തിരുവനന്തപുരം: കേരളത്തിലെ നദീതട സംസ്കാരങ്ങളെ ആധാരമാക്കി സമഗ്ര പഠനം നടത്താന്‍ ഭാരതീയ വിചാരകേന്ദ്രം ഒരുങ്ങുന്നു. കേരളത്തിന്റെ സ്വത്വത്തിന് കോട്ടം വരുത്തുന്ന രീതിയിലുള്ള സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും അധികാരസ്ഥാനങ്ങളില്‍ നിന്നു തന്നെ രൂപപ്പെട്ട് വരുന്ന വര്‍ത്തമാനസാഹചര്യത്തിലാണ് ഇത്തരമൊരു പഠനത്തിനു മുതിരുന്നതെന്ന് വിചാരകേന്ദ്രം അറിയിച്ചു.
ഈ പഠനം മുഖ്യമായും നദീതടങ്ങളില്‍ പാര്‍ത്തു വന്നതും വരുന്നതുമായ ജനവിഭാഗങ്ങളുടെ ഗോത്രപരം, ആചാരപരം, സാംസ്കാരികം, പാരിസ്ഥിതികം, സാമ്പത്തികം, ഭരണപരം ജനസംഖ്യാപരം എന്നി ഘടകങ്ങളെ ആസ്പദമാക്കിയും അവയുടെ ഓരോന്നിന്റെയും ഘടനയില്‍ വന്നുകൊണ്ടിരിക്കുന്ന പരിണാമഭേദങ്ങളെയും അവ കേരളത്തിന്റെ മൗലികസ്വത്വത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഉള്ള ‘മൈക്രോലെവല്’ പഠനങ്ങള്‍ ആയിരിക്കും. വിവിധ മണ്ഡലങ്ങളിലെ വിദഗ്ദ്ധരും ഗവേഷകരും പഠിതാക്കളും ഉള്‍പ്പെടുന്ന പഠനസംഘങ്ങളായിരിക്കും ഈ സംരംഭത്തില്‍ പങ്കാളികളാകുക.
പമ്പാനദി, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദീതടങ്ങളെ ആയിരിക്കും പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ഭാരതീയവിചാരകേന്ദ്രം അന്വേഷണവിധേയമാക്കുക. തുടര്‍ന്ന് മറ്റ് നദികളെയും പഠനവിഷയമാക്കും. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠവും ഗവേഷണാത്മകവുമായ പഠനം കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലിന് പശ്ചാത്തലമൊരുക്കും. സമഗ്രമായ ഈ പഠനം ഭാവികേരളത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഗതിനിര്‍ണ്ണയത്തിനും സഹായകരമായിത്തീരണമെന്നുള്ളതാണ് ഉദ്ദേശ്യം.
ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോക്ടര്‍ എം. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നദീതട സംസ്കാരങ്ങളെ ആധാരമാക്കി കേരളചരിത്ര പഠനത്തിന് ഒരു ബൃഹദ് പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഗൗരവമേറിയ ഈ സംരംഭത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് ഈ നവംബറില്‍ ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ കേന്ദ്രവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത് പമ്പാനദിയെയാണ്.
ദക്ഷിണകേരളത്തിന്റെ ജീവനാഡിയും സാംസ്കാരിക പ്രവാഹത്തിന്റെ പ്രതീകവുമായ പമ്പാനദീതടത്തെ കുറിച്ചുള്ള പഠനം തുടര്‍പ്രക്രിയയായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ അപൂര്‍വ സംരംഭത്തിന് ഏതെങ്കിലും തരത്തില്‍ താത്പര്യമുള്ള എല്ലാവരുടെയും പങ്കാളിത്തവും സംഭാവനകളും ഉണ്ടാവണമെന്ന് വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: