കോട്ടയം: എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ തൊഴിലാളി റിക്രൂട്ടിംഗ് ഏജന്‍സികളായി മാറുന്നു. വിദേശ കുത്തകകളായ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളിലേക്ക് ജീവനക്കാരെ റിക്രൂട്ട്ചെയ്യുന്നതടക്കമുള്ള സേവനങ്ങളാണ് ഇപ്പോള്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളില്‍ കൂടുതലും നടക്കുന്നത്.
എല്‍ഐസി അടക്കമുള്ള പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഭീഷണിയായി മാറിയ വിദേശകുത്തകകളായ ഇന്‍ഷ്വറന്‍സ് കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനം മുഖേന ജോലി ലഭിക്കുന്നതിനാല്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടാണ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ന്യായമായ വേതനമോ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദേശ കുത്തകകളെ സഹായിക്കുന്ന നടപടി വിവാദമായെങ്കിലും തൊഴില്‍ അന്വേഷകര്‍ക്ക് എന്തെങ്കിലും പ്രയോജനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളില്നിന്നും ലഭിക്കട്ടെയെന്ന മറുവാദവും ഉയരുന്നുണ്ട്. നേരത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ താല്‍ക്കാലിക ഒഴിവുകളിലും നിയമങ്ങള്‍ നടത്തിയിരുന്നത് എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയായിരുന്നു. എന്നാല്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി ഭരണ കക്ഷികളുടെ സ്വന്തക്കാരെയാണ് ഇപ്പോള്‍ കൂടുതലായും നിയമിക്കുന്നത്. തൊഴില്‍ രഹിതരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയും സിനിയോറിറ്റി കണക്കിലെടുത്ത് തൊഴില്‍ രഹിത വേതനം നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുകയും മാത്രമാണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളുടെ നിലവിലെ പ്രവര്‍ത്തനം. ഒടുവിലായാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. എന്നാല്‍ നേട്ടം കൊയ്യുന്നതാകട്ടെ വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികളും.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: