കടപ്പാട്ടൂര്‍: ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നിന് നിര്‍മ്മാല്യദര്‍ശനത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. രാവിലെ 4 മണിക്ക് ക്ഷേത്രം മേല്‍ശാന്തി മധുസൂദനന് നമ്പൂതിരിയുടെയും കീഴ്ശാന്തി എം.എന്‍. നീലകണ്ഠന് നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് നിര്‍മ്മാല്യദര്‍ശനത്തിനായി ക്ഷേത്രനട തുറന്നത്. തലേദിവസം മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് മീനച്ചിലാറ്റില്‍ മുങ്ങിക്കുളിച്ച് കടപ്പാട്ടൂര്‍ മഹാദേവനെ തൊഴുത് സായൂജ്യമടഞ്ഞത്. ശരണമന്ത്രധ്വനികളാല്‍ മുഖരിതമായ ക്ഷേത്രത്തിലേക്ക് പുലര്‍കാലം മുതല്‍ നിലയ്ക്കാത്ത ഭക്തജനപ്രവാഹമായിരുന്നു. ശബരിമല ദര്‍ശനത്തിനുവേണ്ടി വൃതമെടുക്കെടുന്നതിന് വേണ്ടി കുളിച്ച് മാലയിടുന്നതിന് എത്തിച്ചേര്‍ന്ന ഭക്തര്‍ നിരവധിയാണ്. നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം ഗണപതിഹോമം, വിശേഷാല്‍ പൂജ, ഉച്ചപൂജയോടും കൂടി 12 മണിക്ക് നടയടച്ചു. ഉച്ചകഴിഞ്ഞ് 4 മുതല്‍ 8 വരെയാണ് ക്ഷേത്രദര്‍ശന സമയം. ശബരിമല തീര്‍ത്ഥാടകര്‍ക്കായി കടപ്പാട്ടൂര്‍ ദേവസ്വം നടത്തുന്ന അന്നദാനത്തിന്റെയും, തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പ ഭക്തന്മാര്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആംബുലന്‍സ് സൗകര്യത്തോടുകൂടിയ അലോപ്പതി, ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളുടേയും ഉദ്ഘാടനം ദേവസ്വം പ്രസിഡണ്ട് സി.പി. ചന്ദ്രന് നായര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ദേവസ്വം സെക്രട്ടറി കെ.ഒ.വിജയകുമാര്‍, ഖജാന്‍ജി പി. ഭാസ്കരന് നായര്‍, കരയോഗം പ്രസിഡണ്ട് സി.എസ്. സിജു, സെക്രട്ടറി എം.എസ്. വിനോദ്കുമാര്‍,പി.കെ.സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കടുത്തു.ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കുന്നതിനും വാഹനപാര്‍ക്കിംഗിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുത ഭക്തജനങ്ങള്‍ക്ക് അന്നദാനവും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: