ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരപ്രദേശങ്ങളില്‍ ഏക്കറുകണക്കിന് ഭൂമി കൈവശപ്പെടുത്തിയ സിഎംആര്‍എല്‍ എംഡി: ശശിധരന്‍കര്‍ത്ത, വിവി മിനറല്‍സ് ഉടമകളായ വൈകുണ്ഠരാജനും സഹോദരങ്ങള്‍ക്കുമെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ശശിധരന്‍കര്‍ത്ത നൂറില്‍പരം സര്‍വേ നമ്പറുകളിലായാണ് ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളത്. തീരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളാണ് ഇവര്‍ വിലയ്‌ക്കെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ പരിപാലന നിയമത്തെ മറികടന്നാണ് വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടിയത്.
ആദായനികുതി വകുപ്പ് ഇന്നലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസര്‍മാരോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലെ മറ്റാരെങ്കിലും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ലക്ഷ്മിത്തോപ്പില്‍ മാത്രം സിഎംആര്‍എല്‍ 79 ഏക്കര്‍ ഭൂമിയാണ് വാങ്ങിയിട്ടുള്ളത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതാണ് വ്യാപകമായി തീരദേശങ്ങള്‍ ഇവര്‍ വാങ്ങിക്കൂട്ടാന്‍ ഇടയാക്കിയത്. ഇവിടെ ഫാക്ടറി പണിയാനാണ് സിഎംആര്‍എല്ലിന്റെ നീക്കം. തീരപരിപാലന നിയമം അനുസരിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന വര്‍ഷങ്ങളായി അവിടെ താമസിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ തീരദേശത്ത് പാര്‍ക്കാന്‍ അനുമതിയുള്ളൂ. ഈ നിയമം കാറ്റില്‍പ്പറത്തിയാണ് രണ്ട് വ്യക്തികള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയത്.
സുനാമിയില്‍ കൂടുതല്‍ തീരങ്ങളുണ്ടായ സ്ഥലങ്ങളും വാങ്ങിയവയില്‍പ്പെടുന്നു. 2002 മുതലാണ് ഇരുവരും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഭൂമി വാങ്ങിക്കൂട്ടിയത്. തമിഴ്‌നാട് സ്വദേശി വൈകുണ്ഠരാജനെതിരെ സിബിഐ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തൃക്കുന്നപ്പുഴയിലും, ആറാട്ടുപുഴയിലും മാത്രം കാണപ്പെടുന്ന കൊയ്‌ലോണ്‍ ഗ്രേഡ് ഇലിമിനേറ്റാണ് ഗുണനിലവാരമുള്ള ഇലിമിനേറ്റ്. ഇത് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. ചവറ കെഎംആര്‍എല്ലില്‍ ഇലിമിനേറ്റ് ക്ഷാമം വന്നപ്പോള്‍ വിവി മിനറല്‍സാണ് ഇലിമിനേറ്റ് നല്‍കിയത്. ക്യൂ ഗ്രേഡിലുള്ള ഇലിമിനേറ്റാണ് അന്ന് കെഎംആര്‍എല്ലിന് നല്‍കിയത്. ഖാനനാനുമതി ഇല്ലാത്ത വിവി ഗ്രൂപ്പ് ക്യൂ ഗ്രേഡ് ഇലിമിനേറ്റ് നല്‍കിയതോടെയാണ് ഇവര്‍ അനധികൃത മണല്‍ കടത്തുന്നതായി വിവരം പുറത്തറിയുന്നത്.
ആര്‍. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: