ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ബിജെപി തത്ത്വാധിഷ്ഠിതമായ നിലപാടെടുത്തു. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭ തട്ടിക്കൂട്ടാന്‍ ഇല്ലെന്ന് ലഫ്റ്റന്റ് ഗവര്‍ണറെ ബിജെപി സംശയലേശമന്യേ അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയെ ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. അതിന് മുമ്പുതന്നെ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയെ കൂട്ടുപിടിച്ച് ബിജെപിയെ കൊച്ചാക്കാമെന്ന് കോണ്‍ഗ്രസ് യുവരാജാവ് ആശിച്ചുകാണും. പക്ഷെ എല്ലാം വീക്ഷിക്കുന്നവരാണ് പൊതുജനമെന്ന സത്യം ബാക്കി നില്ക്കുന്നു. കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണം നടത്തി മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ചുമ്മാ സ്വീകരിക്കാന്‍ പറ്റില്ലല്ലൊ. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചായി പിന്നത്തെ ആലോചന. തുടര്‍ന്നാണ് പിന്തുണ സ്വീകരിക്കാന്‍ പതിനെട്ടിന പരിപാടിയുമായി രംഗത്തുവന്നത്. സാമാന്യ ബുദ്ധിക്കും യുക്തിക്കും ചേരാത്ത പരിപാടികള്‍ നിരത്തി ബിജെപിക്കും കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടി നേതാവ് കേജ്രിവാള് കത്തും നല്കി. ദല്‍ഹിയില്‍ വിഐപി സംസ്കാരം വേണ്ട, ഉന്നതരുടെ കാറിന് മുകളില്‍ ചുവന്ന വെളിച്ചം പാടില്ല, സുരക്ഷയും വമ്പന്‍ ബംഗ്ലാവും പാടില്ല. വൈദ്യുതി നിരക്ക് പകുതിയാക്കണം, എംഎല്‍എ ഫണ്ട് പറ്റില്ല തുടങ്ങിയവയാണ് ഉപാധികള്‍. ഉപാധിയില്ലാതെ മന്ത്രിസഭ രൂപീകരിച്ചാലും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കി മിടുക്കുകാട്ടുകയാണ് വേണ്ടത്. അതിനു പകരം കത്തിടപാടുകള്‍ നടത്തി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി അനുഭാവം നേടാമെന്നാണ് വ്യാമോഹം.
കത്തിലെ ഉപാധികള്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും അത് എഴുതിവേണമെന്നാണ് പുതിയ ആവശ്യം. ആം ആദ്മി പാര്‍ട്ടിക്ക് അഹങ്കാരമാണെന്നാണ് ഇത് സംബന്ധിച്ച ബിജെപി പ്രതികരിച്ചിരിക്കുന്നത്. മന്ത്രിസഭ രൂപീകരിക്കാന്‍ പത്തു ദിവസത്തെ സാവകാശം ചോദിച്ച കേജ്രിവാള് അതിനിടയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വഴിതെളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം. ആദര്‍ശരാഷ്ട്രീയമല്ല അധികാരത്തോടുള്ള ആര്‍ത്തി തന്നെയാണ് ആം ആദ്മി പാര്‍ട്ടിയെ നയിക്കുന്നതെന്നുവേണം അനുമാനിക്കാന്‍. ആം ആദ്മിയെ മുന്നില്‍ നിര്‍ത്തി തങ്ങളുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാനാണ് ഇതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ ശ്രമം. ആരോടും ചോദിക്കാതെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലാണ് ആം ആദ്മി പാര്‍ട്ടിയെ നിരുപാധികം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 28 അംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടിക്ക് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചാലും 36 അംഗങ്ങളേ ഉണ്ടാകൂ. ദല്‍ഹി നിയമസഭയില്‍ ആകെ 70 അംഗങ്ങളാണുള്ളത്. ലഫ്റ്റന്റ് ഗവര്‍ണര്‍ ഇതിനിടയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഒരുക്കങ്ങളുടെ തിരക്കിലുമാണ്.
ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ഉപാധികള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. നടപ്പാക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ച പാര്‍ട്ടിക്ക് എതിരായി മത്സരിച്ചവര്‍ ഉപാധി അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തമാണ്. അതുകൊണ്ടുതന്നെ പത്ത് ദിവസമല്ല നൂറു ദിവസം കാത്തിരുന്നാലും മന്ത്രിസഭ രൂപീകരിക്കുന്ന കാര്യം വിദൂര സ്വപ്നമാകും. അല്ലെങ്കില്‍ ഉപാധിയില്ലാതെ പിന്തുണ സ്വീകരിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ സന്നദ്ധമാകേണ്ടിവരും. അങ്ങനെ വന്നാല്‍ ആം ആദ്മി പാര്‍ട്ടി എന്ന അത്ഭുത ശിശുവിന്റെ അകാല നിര്യാണമാകും കാണേണ്ടി വരിക. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളത് ഒന്നുമാത്രം. മന്ത്രിസഭ രൂപീകരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് വ്യക്തമായെന്നും രാഷ്ട്രപതി ഭരണമാണ് അഭികാമ്യമെന്നും അറിയിക്കുക. അത് അംഗീകരിച്ച് നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയും തയ്യാറാവുകയാണ് വേണ്ടത്. അത് തന്നെയാണ് തുടക്കം മുതല്‍ തന്നെ ബിജെപി വ്യക്തമാക്കിയത്. ഇതൊന്നും മനസ്സിലാക്കാതെ വല്ല സാധ്യതയുമുണ്ടെങ്കില്‍ കസേര കയ്യടക്കാമെന്ന മോഹത്തിലൂടെ പെരുമാറിയ ആം ആദ്മി പരിഹാസ്യരാകുന്ന ചിത്രമാണ് ദല്‍ഹി രാഷ്ട്രീയത്തില്‍ തെളിഞ്ഞുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: