പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറയാതെ പറഞ്ഞ സത്യം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് താന്‍ എന്നാണ്. തന്റെ ഭരണത്തെ മാധ്യമങ്ങള്‍ വിമര്‍ശിക്കുമെങ്കിലും ചരിത്രം അതിനെ ന്യായീകരിക്കുമെന്നും ഈ സ്വപ്ന സഞ്ചാരി പ്രത്യാശിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍-2 ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമാണ്. ഇത് രണ്ടും അരങ്ങേറിയത് മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ്. പല അനധികൃത വിദേശബാങ്ക് നിക്ഷേപങ്ങള്‍ നടന്നതും യുപിഎ ഭരണകാലത്താണെങ്കിലും അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പരിഹാസ്യമായ മാര്‍ഗ്ഗം അത് നടന്നത് ഒന്നാം യുപിഎയുടെ കാലത്തായിരുന്നു എന്നുപറഞ്ഞാണ്. അന്നും പ്രധാനമന്ത്രി താന്‍ തന്നെയായിരുന്നു എന്ന വസ്തുത മന്മോഹന് വിസ്മരിച്ചതോ മനഃപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതോ? ഇനി പ്രധാനമന്ത്രി പദത്തിലേയ്ക്കില്ലെന്ന് പറഞ്ഞ ഡോ.മന്മോഹന് സിംഗ്, രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുടെ ശക്തിയില്‍ മന്മോഹന് വിശ്വാസമില്ലെന്നും മറുപടിയില്‍ തെളിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി വരുന്നത് ഇന്ത്യയ്ക്ക് ദുരന്തമായിരിക്കുമെന്നും ഒരു പ്രധാനമന്ത്രിയുടെ ശക്തി തെരുവില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയല്ല എന്നും മന്മോഹന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായ ഒരാള്‍ മറക്കാന്‍ പാടില്ലാതിരുന്ന സത്യമാണ് നരേന്ദ്രമോദിയെ കോടതി കേസുകളില്‍നിന്ന് കുറ്റവിമുക്തനാക്കി എന്നതും മൂന്നുതവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റി എന്നതുമാണ്.
അഴിമതി തടയാന്‍ സാധിക്കാത്തതും നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കാത്തതും വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ നിത്യോപയോഗ സാധനങ്ങളുടെ വില പരമാവധി വര്‍ധിപ്പിച്ച് ജനരോഷം ക്ഷണിച്ചുവരുത്തിയതും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കനത്ത പരാജയമാണ്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന ന്യായീകരണവും മന്മോഹന് നടത്തുന്നു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും സിഎജിക്കും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാരിന്റെ അഴിമതിയെ ഉയര്‍ത്തിക്കാട്ടിയതെന്ന് ആരോപിക്കുന്ന മന്മോഹന് സിംഗ് മറക്കുന്നത് അഴിമതി നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും യുപിഎ ഇതില്‍ പൂര്‍ണ പരാജയമാണെന്നുമുള്ള വസ്തുതയാണ്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത് അഴിമതി വിഷയം ഉയര്‍ത്തിയാണെന്ന് സമ്മതിക്കുന്ന ഡോ.സിംഗിന്റെ സംശയം അവര്‍ ഈ ശ്രമത്തില്‍ വിജയിക്കുമോ എന്നാണ്. ഒമ്പത് വര്‍ഷക്കാലം അഴിമതി തടയാന്‍ ഒരു ശ്രമവും നടത്താത്ത ഒരു പ്രധാനമന്ത്രിയാണ് ഈ പരിഹാസ്യ പ്രസ്താവന നടത്തുന്നത്. യുപിഎയുടെ പരാജയം പ്രധാനമന്ത്രി നിഷേധിച്ചാലും അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലെ പരാജയം മന്മോഹന് സിംഗിന്റെ ബലഹീനത മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്വീകാര്യതയും വെളിപ്പെടുത്തുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നത് ദരിദ്രരുടെ എണ്ണം 13.89 കോടിയായി കുറഞ്ഞുവെന്നും വിലക്കയറ്റത്തേക്കാള് വേഗത്തില്‍ വരുമാനം കൂടിയെന്നും ചൂണ്ടിക്കാണിച്ചാണ്. ഇതിനെല്ലാം പുറമെ രാജ്യത്ത് റെക്കോര്‍ഡ് കാര്‍ഷിക വളര്‍ച്ചയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം നിരന്തരം വെളിപ്പെട്ടിട്ടുള്ളതാണ്.
പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ ചിലര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്കാകുലരാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പാക്കേണ്ടത് എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് ഇപ്പോഴും ചര്‍ച്ചാ വിഷയമാണെന്നും സബ്സിഡി സിലിണ്ടറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല എന്നും പ്രധാനമന്ത്രി പറയുമ്പോള്‍ പാചകവാതകം കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മമാരുടെ ദുരിതം മറക്കുന്നു. പാചകവാതക ലഭ്യതയ്ക്ക് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയത് ചരിത്രനേട്ടമായി കണക്കാക്കുന്ന മന്‍മോഹന്‍സിംഗ് അതിന്റെ പേരില്‍ നടന്ന, നടക്കുന്ന സമരങ്ങളെപ്പറ്റി അറിയുകപോലും ചെയ്യുന്നില്ല. ആത്മപ്രശംസ നടത്തി താനൊരു വിജയമാണെന്ന് വരുത്താനായിരുന്നു മന്മോഹന്റെ വാര്‍ത്താ സമ്മേളനം. രാജ്യം ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുമായി ഉണ്ടാക്കിയ ആണവകരാര്‍ ഭരണനേട്ടമായി അദ്ദേഹം കണക്കാക്കുന്നു. നയതന്ത്ര പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു. ഭരണകാലത്ത് യാതൊരു തരംഗവും സൃഷ്ടിക്കാത്ത സോണിയാഗാന്ധിയുടെ ഈ യന്ത്രമനുഷ്യന് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും സത്യം തിരിച്ചറിയുന്നവരാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: