംശയം തോന്നാതിരിക്കാന്‍ അതു വേണം. അവിടെ നിന്നു വന്നവരെല്ലാം തെക്ക്ണ്യേടത്ത് സുരക്ഷിതരായിരിക്കും. കാര്യം കഴിയുംവരെ തെക്ക്ണ്യേടത്തുനിന്ന് വാര്‍ത്തകള്‍ പുറത്തു പോകാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊള്ളാം. വിവാഹത്തിനു വന്നവരെ പറഞ്ഞു സമാധാനിപ്പിക്കാന്‍ തക്കവണ്ണം ബലമുള്ളവരെ തെക്ക്ണ്യേടത്ത് നിര്‍ത്തുകയും വേണം. തീര്‍ച്ചയായും അങ്ങനെ തന്നെ. പാറാക്കര പൂര്‍ണമനസ്സോടെ പറഞ്ഞു. പാറാക്കരയ്ക്ക് സ്വയം ബഹുമാനം തോന്നി. അഗ്നിദത്തന്‍ നമ്പൂതിരിയുടെ വെറും വിഡ്ഢിയായ ഒരനുയായിയല്ല ഇപ്പോള്‍. മാതൃരാജ്യത്തെ രക്ഷിക്കാന്‍ ചെറുതെങ്കിലും വിലപ്പെട്ട ദൗത്യം ഏറ്റെടുത്തവനാണ്.
ഇളയവാഴുന്നവരോട് അനുവാദം വാങ്ങി പുറത്തുകടന്ന് വിശ്വസ്തനായ കാര്യസ്ഥനോട് കുടിവയ്പ്പ് നാലുദിവസം നീട്ടുന്ന കാര്യം ഇല്ലത്ത് അറിയിക്കാനും പുറമെ ഒരാളും അറിയാതെ കഴിക്കാനും ശട്ടം കെട്ടി.
ചുറ്റുപാടും ഇരുട്ടാണ്. പ്രകാശത്തിന്റെ നേര്‍ത്ത രേഖപോലും എവിടെയും കാണാനില്ല. കയ്യിലും കാലിലും ഉള്ള ചങ്ങലകളുടെ മുറുക്കം നോവിക്കുന്നുണ്ട്. തോളത്തുള്ള മുറിപ്പാടില്‍ ഏതോ പ്രാണി മാംസത്തിന്റെ രുചി നോക്കുന്നു. ഒന്നു തടവാന്‍ പോലുമുള്ള സ്വതന്ത്രത കൈകള്‍ക്കില്ല. തെക്കുങ്കൂര്‍ വാഴുന്നവര്‍ കഴയ്ക്കുന്ന കൈ ഒന്നിളക്കാന്‍ വൃഥാശ്രമം നടത്തി. ചങ്ങലകള്‍ പ്രതിഷേധസ്വരം പുറപ്പെടുവിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇങ്ങനെ ഒരനുഭവം ജീവിതത്തിലുണ്ടായിട്ടില്ല. വിശാലമായ ഒരു രാജ്യത്തിന്റെ അധിപനാണ് എന്നത് തെക്കുങ്കൂര്‍ വാഴുന്നവരെ ആത്മനിന്ദയുടെ അഗാധതകളിലേക്ക് വീണ്ടും വീണ്ടും ആഞ്ഞുവലിച്ചു. തെക്കുങ്കൂര്‍ വാഴുന്നവര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ മൂന്നു ദേശങ്ങള്‍ ചേര്‍ന്ന ചെറിയ നാട്ടുരാജ്യമായിരുന്നു തെക്കുങ്കൂറ്. തമ്പിമാരുടെയും കേളുവാശാന്റെയും ശൂരപരാക്രമങ്ങളും അതിലുപരി വാഴുന്നവരുടെ തന്ത്രങ്ങളും ചേര്‍ന്നപ്പോള്‍ തെക്കുങ്കൂറ് ഒരു സാമ്രാജ്യമായി മാറാന്‍ തുടങ്ങി. പെരുങ്കൂറുകൂടി തെക്കുങ്കൂറില്‍ അടങ്ങണമായിരുന്നു. പത്തു വര്‍ഷത്തോളമായി പെരുങ്കൂറു പിടിച്ചടക്കാനുള്ള പദ്ധതികള്‍ ആലോചിച്ചു തുടങ്ങിയിട്ട്. അന്ന് പെരുങ്കൂറും കുറുങ്കൂറും തമ്മില്‍ സന്ധിയിലായിരുന്നതിനാല്‍ ചാരപ്പട ആലോചനകള്‍ മുന്‍കൂട്ടിയറിയുകയും അന്യോന്യം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുറുങ്കൂറിന്റെ ചാരന്മാര് വിവരങ്ങള്‍ മണത്തറിയുന്നതിന് കൂടുതല്‍ സമര്‍ഥരാണ്. തെക്കുങ്കൂറിന്റെ നീക്കങ്ങള്‍ നിമിഷം വച്ച് പെരുങ്കൂറ് അറിയുമെന്നതിനാല്‍ സാമ്രാജ്യമോഹം പൂവ്വണിഞ്ഞില്ല. പുതിയ പെരുങ്കൂര്‍ വാഴുന്നവര്‍ കുറുങ്കൂറുമായി മത്സരം പുനരാരംഭിച്ചപ്പോള്‍ പണ്ടത്തെ ആഗ്രഹം വീണ്ടും തളിരിട്ടു തുടങ്ങി. അതിനിടയ്ക്ക് പെരുങ്കൂറില്‍ തെക്കുങ്കൂറിനു സ്വാധീനമുള്ളവരെ സൃഷ്ടിക്കാനും തെക്കുംകൂറിന് കഴിഞ്ഞു. നമ്പൂതിരിഗ്രാമങ്ങളുടെ തര്‍ക്കം രാജ്യങ്ങളുടെ തര്‍ക്കമായി പരിണമിച്ചത് നല്ല അവസരമായി. ഊരുഗ്രാമക്ഷേത്രത്തില്‍ ഉണ്ടായ അത്യാഹിതത്തോടനുബന്ധിച്ച് നടന്ന പ്രശ്നത്തില്‍ ശത്രുരാജ്യമായി യുദ്ധമുണ്ടാകുമെന്നും അതില്‍ പെരുങ്കൂറുവാഴുന്നവര്‍ക്ക് പൂര്‍ണമായ ജയമുണ്ടാകുമെന്നും ജ്യോത്സ്യനെക്കൊണ്ട് പറയിക്കാനും വാഴുന്നവരെ വിശ്വസിപ്പിക്കാനും കഴിഞ്ഞു. അതേസമയം ചാരന്മാരെക്കൊണ്ട് ഊരില്‍തേവരുടെ ശാപമാണ് യുദ്ധമുണ്ടാകാന്‍ കാരണമെന്നും അതില്‍ പെരുങ്കൂറിന് തോല്‍വിയല്ല നാശം തന്നെയാണുണ്ടാവുക എന്ന് ജനങ്ങളില്‍ പ്രചരിപ്പിക്കാനും കഴിഞ്ഞു. അത് ജനത്തില്‍ മാത്രമല്ല സൈന്യത്തിലും പാപബോധവും അരക്ഷിതത്വവും വളര്‍ത്തി. പെരുങ്കൂറ് കയ്യിലായിക്കഴിഞ്ഞാല്‍ ഈ അധര്‍മബോധം എതിര്‍പ്പുകള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടുമായിരുന്നു. പെരുങ്കൂറിന് യുദ്ധത്തിനു വേണ്ടിവന്നാല്‍ സഹായവും വാഗ്ദാനം ചെയ്തു. പെരുങ്കൂറിലെ പട മുഴുവന്‍ സംശയലേശമെന്യേ പടനിലത്തേക്കു നീങ്ങാന്‍ അത് സഹായിക്കുകതന്നെ ചെയ്തു. പെരുങ്കൂറിലെ പടമുഴുവന്‍ പടനിലത്തേക്ക് നീങ്ങിക്കഴിഞ്ഞു എന്ന് വിവരം കിട്ടിയതുമാണ്. പിന്നെ എങ്ങനെ എല്ലാ പദ്ധതികളും തകര്‍ക്കാന്‍ തക്കവണ്ണം ഇത്രയധികം പടയാളികള്‍ പെരുങ്കൂറിലുണ്ടായി?
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: