തിരുവനന്തപുരം: വിജിലന്‍സ് ആന്റ ആന്റി കറപ്ഷന്‍ ബ്യൂറോ സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. സുവര്‍ണ ജൂബിലി വര്‍ഷം സമഗ്ര അഴിമതി വിരുദ്ധ ബോധവല്‍ക്കരണ വര്‍ഷമായി ആചരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1964 ഡിസംബര്‍ 21ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് വിജിലന്‍സ് വകുപ്പ് സ്വതന്ത്രവകുപ്പായി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. അഴിമതി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് വിജിലന് ബോധവല്‍ക്കരണ വര്‍ഷാചരണത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഡയറക്ടര്‍ പറഞ്ഞു. 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോമാസവും നടത്തുന്ന അഴിമതി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രസംഗ മല്‍സരം, ഉപന്യാസ മല്‍സരം, അഴിമതി നിര്‍മ്മാര്‍ജ്ജന വിഷയങ്ങളിലുള്ള സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടും.
26ന് രാവിലെ 11.30ന് കനകക്കുന്ന് കൊട്ടാരം ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ല, ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്, ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനദിവസം രാവിലെ ഏഴിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് വരെ സംഘടിപ്പിക്കുന്ന അഴിമതി വിരുദ്ധ ബോധവല്‍ക്കരണ റാലി ചലച്ചിത്രതാരം സുരേഷ്ഗോപി ഫ്ലാഗ്ഓഫ് ചെയ്യും. രാവിലെ 9.30ന് കനകക്കുന്നില്‍ ഭരണവും അഴിമതി നിരോധനവും എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2.30ന് അഴിമതി നിരോധനത്തില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പങ്ക് എന്ന വിഷയത്തിലും സെമിനാറുകള്‍ സംഘടിപ്പിക്കും. എ.ഡി.ജി.പി ആര്.ശ്രീലേഖ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: