തിരുവനന്തപുരം: കെഎസ്ഇബി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ബോര്‍ഡിനു 3,493 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു റെഗുലേറ്ററി കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷത്തെ ബോര്‍ഡിന്റെ വരവുചെലവു കണക്കുകള്‍ സംബന്ധിച്ച റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂപെറ്റീഷനിലെ ഹിയറിംഗിനിടയിലാണ് ബോര്‍ഡിന്റെ വാദം. ബോര്‍ഡിന്റെ റിവ്യൂ പെറ്റീഷന് തള്ളാനാണ് സാധ്യത.
ബോര്‍ഡിന്റെ നടപടികളെ റഗുലേറ്ററി കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. ജീവനക്കാരുടെ ചെലവു ചുരുക്കല്‍ നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്നും ബോര്‍ഡിന്റെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ചതുകൊണ്ട് എന്തു പ്രയോജനമാണുണ്ടാകുകയെന്നും കമ്മീഷന് ചോദിച്ചു.
കണക്കുകള്‍ ക്രമീകരിക്കുമ്പോള്‍ യഥാര്‍ഥ ചെലവുകള്‍ കമ്മീഷന് പരിഗണിക്കാത്തത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുന്നുവെന്നാണ് ബോര്‍ഡിന്റെ വാദം. വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ നഷ്ടം നികത്താനാണോ ബോര്‍ഡ് ആവശ്യപ്പെടുന്നതെന്ന കമ്മീഷന്റെ ചോദ്യത്തിന് ബോര്‍ഡിന് വ്യക്തമായ മറുപടിയുണ്ടായില്ല. 3,493 കോടിയുടെ നഷ്ടത്തിനുപുറമെ 3,450 കോടി രൂപയുടെ കടബാധ്യതയുമുണ്ടെന്ന് വൈദ്യുതിബോര്‍ഡ് കമ്മീഷനു നല്കിയ പെറ്റീഷനില്‍ പറയുന്നു. കടത്തില്‍ 1,826 കോടി രൂപ ഹ്രസ്വകാല വായ്പയും 1,624 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് വായ്പയുമാണ്. പുറമെ നേരത്തേ കമ്മീഷന് അംഗീകരിച്ച റവന്യൂ കമ്മിയില്‍ കണക്കില്‍ ഉള്‍പ്പെടുത്താത്ത 1,738 കോടി രൂപ കൂടിയുണ്ട്. ഇതുകൂടി ചേരുമ്പോള്‍ ബാദ്ധ്യത 5,188 കോടിയുടേതാണ്. കടബാധ്യതയും നഷ്ടവും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണ്. കണക്കുകള്‍ ക്രമീകരിക്കുമ്പോള്‍ യഥാര്‍ഥ ചെലവുകള്‍ കമ്മീഷന് പരിഗണിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നതായും ബോര്‍ഡ് പെറ്റീഷനില്‍ പറയുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിലയിരുത്തി മാത്രമേ തങ്ങള്‍ക്കു തീരുമാനമെടുക്കാനാവൂ എന്ന് കമ്മീഷന് വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷം 2758.67 കോടിരൂപയുടെ കമ്മി ഉള്ളതായി കാട്ടി ബോര്‍ഡ് സമര്‍പ്പിച്ച വരവുചെലവു കണക്കുകള്‍ കമ്മീഷന് മാര്‍ച്ചില്‍ തള്ളിയിരുന്നു. 1,049 കോടിരൂപയാണ് കമ്മീഷന് അംഗീകരിച്ചത്. കമ്മി നികത്താന്‍ താരിഫ് വര്‍ധനയിലൂടെ 1,573.54 കോടി രൂപ പിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യവും കമ്മീഷന് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: