നല്ല പാട്ടുകളെ സ്നേഹിക്കുന്ന മലയാളി എന്നും കെ.പി.ഉദയഭാനു എന്ന പാട്ടുകാരനെ സ്നേഹത്തോടെ ഓര്‍ക്കുകയും ആ ശബ്ദത്തില്‍ പുറത്തു വന്ന ഗാനങ്ങളെ നെഞ്ചേറ്റുകയും ചെയ്യും. ഗൃഹാതുരമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ നിത്യഹരിതങ്ങളാണ്. ഉദയഭാനുവിന്റെ പാട്ടിലൂടെ സ്വന്തം അസ്ഥിത്വത്തെയാണ് മലയാളി തിരിച്ചറിഞ്ഞത്. ‘എന്തിനിത്ര പഞ്ചസാര…’, ‘വിരലൊന്നില്ലെങ്കിലും….’, ‘അനുരാഗ നാടകത്തിന്….’, ‘പൊന്‍വളയില്ലെങ്കിലും….’, ‘വെള്ളി നക്ഷത്രമേ….’, ‘കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍….’, ‘കാറ്റു പറഞ്ഞതും കടലു പറഞ്ഞതും…’ തുടങ്ങിയ പാട്ടുകള്‍ ലോകത്തെങ്ങുമുള്ള മലയാളി ഗൃഹാതുരമായ മനസ്സുമായി ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.
ചലച്ചിത്ര പിന്നണി ഗായകന് എന്ന നിലയില്‍ ഒന്നരപ്പതിറ്റാണ്ടുകാലം മാത്രമാണ് ഉദയഭാനു സജീവമായി ഉണ്ടായിരുന്നത്. വളരെ കുറച്ചു പാട്ടുകള്‍ മാത്രമാണ് അദ്ദേഹം പാടിയത്. എന്നിട്ടും എക്കാലത്തും ഇഷ്ടപ്പെടുന്ന ശബ്ദമായി പാട്ടുകള്‍ ജീവിച്ചിരിക്കുന്നു. പഴയപാട്ടുകളെ ഇഷ്ടപ്പെടുന്നവര്‍ ആവശ്യപ്പെടുന്ന ചലച്ചിത്രഗാനങ്ങളായി മുന്‍നിരയില്‍ തന്നെയുണ്ട് നിണമണിഞ്ഞകാല്പാടുകള് എന്ന ചിത്രത്തിലെ ‘അനുരാഗ നാടകത്തിന് അന്ത്യമാം രംഗം തീര്‍ന്നു….’, വേലുത്തമ്പിദളവയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ പാടിയ ‘വിരലൊന്നില്ലെങ്കിലും…’, നായരുപിടിച്ച പുലിവാല് എന്ന ചിത്രത്തില്‍ രാഘവന്മാസ്റ്ററുടെ സംഗീതസംവിധാനത്തില്‍ പുറത്തുവന്ന ‘എന്തിനിത്ര പഞ്ചസാര….’ തുടങ്ങിയ പാട്ടുകള്‍. ഏറ്റവും സംഘര്‍ഷാത്മകമായ ഒരേകാന്തതയില്‍, അല്ലെങ്കില്‍ മനസ്സും ശരീരവും അസ്വസ്ഥമാകുന്ന സമ്മര്‍ദ്ദം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉദയഭാനുവിന്റെ ശബ്ദത്തില്‍ ഒരു പാട്ടൊഴുകിവരുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ അയഞ്ഞ് മനസ് ശാന്തമാകുന്നത് അനുഭവിച്ചിട്ടുള്ളവരാണ് ഏറെയും. അദ്ദേഹത്തിന്റെ ആലാപനത്തിന്റെ സവിശേഷതയാണ് പാട്ടുകളില്‍ പ്രതിഫലിക്കുന്നത്.
മലയാളം ഉള്ളിടത്തോളം കാലം വിസ്മരിക്കാത്ത കാമുക ശബ്ദവും ഒപ്പം മലയാളിയെ തിരുത്താന്‍, ‘പാടില്ല…പാടില്ല..’ എന്ന് പറയുന്ന ഉപദേശിയുടെ ശബ്ദവും ഉദയഭാനുവിന്റെതാണ്. മലയാളിത്തം എന്ന് പലരും പറയുന്ന സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വലിയ പങ്കുവഹിച്ച കാലഘട്ടത്തിലാണ് ഉദയഭാനു എന്ന പാട്ടുകാരന് തന്റെ ശബ്ദത്തിലൂടെ അത് നിര്‍വ്വഹിച്ചത്. താലോലിക്കാന്‍ മനസ്സിലെപ്പോഴും കുറെ കാര്യങ്ങള്‍ നമ്മള് സൂക്ഷിച്ചു വയ്ക്കാറുണ്ട്. മാമ്പഴപ്പുളിശ്ശേരിയും അടപ്രഥമനും പച്ചവിരിച്ച വയലേലകളും മകരമഞ്ഞും കുറേ ചലച്ചിത്രഗാനങ്ങളും അക്കൂട്ടത്തിലുണ്ട്. അതില്‍ പലഗാനങ്ങളുടെയും ശബ്ദം ഉദയഭാനുവിന്റെതാണ്.
1958ല്‍ പി.ഭാസ്കരന് സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ച നായരുപിടിച്ച പുലിവാല് എന്ന ചിത്രത്തിനു വേണ്ടിയാണ് ഉദയഭാനു ആദ്യം പാടുന്നത്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ പാട്ടുകാരനാക്കാന്‍ ആദ്യം മദ്രാസിലേക്കു കൊണ്ടുവന്നത് ബാബുരാജായിരുന്നെങ്കിലും ആ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള യോഗം ഉണ്ടായത് രാഘവന്‍മാസ്റ്റര്‍ക്കായിരുന്നു. ഉമ്മ എന്ന സിനിമയിലെ ‘പാലാണ് തേനാണ് ഖല്‍ബിലെ കണ്മണിക്ക്…’ എന്ന ഗാനം പാടാനായിരുന്നു ബാബുരാജ് താല്പര്യപ്പെട്ടത്. പാട്ടെല്ലാം കോഴിക്കോട്ടു തന്നെ വച്ച് പാടിപഠിച്ച് മദിരാശിയിലെത്തിയപ്പോഴേക്കും പാട്ടുകാരന് മാറി. നിര്‍മ്മാതാവായ കുഞ്ചാക്കോയുടെ ആഗ്രഹം എ.എം.രാജയെക്കൊണ്ട് പാടിക്കാനായിരുന്നു. സംഗീതസംവിധായകനായ ബാബുരാജിന് മറുത്തു പറയാനുള്ള ധൈര്യവുമുണ്ടായില്ല. അങ്ങനെ ഉദയഭാനുവിന് വച്ചിരുന്ന പാട്ട് രാജ പാടി. രാഘവന്മാസ്റ്റര് എന്നാല്‍ മറ്റാര്‍ക്കും വഴങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല.
നായരുപിടിച്ച പുലിവാല് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും തുടക്കക്കാരനായ ഉദയഭാനുവിനെക്കൊണ്ട് പാടിക്കുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല. എ.എം.രാജയായിരുന്നു അദ്ദേഹത്തിന്റെയും മനസ്സില്‍. പക്ഷേ, രാഘവന് മാസ്റ്റര്‍ ഉറപ്പിച്ചു പറഞ്ഞു. രാജ പാടിക്കോട്ടെ, സംഗീതസംവിധാനത്തിന് വേറെ ആളെ നോക്കണം. രാഘവന്മാസ്റ്ററുടെ കടുംപിടിത്തത്തിനു മുന്നില്‍ നിര്‍മ്മാതാവിന് വഴങ്ങേണ്ടി വന്നു. അങ്ങനെ മദിരാശിയിലെ രേവതി സ്റ്റുഡിയോയില്‍ ക്വാബിനുള്ളില്‍ നിന്ന് ഉദയഭാനു മനസ്സര്‍പ്പിച്ച് പാട്ടുപാടി. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍…തങ്കം, പുഞ്ചിരിപ്പാലില്‍, തങ്കം, പുഞ്ചിരിപ്പാലില്‍…..’
മലയാള സിനിമാപ്പാട്ടില്‍ ‘ഉദയഭാനു യുഗം’ ആരംഭിക്കുകയായിരുന്നു അവിടെ. പി.ഭാസ്കരന് രചിച്ച് ബാബുരാജ് ഈണം നല്കിയ ‘അനുരാഗ നാടകത്തിന് അന്ത്യമാം രംഗം തീര്‍ന്നു….’ എന്ന ഗാനത്തോടെയാണ് മലയാളിയുടെ മനസ്സില്‍ ഉദയഭാനു എന്ന പാട്ടുകാരന് സ്ഥാനം നേടുന്നത്. വിഷാദാത്മകമായ ആ ഗാനം എത്രകേട്ടാലും മതിവരാത്ത പാട്ടുപ്രേമികള്‍ വര്‍ഷം അന്‍പതായിട്ടും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ആ പാട്ടോടെയാണ് വിഷാദഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന സ്ഥാനപ്പേര് ഉദയഭാനുവില്‍ ചാര്‍ത്തപ്പെട്ടത്. ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് അദ്ദേഹം.
മലയാള ലളിതസംഗിതശാഖയ്ക്ക് ഉദയഭാനു നല്കിയ സംഭാവനകള്‍ ഏറെയാണ്. ആകാശവാണിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോഴായിരുന്നു അത്. പഴയഗാനങ്ങളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതില്‍ ഉദയഭാനു പ്രത്യേക താല്പര്യമെടുത്തു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാനസംഘവുമായി അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു. വലിയ സ്വീകരണവും പ്രചാരവുമാണ് ഓള്‍ഡ് ഈസ് ഗോള്ഡിന് ലോകമെങ്ങും ലഭിച്ചത്. സംഗീതനടക അക്കാദമി, കലാമണ്ഡലം, ഫിലിം സെന്‍സര്‍ബോര്‍ഡ്, ആകാശവാണി ഓഡിഷന് ബോര്‍ഡ് തുടങ്ങിയവയില്‍ അംഗമായിരുന്ന അദ്ദേഹം കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി.ആര്.ഒ ആയും പ്രവര്‍ത്തിച്ചു.
ചലച്ചിത്രഗാനത്തിലൂടെ മലയാളിയുടെ ജീവിതത്തെ ഇത്രത്തോളം തൊട്ടു നിന്ന മറ്റൊരു ഗായകനില്ല. ഉദയഭാനുവിന്റെ ശബ്ദത്തെ അത്രയധികം മലയാളി സ്നേഹിക്കുന്നുണ്ട്. ഉദയഭാനുവിന്റെ സംഗീത ജീവിത ചരിത്രം മലയാള സിനിമാസംഗീതത്തിന്റെതും മലയാള സിനിമയുടേതാകെയുമാണ്.
എന്‍.എസ്.വര്‍മയുടേയും അമ്മുനേത്യാരമ്മയുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനു ജനിച്ചത്. കെ.പി.കേശവമേനോന് ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍ അവസരം ലഭിച്ച ഉദയഭാനു, എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗല്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു. 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്നു. 38 വര്‍ഷം അവിടെ ജോലിചെയ്തു. ഒരു വര്‍ഷക്കാലം ഊട്ടിയില്‍ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. പത്മശ്രീ പുരസ്കാരം, കമുകറ പുരസ്കാരം, ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയ പുരസ്കാരം, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: