കര്‍മഫലത്തെ അനുഭവിക്കുന്ന തന്റെ ആത്മസ്വരൂപത്തെ ആരാണോ സംശയവിപര്യയങ്ങള് നീക്കി പരമേശ്വരനെന്നറിയുന്നത് അയാള്‍ ഒന്നിനേയും നിന്ദിക്കുകയോ ഒന്നില്‍നിന്നും രക്ഷപ്പെടാനിച്ഛിക്കുകയോ ഇല്ലെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നില്‍നിന്നന്യമായി പലതിലും ദര്‍ശിക്കുന്ന തലത്തിലേ നിന്ദയും രക്ഷേച്ഛയും എല്ലാം ഉണ്ടാവൂ. ജീവഭാവവും ജഗത്തും ഉള്ള കാലത്തോളം ഈശ്വരനെ നിഷേധിക്കാന്‍ സാധ്യമല്ല. ഈശ്വരനെ പുരുഷരൂപത്തില്‍ ഭാവന ചെയ്യാമെങ്കില്‍ സ്ത്രീരൂപത്തിലും ഭാവന ചെയ്യാം. പരമസത്യം സ്ത്രീപുരുഷഭേദരഹിതമാണെന്നത് സദാ ഓര്‍ക്കണം. ഈശ്വരന് വാസ്തവത്തില്‍ പരമാത്മാവ് തന്നെ. അതുപോലെ ഉപാസ്യദേവതകളുടെ സ്വരൂപം തേടിപ്പോകുമ്പോള്‍ അതും പരമാത്മതത്വംതന്നെയെന്നറിയാറാവും. അരണികളില്‍ നിഹിതനായിരിക്കുകയും പ്രതിദിനം ഉപാസകരാല് വന്ദിക്കപ്പെടുകയും ചെയ്യുന്ന അഗ്നി പരമാത്മാവുതന്നെയെന്ന് ഉപനിഷത്ത് പ്രഖ്യാപിക്കുന്നു.
ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സകല പ്രതിഭാസങ്ങളും എന്തില്‍നിന്ന് ആവിര്‍ഭവിച്ച് എന്തില്‍ വിലയിക്കുന്നു എന്ന് സൂക്ഷ്മമായി അന്വേഷിക്കുക. ആത്യന്തികമായി സദധിഷ്ഠാനമാണത്. ഈ സദധിഷ്ഠാനത്തില്‍ സര്‍വ്വ ദേവതകളും അര്പ്പിതന്മാരായിരിക്കുന്നു. അതിനെ ആര്‍ക്കും അതിക്രമിക്കുവാന് സാധിക്കില്ല. ഇതാണ് പരമസത്യം. ഈ സത്യത്തെയാണ് കഠോപനിഷത്ത് അനേകവിധ യുക്തികളിലൂടെ ഉപദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: