കോട്ടയം: സ്വകാര്യ ബസ് യാത്രകളും ഇനി സ്മാര്‍ട്ടാകുന്നു. ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ബസ്സുകളാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ”മൈ ബസ്” എന്ന സ്വകാര്യ ബസ്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജി.പി.ആര്.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീന്, സ്മാര്‍ട്ട് കാര്‍ഡ് എന്നിവയാണ് ഒരുക്കുന്നത്.
വീല്‍സ് കാര്‍ഡ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നെങ്കിലും ഡിസംബര്‍ ഒന്നുമുതലാണ് യാത്രക്കാര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയുക.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സടമകളുടെ കൂട്ടായ്മയാണ് ”മൈ ബസ്”. ചില്ലറയുടെ പേരില്‍ ബസ് യാത്രക്കിടെ സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടമായി ബസ്സുടമകളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. കയ്യില്‍ പണമില്ലെങ്കിലും സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യാന്‍ കഴിയും. മൈബസ് കൂട്ടായ്മയില്‍ അംഗമായ കണ്ടക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നാല്പത് രൂപയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്കിയാല് ഒരാഴ്ചയ്ക്കകം സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകും. ഈ കാര്‍ഡില്‍ മൊബൈല്‍ ഫോണിലേതുപോലെ പണം ചാര്‍ജ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. നൂറിന്റെ ഗുണിതങ്ങളായി മാത്രമേ പണം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളൂ.
സാധാരണ നിരക്കിനേക്കാള്‍ ആറു മുതല്‍ എട്ടു ശതമാനം വരെ ഇളവ് സ്മാര്‍ട്ട് കാര്‍ഡിലൂടെ ലഭിക്കും. തിരക്ക് കുറവുള്ള സമയത്താണ് യാത്രയെങ്കില്‍ ഇളവ് വര്‍ദ്ധിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയും സ്മാര്ട്ട്കാര്ഡിന്റെ പ്രത്യേകതയാണ്. നിലവിലെ ടിക്കറ്റ് മെഷീനുകള്‍ക്ക് പകരം ജിപിആര്‍എസ്, കാര്‍ഡ് സൈ്വപ്പിംഗ് സംവിധാനങ്ങളോടുകൂടിയവയാണ് ഇനി കണ്ടക്ടര്‍മാര്‍ ഉപയോഗിക്കുക. ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലഭിക്കുന്ന പണം,യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കോട്ടയത്ത് മൈബസ്സിന്റെ ഓഫീസില്‍ സജ്ജീകരിക്കുന്ന സെര്‍വറില്‍ ലഭ്യമാകും. 11,350 രൂപയാണ് ജിപിആര്‍എസ് സംവിധാനം ഉള്ള ടിക്കറ്റ് മെഷീന്റെ വില. സ്ഥിരം സ്വകാര്യബസ് യാത്ര ചെയ്യുന്നവര്‍ക്ക് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: