കൊച്ചി: ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാവുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങള്‍ കൂടിയായ സര്‍ക്കാര്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടവും പഞ്ചായത്തീരാജ് നിയമവും ലംഘിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയാണ് ഇതിനിടയാക്കിയിട്ടുള്ളത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനും തദ്ദേശസ്വയംഭരണ വകുപ്പിനും തൃത്താല പഞ്ചായത്തുകള്‍ക്കും മറ്റും നോട്ടീസ് അയച്ചിരിക്കുകയാണ്.
കോടതി തുടര്‍നടപടികളുമായി മുന്നോട്ടു പോയാല്‍ അത് സംസ്ഥാനത്ത് ധാരാളം പഞ്ചായത്ത്-മുനിസിപ്പാലിറ്റികളുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമായിരിക്കും. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിശദീകരണം തേടിയിരിക്കുന്നത്.
കോഴിക്കോട് വാണിമേല്‍ സ്വദേശി ജാഫര്‍ കെ.കെ. അഡ്വ. കൃഷ്ണദാസ്.പി.നായര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 67-ാം വകുപ്പ് ലംഘിച്ചിരിക്കുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്. അതായത്, തൃത്താല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ ഒരേ സമയം സ്കൂളിലെ ജോലിയും പഞ്ചായത്തംഗമെന്ന ജോലിയും നിര്‍വഹിക്കുകയും രണ്ടിടത്തുനിന്നും ശമ്പളം കൈപ്പറ്റുകയും ചെയ്തെന്നുമാണ് ഹര്‍ജി. ചട്ടം ലംഘിച്ച അദ്ധ്യാപകരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണെങ്കിലും സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗമാകാം. എന്നാല്‍ ഒരേസമയം രണ്ടിടത്തുനിന്നും ശമ്പളം പറ്റുന്നത് ചട്ടപ്രകാരം ശരിയല്ല. മാത്രമല്ല, കോഴിക്കോട് ജില്ലയിലെ 14 സ്കൂള്‍ അദ്ധ്യാപകരായ വാര്‍ഡു മെമ്പര്‍മാരുടെ സ്കൂളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരേ പ്രവര്‍ത്തന സമയത്തെ ഹാജര്‍ രേഖകളും രണ്ടിടത്തുനിന്നും പ്രതിഫലം പറ്റിയതിന്റെ വിവരങ്ങളും ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഇരട്ട പ്രതിഫലം വാങ്ങുന്നത് സര്‍ക്കാര്‍ സര്‍വീസ്-പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെ സംസ്ഥാനത്താകെ 300 ല്‍പരം തദ്ദേശ സ്വയംഭരണ സ്ഥാപന തലവന്മാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആയിരത്തിലേറെ അദ്ധ്യാപകര്‍ തൃത്താല പഞ്ചായത്തുകളില്‍ അംഗങ്ങളാണ്.
അദ്ധ്യാപകര്‍ ഇരട്ട ശമ്പളം പറ്റുന്നതിനാല്‍ അവര്‍ക്കെതിരേ നടപടിയാണ് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരേ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകള്‍ സഹിതം നടപടിക്ക് ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയൊന്നും കൈക്കൊള്ളാഞ്ഞതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്ജിക്കാരന് പറയുന്നുണ്ട്. കോടതി നടപടികള്‍ കര്‍ശനമായാല്‍ ഇതനുസരിച്ച് സ്കൂളുകളിലും പഞ്ചായത്തുകളിലും ഹാജര്‍ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടിവരും. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ചട്ടം ലംഘിച്ചവര്ക്കെതിരേ നടപടി വന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം തുലാസിലാടുന്ന പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: