സിപിഎം എന്ന പാര്‍ട്ടിയെ അഴിമതിക്കാരും കോണ്ട്രാക്ടര്മാരും സ്ത്രീപീഡകരും ഹൈജാക്ക് ചെയ്ത ദയനീയ ചിത്രമാണ് പാലക്കാട്ടെ പ്ലീനത്തില്‍നിന്ന് തെളിയുന്നത്. അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെ പാര്‍ട്ടിക്കുള്ളില്‍ ശീതസമരം നടത്തുന്ന അച്യുതാനന്ദനെ പുകച്ചുപുറത്തുചാടിക്കുവാനുള്ള കുതന്ത്രങ്ങള്‍ എളമരം കരീം അവതരിപ്പിച്ച രാഷ്ട്രീയ രേഖയുടെ വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്നു. എളമരം കരീമാകട്ടെ പലവിധ അഴിമതികളില്‍ കുരുങ്ങിയതില്‍ കുതറി നടക്കുന്നു. വ്യവസായ വകുപ്പ് കയ്യാളാനും വിഹിതം വീതിക്കാനും എളമരം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി വേണം കരുതാന്‍.
പിണറായി സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ച് സരിതയോട് സോറി പറഞ്ഞതിന് പ്രതിഫലമായി ഉമ്മന്‍ചാണ്ടിയുടെ സ്വാധീനത്താല്‍ രക്ഷപ്പെട്ടു കിടക്കുകയാണ്-ലാവ്ലിന് കേസില്‍! കാരാട്ടും മന്മോഹനും അന്വേഷണ വിദഗ്ദ്ധരെ കുപ്പിയിലാക്കിയപ്പോള്‍ പ്രോസിക്യൂഷന് എല്ലാത്തിനും തലയാട്ടിനിന്നു ‘അപ്പക്കാളയെ’പ്പോലെ! മദനിയെ രക്ഷപ്പെടുത്തിയ കേരള നിയമസഭയുടെ അവിശുദ്ധ പ്രമേയവും കോണ്‍ഗ്രസിന്റെ കൂട്ടുകക്ഷിയായിരുന്ന ഡിഎംകെ പ്രോസിക്യൂഷനെ നിര്‍വീര്യമാക്കിയതുമായ അതേ തന്ത്രം. കേന്ദ്രത്തില്‍ മന്മോഹനെന്ന ‘അമേരിക്കന്‍’ ശൈലിക്കാരനേയും ഇറ്റാലിയന്‍ വംശജ സോണിയാഗാന്ധിയേയും സന്നിഗ്ദ്ധ ഘട്ടത്തില്‍ രക്ഷപ്പെടുത്തിയ ‘ലാവണ’ങ്ങളുടെ കഥ മോദി അധികാരത്തില്‍ കയറിയാല്‍ ഒന്നൊന്നാകെ പുറത്താകുമെന്ന തിരിച്ചറിവ് കപട കമ്മ്യൂണിസ്റ്റുകളായ ചില മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് ഉണ്ടാവുന്നത് നന്ന്. അന്ന് ഹിന്ദുപത്രാധിപര്ക്കോ തെഹല്‍ക്ക പത്രാധിപര്ക്കുപോലുമോ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ പറ്റിയെന്നു വരില്ല.
അച്യുതാനന്ദനെ ഇന്നത്തെ പാര്‍ട്ടിയുടെ ‘സുഖ-ശീതള’ പാര്‍ട്ടി നേതൃത്വം പോര. പിണറായിക്കോ എളമരം കരീമിനോ ഇവര്‍ക്ക് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നുകൊണ്ട് സഹകരിക്കുന്ന കുഞ്ഞാലിമാര്ക്കോ മാര്‍ക്സിസ്റ്റു പാര്‍ട്ടി അണികളെ എത്രകണ്ടു കുരങ്ങു കളിപ്പിക്കാനാകുമെന്ന് കണ്ടറിയണം. കേരള നേതൃത്വത്തിന്റെയും കാരാട്ടിന്റെ കേന്ദ്ര നേതൃത്വത്തിന്റെയും ഏകച്ഛത്രാധിപത്യത്തിന്റെ മുന്പില് ഭയപ്പാടൊടെ കഴിയുന്ന, മിണ്ടാപ്രാണികളായി മാറിയ അസംഘടിത കമ്മ്യൂണിസ്റ്റുകള്‍ക്ക് പരിമിതികളുണ്ട്. പുസ്തകങ്ങളായ പുസ്തകങ്ങളിലെല്ലാം സോഷ്യലിസത്തിനെക്കുറിച്ചും കമ്മ്യൂണിസ്റ്റ് മുന്‍കാല പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഘോരഘോരം എഴുതിപ്പിടിപ്പിച്ചതിന് പുലബന്ധംപോലുമില്ലാത്ത തരത്തില്‍ ദേശവിരുദ്ധവും വിദേശരാജ്യപ്രീണവും സാംസ്ക്കാരിക വിരുദ്ധതയും ന്യൂനപക്ഷ പ്രീണനവും കപട വിപ്ലവ സമരപ്രഖ്യാപനങ്ങളുമായി നടക്കുന്ന ഇന്നത്തെ ശൈലിയും പ്രവര്‍ത്തനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അധഃപതിപ്പിച്ചു.
ഭീകരവാദികളും ഭൂമാഫിയകളും അഴിമതി വീരന്മാരും നുഴഞ്ഞുകയറി മാര്‍ക്സിസ്റ്റ്-സിപിഐ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ എത്ര കണ്ട് വഴിപിഴപ്പിച്ചു എന്നത് ചരിത്രത്തിലേക്കുള്ള ആത്മാര്‍ത്ഥമായ തിരിഞ്ഞുനോട്ടം വ്യക്തമാക്കും. ”നമ്മളു കൊയ്യും വയലെല്ലാം അറബികളുടെതാവും പൈങ്കിളിയേ” എന്ന് കാലക്രമത്തില്‍ ഇവര്‍ ഇന്നാട്ടുകാരെ പാടിപ്പഠിപ്പിക്കും. മാണിയേയും കോണിയേയും കൂട്ടുപിടിച്ചാലേ ഇനി മാര്‍ക്സിസ്റ്റു മുന്നണിക്ക് ജയിക്കാനാകൂവെങ്കില് അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശോഷിച്ചു തന്നെ കിടക്കുന്നുവെന്നതിന്റെ തെളിവാണ്.
ചിറക്കര സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: