സമുദായശാസ്ത്രവും മതത്തിലൂടെ വരണം. സമസ്തവും മതത്തിലൂടെ വരണം. കാരണം, ഈ ജനതയുടെ ജീവിതസംഗീതത്തിന്റെ പ്രതിപാദ്യം മതമാണ്; മറ്റുള്ളതെല്ലാം അതിന്റെ രൂപാന്തരങ്ങളത്രേ. അതുതന്നെ അപകടത്തിലുമായിരുന്നു. നമ്മുടെ ജനതാ ജീവിതത്തിന്റെ ഉള്ളടക്കം മാറ്റാന്‍ നാം ഭാവിക്കയാണ് എന്നുതോന്നി. നമ്മുടെ അസ്തിത്വത്തിന്റെതന്നെ നട്ടെല്ല് മാറ്റിവയ്ക്കാന്‍ തുടങ്ങുകയാണോ എന്നു തോന്നി; മതമാകുന്ന നട്ടെല്ല് മാറ്റി അതിന്റെ സ്ഥാനത്ത് രാഷ്ട്രീയം വയ്ക്കാന്‍ ശ്രമിക്കയാണോ എന്നുതോന്നി. നാമതില്‍ വിജയിച്ചിരുന്നെങ്കില്‍, ഫലം സര്വനാശമായേനെ. എന്നാല്‍ അതങ്ങനെ വരേണ്ടതല്ലായിരുന്നു. അങ്ങനെ ആ ശക്തി ആവിഷ്കരിക്കപ്പെട്ടു. മഹാനായ ഈ സിദ്ധനെ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കാന്‍ പോകുന്നു എന്ന കാര്യം ഞാന്‍ അത്ര ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തെ എത്രമാത്രം നിങ്ങള്‍ ആദരിക്കുന്നു എന്ന സംഗതിയും അത്ര കാര്യമാക്കേണ്ട. എന്നാല്‍ പല ശതകങ്ങളായി ഭാരതത്തിലുണ്ടായിട്ടില്ലാത്ത മട്ടില്‍, ഒരത്യദ്ഭുതശക്തിയുടെ ആവിര്‍ഭാവമാണ് ഇവിടെ നടന്നതെന്ന വസ്തുതയെ നേരിടാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ ശക്തിയെപ്പറ്റിയും ഇതിലൂടെ ഭാരതത്തിന്റെ നവഭാവത്തിനും നന്മയ്ക്കും – മനുഷ്യരാശിയുടെയെല്ലാം നന്മയ്ക്കും – എന്താണ് ചെയ്തതെന്നതിനെപ്പറ്റിയും പഠിക്കേണ്ടത് ഹിന്ദുക്കളെന്ന നിലയില്‍ നിങ്ങളുടെ കടമയായിരിക്കുന്നു. അതേ, വിശ്വമതത്തെയും മതവിഭാഗങ്ങള്‍ തമ്മില്‍ പുലര്‍ത്തേണ്ട സാഹോദര്യഭാവത്തെയും പറ്റിയുള്ള ആശയങ്ങള്‍ ലോകത്തെവിടെയെങ്കിലും ആവിഷ്കരിക്കപ്പെടുന്നതിനും പ്രതിപാദിക്കപ്പെടുന്നതിനും വളരെ മുമ്പേ, ഇവിടെ, ഈ പട്ടണത്തിന്റെ തൊട്ടുമുമ്പില്‍, സ്വജീവിതത്തെ വേണ്ടപോലുള്ള ഒരു മതമഹാസമ്മേളനമാക്കിത്തീര്‍ത്ത ഒരു മനുഷ്യന് ജീവിച്ചുവന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: