കോഴിക്കോട്: പിഎസ് സിക്ക് സംസ്ഥാനത്തെ പിഎസ്സി കോച്ചിംഗ് സെന്ററുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍. പിഎസ്സി ബോര്‍ഡിലെ പലര്‍ക്കും കോച്ചിംഗ് സെന്ററുകളില്‍ പാര്‍ട്ണര്‍ഷിപ്പുണ്ട്. ഈ ഒത്തുകളികള്‍ വിജിലന്‍സ് അന്വേഷിക്കണം. ഒത്തുകളിയുമായി ബന്ധപ്പെട്ടുളള ലിസ്റ്റ് യുവമോര്‍ച്ച അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. കോച്ചിംഗ് സെന്ററുകളില്‍ നിന്ന് ബോര്‍ഡിലുളള പലരും മാസപ്പടി വാങ്ങുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചും ഒഴിവുകളെക്കുറിച്ചും ധവള പത്രം ഇറക്കണം. പിന്‍വാതില്‍ നിയമനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിഎസ്സിയും ചില ഡിപ്പാര്‍ട്ട്മെന്റുകളും പണംവാങ്ങി ഒത്തുകളിച്ചാണ് നിയമനം നടത്തുന്നത്. പൊതുനിയമനങ്ങളെല്ലാം അഴിമതിവത്ക്കരിച്ചു. പിഎസ്സി പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് വേണ്ടിയാണ്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോഴും സംസ്ഥാനത്ത് നിയമനനിരോധമാണ് നടക്കുന്നത്.
60,000 ഒഴിവുകള്‍ കേരളത്തിലുണ്ട്. ആറ് ലക്ഷം ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റ് പട്ടികയിലുളളത്. റാങ്ക് പട്ടികകളെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. യുവജനതയെ അവഗണിക്കുന്ന നിലപാടിനെതിരെ യുവമോര്‍ച്ചയുടെ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശ് ബാബു, പ്രസിഡന്റ് ആര്.മഞ്ജുനാഥ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: