108. മന്ദരച്യുതിരോധകഃ –
മന്ദരപര്‍വതത്തിന്റെ ച്യുതിയെ തടഞ്ഞവര്‍ മന്ദരപര്‍വതത്തെ മത്തും വാസുകി എന്ന സര്‍പ്പരാജനെ കയറുമാക്കി ദേവന്മാരും അസുരന്മാരും ഇരുവശവുമായി നിന്ന് വലിച്ചുകറക്കിയാണ് പാലാഴി കടഞ്ഞത്. പര്‍വതം ഇരുവശത്തേക്കും ശക്തിയായി ചലിച്ചപ്പോള്‍ വാസുകിയുടെ ശരീരബന്ധം അയഞ്ഞു. വളരെയധികം ഭാരമുള്ള പര്‍വതം ക്ഷീരസമുദ്രത്തില്‍ താഴാന്‍ തുടങ്ങി. ച്യുതി എന്ന പദത്തിന് അധഃപതനം, താഴോട്ടുപോകല് എന്നര്‍ഥമുണ്ട്. പര്‍വതം പാലാഴിയിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ ദേവന്മാരും അസുരന്മാരും ആര്‍ത്തരായി. കരുണാമയനായ ഭഗവാന് പര്‍വതം താഴാതെ തടഞ്ഞു. അക്കാര്യം അടുത്ത നാമം സൂചിപ്പിക്കുന്നു.
പാലാഴി കടയാനുള്ള കടക്കോലാക്കാന് വേണ്ടി ദേവന്മാരും അസുരന്മാരും മന്ദരപര്‍വതത്തെ ചുമന്നുകൊണ്ടുവരുമ്പോള്‍ പര്വതരാജന് ദേവാസുരന്മാരുടെ പിടിയില്‍ നിന്നുവഴുതി താഴെവീണു. അവര്‍ ശ്രമിച്ചിട്ട് പര്‍വതത്തെ വീണ്ടും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ വിഷ്ണുഭഗവാന് ഗരുഡാരൂഢനായി അവിടെയെത്തി. പര്‍വതത്തെ ഒരു ചെറിയ ലന്തപ്പഴമെന്നപോലെ എടുത്ത് പാലാഴിയില്‍ എത്തിച്ചതും ഈ നാമത്തോടുചേര്ത്തു സ്മരിക്കാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: