ക്രിക്കറ്റ് ലോകം കണ്ട മഹാനായ ക്രിക്കറ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ഇനി കളിക്കളത്തിലുണ്ടാകില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തന്റെ അവസാന ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുന്ന സച്ചിന് പാഡണിയാന്‍ ഇനി അവസരം ലഭിക്കില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് കളിക്കാതെ തന്നെ ജയിക്കുന്ന അവസ്ഥയാണ്. അങ്ങനെയെങ്കില്‍ ഇന്ന് ഫീല്‍ഡ് ചെയ്തുകൊണ്ട് ഇതിഹാസ താരം ക്രീസിനോടു വിടപറയും.
ക്രിക്കറ്റ് ഒരു മതമാണെങ്കില് അതിന്റെ ദൈവമാണ് സച്ചിന് എന്ന വിശേഷണത്തില്‍ സച്ചിന് എന്താണെന്ന് അടങ്ങിയിരിക്കുന്നു. പക്ഷ വെറുമൊരു ക്രിക്കറ്റര്‍ മാത്രമായിരുന്നില്ല ഈ ‘ലിറ്റില്‍ മാസ്റ്റര്‍’ എന്നതാണ് സത്യം. അര്‍പ്പണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും കായികോര്ജ്ജത്തിന്റെയും പ്രതീകമായിരുന്നു സച്ചിന്. മാന്യതയുടെ മാതൃകയുമായിരുന്നു ആ മൂന്നക്ഷരം. ലോക ക്രിക്കറ്റില്‍ എറ്റവും കൂടുതല്‍ കാലം പാഡണിഞ്ഞിട്ടും സഹകളിക്കാര്‍ക്കോ എതിരാളികള്‍ക്കോ അമ്പയര്‍മാര്‍ക്കോ സംഘാടകര്‍ക്കോ ഒന്നും സച്ചിനെക്കൊണ്ടൊരു ശല്യവും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഒരു തരത്തിലുള്ള ആരോപണങ്ങള്‍ക്കും ഈ കായിക പ്രതിഭ വിധേയനായിട്ടില്ല. കായിക ലോകം പണക്കൊഴുപ്പിന്റെയും തട്ടിപ്പുകളുടെയും വേദിയായി അധഃപതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതൊരു റെക്കോര്‍ഡ് തന്നെയാണ്. ആര്‍ക്കും ഭേദിക്കാനാവാത്ത റെക്കോര്‍ഡ്.
ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എന്നും തന്റെ സ്വപ്നമായിരുന്നുവെന്നും കഴിഞ്ഞ 24 വര്‍ഷമായി ഓരോ ദിവസവും ഞാന്‍ ഈ സ്വപ്നത്തിലാണ് ജീവിച്ചിരുന്നതെന്നും വിരമിക്കല്‍ പ്രസ്താവനയില്‍ സച്ചിന് പറയുകയുണ്ടായി. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ 11 വയസ്സ് മുതല്‍ ഞാന്‍ അതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ലോകമെങ്ങും ഞാന്‍ ക്രിക്കറ്റ് കളിച്ചു. ഇരുന്നൂറാം ടെസ്റ്റ് മത്സരം സ്വന്തം മണ്ണില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അതാകും എന്റെ അവസാന മത്സരവും. കളിനിര്‍ത്താന്‍ സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷം വരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ച ബി.സി.സി.ഐയോട് നന്ദി പറയുന്നു. എന്നെ മനസ്സിലാക്കി ക്ഷമയോടെ പിന്തുണച്ച കുടുംബത്തിനും നന്ദി. എല്ലാത്തിനുമുപരി പ്രാര്‍ഥനയോടെ ആശംസകളുമായി എനിക്ക് കരുത്തുപകര്‍ന്നു തന്ന എന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സച്ചിന് ചെയ്ത ഈ പ്രസ്താവനയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. നേട്ടങ്ങളുടെ നെറുകയില്‍ നില്ക്കുമ്പോള് തന്നെയാണ് സച്ചിന്റെ വിരമിക്കല്‍ എന്നതും ശ്രദ്ധേയമാണ്. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടുനിര്‍ത്തണമെന്ന ചൊല്ലാണ് അദ്ദേഹം അന്വര്‍ത്ഥമാക്കിയത്.
ക്രിക്കറ്റില്‍ സച്ചിന് കീഴടക്കിയ റെക്കോഡുകള്‍ ഇനിയാര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുന്നതിനുമപ്പുറത്താണ്. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍, ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍! കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനങ്ങള്‍ക്കിടെ ചില അപൂര്‍വ്വ നേട്ടങ്ങളും അദ്ദേഹത്തിന്റേതു മാത്രമായി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാമെതിരെ സെഞ്ച്വറി, ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടി. സച്ചിന്റെ മികച്ച പ്രകടനങ്ങള്‍ പലതും ഇന്ത്യന്‍ ടീം ‘സച്ചിന്’ എന്ന ഒറ്റയാള്‍പ്പട്ടാളമായ കാലത്തായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍ എന്ന നിലയില്‍ 198 മാച്ചുകളില്‍ നിന്ന് 45 വിക്കറ്റുകളും ഏകദിനത്തില്‍ 463 മാച്ചുകളില്‍ നിന്ന് 154 വിക്കറ്റുകളും അദ്ദേഹം നേടി. ഏറ്റവുമൊടുവില്‍ ക്രിക്കറ്റിന്റെ ഏറ്റവും പരിഷ്ക്കരിച്ച രൂപമായ ട്വന്റി20 മത്സരങ്ങളില്‍ 96 മാച്ചുകള്‍ സച്ചിന് കളിച്ചു. ക്രീസിലെ ഈ ദൈവം പാഡഴിക്കുമ്പോള്‍ ക്രിക്കറ്റിനെ സ്നേഹിച്ച ആരാധകസമൂഹത്തിന് അത് വലിയ നഷ്ടവും നിരാശയുമാകുമെന്നുറപ്പ്. എന്നാല്‍ ക്രിക്കറ്റിന്റെ സമസ്തമേഖലയിലും ഭാരതത്തെ ഒന്നാമതെത്തിച്ച ശേഷമാണ് അനിവാര്യമായ ഈ വിടവാങ്ങല്‍.
കായികരംഗത്തിറങ്ങുന്നവര് മാതൃകയാക്കേണ്ടത് സച്ചിനെയാണെന്ന പി.ടി.ഉഷയുടെ ഉദ്ബോധനം തന്നെ സച്ചിന് എത്ര ഉയരത്തിലായി എന്നതിന്റെ ഒന്നാന്തരം തെളിവാണല്ലോ. രാജ്യസഭാംഗമായ സച്ചിന് കളിക്കളത്തിലെ ഊര്ജ്ജസ്വലത കായികരംഗത്തിന്റെ സമഗ്ര വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: