സര്‍വ്വ ചരാചരങ്ങളിലും അന്തര്യാമിയായി നിലകൊള്ളുന്ന സത്യം തന്നെയാണ് പരമാത്മാവെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.
സകലകരണങ്ങളും ഉറങ്ങുമ്പോഴും ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്ന സ്വരൂപത്തെക്കുറിച്ച് ചിന്തിക്കൂ. അതുതന്നെയാണ് പരമമായ അമൃതസ്വരൂപം. അതില്‍ സകല അനുഭവ മണ്ഡലങ്ങളും ആശ്രിതങ്ങളായിരിക്കുന്നു. സ്വരൂപത്തെയാകട്ടെ ഒരു കരണവും തന്നെ അതിക്രമിക്കുന്നില്ല. ഉപനിഷദ് വിചാരയജ്ഞം മുപ്പത്തിനാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍. എപ്രകാരമാണോ പ്രവേശിക്കുന്ന ഉപാധിയുടെ ആകാരത്തില്‍ അഗ്നി കാണപ്പെടുന്നത് അപ്രകാരംതന്നെ സര്‍വ്വഭൂതാന്തരാത്മാവ് പല പല രൂപഭാവങ്ങളെ പ്രാപിക്കുന്നു. സര്‍വ്വലോകത്തിന്റെയും ചക്ഷുസ്സായ സൂര്യന് ബാഹ്യങ്ങളായ ദൃഷ്ടിദോഷങ്ങളാല് ബാധിക്കപ്പെടാത്തതുപോലെ സര്‍വ്വഭൂതാന്തരാത്മാവ് യാതൊരുവിധ ലോക വ്യവഹാരങ്ങളാലും സ്പര്‍ശിക്കപ്പെടുന്നില്ല. അങ്ങനെയുള്ള ആത്മസ്വരൂപത്തെ താനെന്നറിയുന്ന വിജ്ഞാനി ശാശ്വതമായ ആനന്ദ സ്വരൂപസ്ഥിതനായി കഴിയുന്നു.
അനിശങ്ങളായ സര്‍വ്വ ദൃശ്യ ജാലങ്ങളിലും തന്നെ നിത്യമായി കുടികൊള്ളുന്നതും പലതായി ഭാവിക്കുന്നതിലൊക്കെയും ഏകരൂപമായി വര്‍ത്തിക്കുന്നതുമായ സത്യത്തെ താനെന്നറിയുന്ന വിദ്വാന്മാര്ക്കാണ് ശാശ്വതമായ ശാന്തിയുള്ളത്. പലതിനെ കണ്ട് പലത് സത്യമെന്ന് കരുതി കഴിയുന്നയാള്‍ക്ക് ആത്യന്തികമായ ശാന്തി കൈവരുന്നതല്ല. ഈ ഏകസത്യത്തെ ബാഹ്യങ്ങളായ പ്രകാശസ്രോതസ്സുകളൊന്നും പ്രകാശിപ്പിക്കുന്നില്ല. സകല പ്രകാശസ്രോതസ്സുകളും അതിനാലാണ് വിസ്പഷ്ടം പ്രകാശിപ്പിക്കപ്പെടുന്നത്. ഇയൊരറിവിലമര്ന്ന് അതുതന്നെ താനെന്നറിയുന്ന വിജ്ഞാനി വിമുക്തനായി കഴിയുന്നു. ഈ സ്ഥിതിയിലേക്കുയരാന് ഏവര്‍ക്കും അധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: