യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം കനത്ത പരാജയമാണെന്ന് തെളിയിക്കുന്നതാണ് നിത്യോപയോഗ സാധനങ്ങളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റവും വാട്ടര്‍ അതോറിറ്റി പോലുള്ള സ്ഥാപനങ്ങളില്‍ പെന്ഷന് നല്‍കാന്‍പോലും പണമില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും. ആഭ്യന്തര വകുപ്പിന്റെ തലവന്‍ മാറി എങ്കിലും കഴിവില്ലായ്മ തുടര്ക്കഥയാണന്ന് തെളിയിക്കുന്നതാണ് ശബരിമല സന്നിധാനത്തു നടന്ന പോലീസിന്റെ മൂന്നാം മുറ. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പോലും സുരക്ഷിതത്വം ഇല്ല എന്ന് തെളിയിക്കുന്നതാണ് കാക്കനാട് അയ്യപ്പസേവ സംഘം കൗണ്ടറിന് സമീപം നടന്ന ബോംബ് സ്ഫോടനം. ഹൈക്കോടതി ശബരിമല തീര്‍ത്ഥാടകരോട് പോലീസ് മാന്യമായി പെരുമാറണമെന്നും തീര്‍ത്ഥാടകരോട് പോലീസ് അപമര്യാദയായി പെരുമാറുന്നു എന്ന പരാതി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം എന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്തെങ്കിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ അറിയിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടകരെ നിയന്ത്രിച്ചു കടത്തിവിടുന്നതിന് പകരം അവരെ ഉപദ്രവിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസ് വലിയ വടികൊണ്ട് തീര്‍ത്ഥാടകരെ തല്ലിയതായും പിടിച്ചുതള്ളിയതായും പരാതി ഉയര്‍ന്നുകഴിഞ്ഞു. തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ലാത്തിച്ചാര്‍ജ്ജിന് പിന്നിലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിനെ കയറൂരി വിടുന്നതിന്റെ ദൃശ്യമാണ് തിരുവനന്തപുരത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ നേരെ നടന്ന ഗ്രനേഡ് ആക്രമണവും.
ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെങ്കില്‍ പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ധനമന്ത്രിയുടെ അധികവിഭവ സമാഹരണ നടപടികള്‍ ജനത്തിന് താങ്ങാന്‍ വയ്യാത്ത ഭാരം ചുമത്തിയിരിക്കുകയാണ്. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്ല, പക്ഷേ സാമ്പത്തിക ഞെരുക്കമുണ്ടെന്നും റവന്യൂ വരുമാനം കുറഞ്ഞതാണ് ഇതിന്റെ കാരണമെന്നും വിശദീകരിച്ച് ധനമന്ത്രി എടുത്ത അധിക വിഭവസമാഹരണ നടപടികളില്‍ തുണിത്തരങ്ങള്‍ക്കും അഞ്ചുശതമാനം മൂല്യവര്‍ധിത നികുതി പ്രഖ്യാപിച്ചു. വനം വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന 23 ഇനങ്ങളിലൂടെയാണ് അധികവിഭവ സമാഹരണം. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമല്ലാതെ, റേഷന്‍ അരി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ കരിഞ്ചന്തയില്‍ വില്ക്കപ്പെടുന്നു. പെട്രോള്‍ ഡീസല്‍ വില പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എണ്ണ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തതോടെ തുടങ്ങിയ നിത്യോപയോഗ സാധന വിലക്കയറ്റം ഇന്ന് അനിയന്ത്രിതമായി തുടരുന്നു.
കണ്‍സ്യൂമര്‍ ഫെഡും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ഹോര്‍ട്ടികോര്‍പ്പും മീറ്റ് പ്രോഡക്ട്സും മില്‍മയും എല്ലാം നിസ്സംഗത പാലിക്കുമ്പോള്‍ പച്ചക്കറി വില കുത്തനെ വര്‍ധിച്ച് വെറുതെ ലഭിച്ചിരുന്ന കരിവേപ്പിലയ്ക്കുംകൂടി കിലോയ്ക്ക് 40 രൂപ നല്‍കേണ്ടിവരുന്നു. കയറ്റിറക്ക് ചാര്‍ജ്ജ് വര്‍ധിച്ചതിലും ജനം തിരിച്ചടി നേരിടുന്നു. ഹോര്‍ട്ടി കോര്‍പ്പ് വിപണിയില്‍ ഇടപെടരുതെന്ന ഉത്തരവുള്ളതിനാലാണ് പച്ചക്കറി വില ഉയരാന്‍ കാരണം. എഫ്സിഐ 20,000 കോടി രൂപ മൂലധന വായ്പ എടുക്കുകയാണ്.
നിത്യോപയോഗ സാധന വില വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിക്കുന്നു. ഇത് നഗരത്തില്‍ ജോലിക്ക് വന്നുപോകുന്നവരെ ബാധിക്കുന്നു. ധനമന്ത്രിയുടെ കണക്കനുസരിച്ച് വരുമാന വളര്‍ച്ച താഴുമ്പോഴും ചെലവ് 7.1 ശതമാനം വര്‍ധിക്കുകയാണ്. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 500 കോടി രൂപ ചെലവാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറെടുക്കുമ്പോള്‍ അദ്ദേഹത്തെ വോട്ട് നല്കി ജയിപ്പിക്കേണ്ട വോട്ടര്‍മാരുടെ ദുരിത ജീവിതത്തിന് കൈത്താങ്ങായി ഒരു രൂപപോലും കേന്ദ്രം അനുവദിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം കനത്ത പരാജയമാണെന്ന സത്യത്തിനടിവരയിടുന്നതാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്ന 145.70 ശതമാനം വര്‍ധന. അബ്കാരി ആക്ട് പ്രകാരമുള്ള കേസുകളിലാണ് 561.57 ശതമാനത്തിന്റെ വര്‍ധനവ്. പൗരസംരക്ഷണം എന്നത് സര്‍ക്കാര്‍ അജണ്ടയിലുണ്ടെങ്കിലും അധികനികുതി ഭാരം ചുമത്തിയും നിത്യോപയോഗ സാധന വില വര്‍ധനവിന് കളമൊരുക്കിയും പൗരപീഡനം യഥേഷ്ടം അരങ്ങേറുന്നു.
കേരളം പ്രശ്നാധിഷ്ഠിതമായി മാറുകയാണ്. സമരങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ആകാംക്ഷഭരിതമായ കേരള ജനതയുടെ ആധി വര്‍ധിപ്പിച്ച് കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളും അവതരിപ്പിക്കുന്നു. 2014 കേരളത്തെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: