ഉപനിഷദ് വിചാര യജ്ഞം- 37-ാം ദിവസം
ആത്മയാഥാര്ത്ഥ്യവര്ണ്ണനമാണ് ഉപനിഷത്ത് ചെയ്യുന്നത്. വാക്കുകൊണ്ടും മനസ്സുകൊണ്ടും കണ്ണുകൊണ്ടും ഒന്നും പ്രാപിക്കാനാവാത്ത ആത്മാവിനെ അറിയുന്നതെങ്ങനെയാണ്? ഇവിടെയാണ് കഠോപനിഷത്ത് ”അസ്നീതി ബ്രുവത്യോന്വത്ര കഥം തദുപലഭ്യതേ” എന്ന് പ്രസ്താവിക്കുന്നത്. ഈദൃശ പ്രപഞ്ചത്തെയും തന്നെയും പരരെയും സംബന്ധിച്ച് ഉണ്ട്, ഉണ്ട് എന്ന് നാം സദാ വ്യവഹരിക്കാറുണ്ട്. ഉണ്ട് എന്ന് പറയപ്പെടുന്ന സകലത്തിന്റെയും അടിസ്ഥാനമായ ഉണ്മയാണ് ആത്മാവ്.
അതുകൊണ്ടുതന്നെ ഉണ്ട്, ആകുന്നു എന്ന് ആത്മാവ് അറിയപ്പെടേണ്ടതാണ്. ഇപ്രകാരം അറിഞ്ഞയാള്‍ക്ക് തത്വജ്ഞാനം പ്രസന്നമായി ഭവിക്കുന്നു. അങ്ങനെ തത്വബോധത്തില് എപ്പോഴാണോ പരിമിതങ്ങളായ കാമനകള്‍ സകലവും ഒഴിഞ്ഞുപോകുന്നത് അപ്പോള്‍ മര്ത്യന് അമൃതനായി ഭവിക്കുന്നു. എപ്പോഴാണോ എന്റെ, എന്റെ എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്ത്ത്യന് അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഉപനിഷദ് വിചാരയജ്ഞം മുപ്പത്തിയേഴാം ദിവസം കഠോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.
ഇതറിഞ്ഞ് തന്റെ സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: