പത്തനംതിട്ട: കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വളംവിതരണം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുന്നു എന്ന ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. തിരുവനന്തപുരം കൃഷി ഡയറക്ടറേറ്റിലെ വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥരാണ് ഇന്നലെ ഓഫീസിലെത്തി പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സംഘം ശേഖരിച്ചതായാണ് അറിയുന്നത്.
അഴിമതിക്ക് കൂട്ടുനില്‍ക്കാനാവാതെ കൃഷി ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നത് പ്രിന്‍സിപ്പല്‍ കൃഷിഓഫീസില്‍ പതിവാകുന്നതായി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
ജനകീയാസൂത്രണ പദ്ധതിയുടെ നിര്‍വ്വഹണ ചുമതലവഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടറാണ് മതിയായ രേഖകള്‍ ഫയലില്‍ സൂക്ഷിക്കാതെ ഒരുകോടിയോളം രൂപയുടെ ബില്ല് ട്രഷറിയില്‍ നല്കി ഡ്രാഫ്റ്റ് ലഭ്യമാക്കിയത്. ഈ ഉദ്യോഗസ്ഥന് കഴിഞ്ഞ ആഗസ്റ്റ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു. പിന്നീട് ചുമതലയേറ്റ ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യമായ രേഖകള്‍ ഫയലില്‍ ഇല്ലാത്തതിനാല്‍ ഡ്രാഫ്റ്റ് വിതരണം ചെയ്യാന്‍ തയ്യാറായില്ല. ഇതിനായി ഉന്നതങ്ങളില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇതേ ചുമതലയിലെത്തുന്ന ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ദീര്ഘകാലകാല അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കാനുള്ള ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമടക്കം അഞ്ചോളം പ്രധാന രേഖകളാണ് ഫയലില്‍ കാണേണ്ടിയിരുന്നത്. ബില്ല് ട്രഷറിയില്‍ സമര്‍പ്പിച്ച് ഡ്രാഫ്റ്റ് ലഭ്യമാക്കിയെങ്കിലും രേഖകള്‍ ഫയലില്‍ ഇല്ലാത്തതിലും ദുരൂഹതയുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ വികസന സമിതിയുടെ അനുമതിയും പദ്ധതി നടത്തിപ്പിന് ആവശ്യമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ വിരമിച്ച ഡെപ്യൂട്ടി ഡയറക്ടറും, ഫയല്‍ കൈകാര്യം ചെയ്തിരുന്ന സെക്ഷന്‍ ക്ലര്‍ക്കും മുമ്പും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നേരിട്ടിരുന്നതായും അറിയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: