കോഴിക്കോട് ആകാശവാണി നിയലം (അന്ന് എഐആര്‍) പ്രതിഭകളുടെ സംഗസ്ഥാനമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പി.ഭാസ്ക്കരന്‍, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍, കെ. രാഘവനം, അക്കിത്തം,തിക്കോടിയന്, കക്കാട് എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. അവരുടെയിടയിലേയ്ക്ക് 1955ല്‍ കേവലം ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവ് വന്നുകയറി. പ്രോഗ്രാം അന്ണ്സര് തസ്തികയിലേക്ക് നിയമിക്കപ്പെട്ട ഈ യുവാവിന്റെ പേര് കെ.പി. ഉദയഭാനു. ഈ യുവ പ്രക്ഷേപകന്റെ സംഗീതത്തിലുള്ള അഭിരുചിയും പാടവവും ഏറെത്താമസിയാതെ ലൈറ്റ് മ്യൂസിക്ക് പ്രൊഡ്യൂസറായിരുന്ന കെ. രാഘവന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആകാശവാണിക്കുവേണ്ടി രാഘവന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ധാരാളം ലളിതഗാനങ്ങള്‍ ഭാനുവിനെകൊണ്ടു പാടിച്ച് പരസഹസ്രം കാതുകളിലെത്തിക്കാന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു. ഇന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക്പോലും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ആസ്വാദനവലയം അന്ന് റേഡിയോവിനുണ്ടായിരുന്നു. ഒരു ചലച്ചിത്ര പിന്നണി ഗായകനായിത്തീരാനുള്ള അവസരവും ഭാനുവിന് ലഭിച്ചത് രാഘവന്മാസ്റ്ററുടെ പ്രോത്സാഹനത്താലാണ്.
പേരെടുത്ത ‘നീലക്കുയിലി’നും, ‘രാരിച്ചനെന്ന പൗരനും’ ശേഷം പി. ഭാസ്ക്കരന്‍, കെ. രാഘവന് കൂട്ടുകെട്ടില്‍ ‘നായരുപിടിച്ച പുലിവാല്’എന്ന പടത്തിനുവേണ്ടി സംഗീതമൊരുക്കുമ്പോള്‍ ഇവര്‍ ഉദയഭാനുവിനെയും പരിഗണിച്ചു. അങ്ങിനെ 1958-ല്‍ ഉദയഭാനുവിന് സിനിമയില്‍ പാടാനവസരമൊരുങ്ങി. ഇന്നും നമ്മുടെ കാതിനിമ്പവും കരളിന് കുളിരുമേകുന്ന ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍, തങ്കം…’, ‘വെളുത്ത പെണ്ണെ വെളുത്ത പെണ്ണെ മനസ്സിലെന്താണ്…എന്നിവയിലൂടെ മലയാളത്തനിമയുള്ള ഒരു വേറിട്ട ശബ്ദം നമ്മുടെ ചലച്ചിത്രപിന്നണിഗാനരംഗത്ത് പിറവികൊള്ളുകയായിരുന്നു.
പഴയ ബ്രിട്ടീഷ് മലബാറില്‍ ഇപ്പോഴത്തെ പാലക്കാട് ജില്ലയില്‍ തരൂരിലായിരുന്നു ഉദയഭാനുവിന്റെ ജനനം-1936ല്‍. അച്ഛന് എന്‍.എസ്.വര്‍മ, അമ്മ അമ്മു നേത്യാരമ്മ. ആഢ്യത്വവും പ്രഭുത്വവും പാരമ്പര്യമായുള്ള കുടുംബ പശ്ചാത്തലം, ഭാനുവിന്റെ ജനനകാലമായപ്പോഴേക്കും കുടുംബത്തിന്റെ ധനശേഷിക്ക് അല്‍പ്പം മങ്ങലേറ്റു തുടങ്ങിയിരുന്നു. ശൈശവവും ബാല്യവും അച്ഛനോടൊപ്പം സിംഗപ്പൂരില്‍ കഴിച്ചുകൂട്ടി. ഏതാണ്ട് പതിനൊന്നുവര്‍ഷത്തോളം സിംഗപ്പൂരില്തന്നെയായിരുന്നു. അച്ഛന്റെ അകാലവിയോഗവും രണ്ടാംലോകമഹായുദ്ധത്തിന്റെ ആവിര്‍ഭാവവും സിംഗപ്പൂര്‍ ജീവിതത്തിന് വിരാമമിടാന്‍ കാരണമായി. ഇതിനെതുടര്‍ന്ന് ജന്മദേശത്തേക്ക് തിരിച്ചുപോന്നു. അന്ന് കുടുംബത്തിന് തണലായി നിന്നത് അമ്മാവനായ കെ.പി. അപ്പുകുട്ടമേനോനും ഭാനുവിന്റെ വല്യമ്മയുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്ക്കര്‍ത്താവ്, പത്രാധിപര്‍, ഗ്രന്ഥകാരന്, മനുഷ്യസ്നേഹി എന്നീ നിലയിലെല്ലാം സമുന്നതനായ കെ.പി. കേശവമേനോനായിരുന്നു മറ്റൊരു മാതുലന്.
പാലക്കാട്ടെ ജീവിതത്തിനിടയില്‍ പഠനത്തോടൊപ്പം സംഗീതാഭിരുചിയും പരിപോഷിപ്പിക്കാന്‍ കഴിഞ്ഞു. കല്‍പ്പാത്തിയിലെ ത്യാഗരാജസംഗീത വിദ്യാലയത്തില്‍ എം.ഡി.രാമനാഥന്, പാലക്കാടും മണി അയ്യര്‍, കൃഷ്ണയ്യര്‍, സുബ്ബയ്യര്‍ എന്നിവര്‍ക്ക് ശിഷ്യപ്പെട്ട് വായ്പ്പാട്ട് പഠിക്കാനിടവന്നു. ഇത് ജീവിതത്തിലെ ധന്യമായ ഒരനുഭവമായി ഭാനു കരുതുന്നു.
ചലച്ചിത്ര പിന്നണിഗായകനെന്ന നിലയില്‍ ഏറ്റവും പ്രചോദനവും പ്രോത്സാഹനവും രാഘവന് മാസ്റ്റരായിരുന്നല്ലോ. മാസ്റ്ററുടെ ‘പെണ്ണായി പിറന്നെങ്കില്‍ മണ്ണായിത്തീരുവോളം…’ (അമ്മയെക്കാണാന്‍), പെറ്റവളന്നേപോയല്ലോ വിധി വിട്ടെറിഞ്ഞെങ്ങോ പോയല്ലോ….’ (ശ്യാമള ചേച്ചി) എന്നു തുടങ്ങി ‘വെള്ളി നക്ഷത്രമെ നിന്നെ നോക്കി…(രമണന്) ‘ചപല വ്യാമോഹങ്ങള്‍ ആനയിക്കും…'(രമണന്) ഭാനുവിനെക്കൊണ്ട് പാടിച്ചു. മാസ്റ്റര്‍ കഴിഞ്ഞാല്‍ ഭാനുവിന്റെ ശബ്ദസൗകര്യവും ഭാവതീവ്രതയും ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീതസംവിധായകന് ബാബുരാജ് ആയിരുന്നു. ‘അനുരാഗനാടകത്തില്‍ അന്ത്യമാംരംഗം തീര്‍ന്നു….’ (നിണമണിഞ്ഞ കാല്‍പ്പാടുകള്‍),ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍ മണ്ണിതിലെഴുതുമ്പോള്‍…’ (ലൈലാമജ്നു), ‘മനപസിനകത്തൊരു പെണ്ണ് മയില്പ്പീലികണ്ണ്….’ (പാലാട്ട് കോമന്) എന്നീ സോളോകളും, ‘പവനുരുക്കീ, പവനുരുക്കീ പഞ്ചമിരാവൊരു പവനുരുക്കി….’ (ലൈലാ മജ്നു), ‘പ്രേമമധു മാസവനത്തിലെ (ലൈലാമജ്നു), ‘ഉടലുകളറിയാതുയിരുകള്‍ രണ്ടും…’ (തരവാട്ടമ്മ), ‘വളകിലുക്കം വാനമ്പാടി…’ (മായാവി) എന്നീ ഡ്യൂയറ്റുകളും ബാബുരാജ് ഉദയഭാനു കോമ്പിനേഷനില്‍ ജനിച്ചവയാണ്. എം.ബി. ശ്രീനിവാസനീണയിട്ട് ‘പുതിയ ആകാശം പുതിയ ഭൂമിക്ക്’ വേണ്ടി ‘താമരത്തുമ്പീ വാവാ… താരാട്ടുപാടാന്‍ വാ’ ലയഭംഗികൊണ്ട് ഏറെ ആകര്‍ഷകമാണ്. വയലാര്‍ ദേവരാജന്‍ ടീമിനുവേണ്ടി ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന ചിത്രത്തില്‍ ‘എവിടെനിന്നോ, എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാമ്പാടികള് നമ്മള്….’ സ്വരഭംഗികൊണ്ട് ശ്രേഷ്ഠമായി തീര്‍ന്നതത്രെ. ദക്ഷിണാമൂര്‍ത്തിയുടെ സംവിധാനത്തിന് കീഴില്‍ ‘സുശീല’ യിലെ ‘യാത്രക്കാരാ….. വഴിയാത്രക്കാരാ…. എരിവെയിലേറ്റ് തളര്ന്നുവരും യാത്രക്കാരാന്ന…. (അഭയദേവിന്റെ രചന), ‘ശ്രീകോവില്‍’ എന്ന ചിത്രത്തിലെ ‘മറക്കരുതേ, മറക്കരുതേ’ എന്നീ പാട്ടുകള്‍ ഒരിക്കല്‍ കേട്ടവര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. അക്കാലത്ത് മലയാളസിനിമാഗാനങ്ങളെല്ലാം മദിരാശിയിലായിരുന്നല്ലോ ആലേഖനം ചെയ്തിരുന്നത്. ആകാശവാണിയിലെ ജോലികാരണം ഇടക്കിലെ മദിരാശിയില്‍ പോകാനോ അവിടെ തങ്ങാനോ ഭാനുവിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ഭാനുവിനെ തേടി വന്നേനെ. ഭാനുവിന്റെ പാട്ടുകള്‍ അവയുടെ എണ്ണംകൊണ്ടല്ല അവയുടെ നിലവാരം കൊണ്ടാണ് എന്നും സ്വീകാര്യമാവുന്നത്. ആകാശവാണിയില്‍വെച്ച് നിരവധി ലളിതഗാനങ്ങളും അദ്ദേഹം സ്വരപ്പെടുത്തിയിട്ടുണ്ട്. സമസ്യ (1976), നിഴലുകള്‍ രൂപങ്ങള്‍ (79), മയില്‍പ്പീലി (81), ചുണക്കുട്ടികള്‍ (83), വെളിച്ചമില്ലാത്ത വീഥി (84), ഇത് നല്ല തമാശ (85) എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചതും ഉദയഭാനുവായിരുന്നു. ‘സമസ്യ’ യിലെ ‘കിളിചിലച്ചു, കിലുകിലെ കൈവള ….’ (രചന ഒഎന്‍വി), ചുണക്കുട്ടിയിലെ കിങ്ങിണി കെട്ടിയ ചിങ്ങക്കാറെ…… (രചന പരുത്തുളളി രവീന്ദ്രന്) എന്നിവ എടുത്തു പറയേണ്ട പാട്ടുകളാണ്.
ജോലിയില്‍നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് സ്ഥിര താമസമായശേഷം അദ്ദേഹം കലാരംഗത്ത് സജീവസാന്നിദ്ധ്യമായി തുടരുകയായിരുന്നു. അനാരോഗ്യം നിമിത്തം ശയ്യാവലംബിയാകുന്നതുവരെ സാംസ്ക്കാരികരംഗത്തും നിറസാന്നിദ്ധ്യമായി. അദ്ദേഹം മുന്‍കൈയെടുത്തുകൊണ്ടാണ് മരിക്കാത്ത പഴയ ഗാനങ്ങള്‍ക്ക് പുത്തനുണര്‍വേകിക്കൊണ്ട് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. പഴയ ഗായികാഗായകന്മാരെ വേദിയിലെത്തിച്ചും വീണ്ടും സ്വരമാധുര്യം നുകരാനുള്ള അവസരമൊരുക്കിത്തരുകയായിരുന്നു ഭാനുവിന്റെ നേതൃത്വം.
ആശുപത്രിക്കിടക്കവിട്ട് വീണ്ടും പാട്ടിന്റെ ലോകത്തിലേക്ക് ഈ പ്രതിഭാശാലി തിരിച്ചുവരുമെന്ന് നമുക്കാശിക്കാം. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം. പാട്ടിന്റെ പ്രപഞ്ചത്തില്‍ ഇനിയും ആഭാനുബിംബം വിളങ്ങട്ടെ.
എന്‍. ബാലഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: