കൊല്ലം: കേരളത്തിലെ യുവാക്കളുടേയും യുവജനസംഘടനകളുടേയും പ്രതികരണശേഷി നഷ്ടമായതിന്റെ പ്രകടമായ തെളിവാണ് ശാസ്താംകോട്ടയില്‍ വീട്ടമ്മ വിവസ്ത്രയായി വലിച്ചിഴച്ച സംഭവമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. കൊല്ലം പുതിയകാവ് ക്ഷേത്രസന്നിധിയില്‍ നടന്ന യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്കൃതിക്കും പാരമ്പര്യത്തിനുമെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച വൈദേശിക രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളുടെ സ്വാധീനമാണ് ഈ പ്രതികരണ ശൂന്യതയ്ക്ക് കാരണം. ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി മാനഭംഗപ്പെട്ടപ്പോള്‍ പതിനായിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധ കടലായി നിരത്തിലിറങ്ങിയത്.
അതേസമയം കേരളത്തില്‍ സൗമ്യയുടെതടക്കം നിരവധി പീഡനങ്ങള്‍ അരങ്ങേറിയിട്ടും പ്രതികരണത്തിന്റെ ഇലയനക്കം പോലും കാണാനില്ലാത്തത് ഈ രാഷ്ട്രീയ അന്ത്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തെ തിരിച്ചറിയുന്ന വിദ്യാഭ്യാസരീതി നമുക്ക് നഷ്ടമായി. ആങ്ങളമാരുടെ സമൂഹം കുറ്റിയറ്റുപോയി.
കേരളത്തിലെ സാംസ്കാരികപാരമ്പര്യം യുവാക്കളില്‍ ശരിയായി നല്‍കണം. നിയമം എന്നത് പണമുള്ളവരുടെതായി മാറിയെന്ന തെറ്റിദ്ധാരണയാണ് യുവാക്കളെ സ്വന്തം കാര്യം നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ശരിയായ വിദ്യാഭ്യാസം യുവാക്കളില്‍ എത്തിക്കണം. തൊഴില്‍ നേടുക എന്നതല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് സമൂഹനന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ ശരിയായ വിദ്യാഭ്യാസമാകൂ. ആധ്യാത്മികതയില്‍ അധിഷഠിതമായ വിദ്യാഭ്യാസം യുവാക്കളില്‍ എത്തിക്കുകയെന്നതാണ് ഇതിനൊരു പോംവഴി. അങ്ങനെ ചെയ്താല്‍ വിവേകാനന്ദന് സ്വപ്നംകണ്ട യുവതലമുറയെ സമൂഹത്തില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ തപസ്യ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ ബൗദ്ധിക് പ്രമുഖ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: