കൊച്ചി: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന് (ദേശീയ നിര്‍വാഹകസമിതി യോഗം) തുടക്കമായി. ഇന്നലെ രാവിലെ 8.30ന് ഐകമത്യസൂക്താലാപനത്തിന്റെ പശ്ചാത്തലത്തില്‍ ശംഖനാദവും ഇടയ്ക്കാവാദനവും മുഴങ്ങവെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ജോഷിയും ചേര്‍ന്ന് ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ചു. മൂന്നു ദിവസത്തെ യോഗം നാളെ സമാപിക്കും.
അന്തരിച്ച പ്രമുഖര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. പോണ്ടിച്ചേരി മുന്‍ ഗവര്‍ണര്‍ രജനീതായി റായി (നാഗ്പൂര്‍), വിപാസനാ കേന്ദ്രത്തിന്റെ സ്ഥാപകനും പ്രമുഖ ആചാര്യനുമായിരുന്ന സത്യനാരായണ ഗോയങ്ക (മുംബൈ), ജ്ഞാനപീഠ പുരസ്ക്കാരിതനായ തെലുഗ് സാഹിത്യകാരന് രാവൂരീ ഭരദ്വാജ് (ആന്ധ്രാപ്രദേശ്), കഴിഞ്ഞദിവസം അന്തരിച്ച സംഗീതജ്ഞന് മന്നാഡെ, ഛത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാചരണ്‍ ശുക്ല, മഹേന്ദ്രകര്‍മ, നന്ദകുമാര്‍ പട്ടേല്‍, പൂനെയിലെ നരേന്ദ്ര ധബോള്കര്, ഉത്തര്‍പ്രദേശില്‍നിന്നുള്ള എം. പി. മോഹന്‍സിംഗ് ദേവ്റിയ, ഹിന്ദി സിനിമാലോകത്തെ ഇതിഹാസമായിരുന്ന പ്രാണ്‍ (മുംബൈ), ക്ഷേത്രപ്രചാരക പ്രമുഖന്മാരായിരുന്ന ഡോ. അമര്സിംഗ്ജി, ഡോ. കൃഷ്ണകുമാര്‍ ബവേജ, പശ്ചിമ മഹാരാഷ്ട്രാ പ്രാന്തസംഘചാലക് കചേശ്വര് സഹാണേ തുടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍, കേരളത്തില്‍നിന്നുള്ള സംഗീതജ്ഞരായ ദക്ഷിണാമൂര്‍ത്തി, കെ. രാഘവന് മാസ്റ്റര്‍, അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ക്കും ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ജീവന് വെടിഞ്ഞവര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
തുടര്‍ന്ന് സംസ്ഥാനങ്ങളിലെ സംഘടനാപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. രാജ്യത്തെമ്പാടുമായി ദൈനംദിനശാഖാ പ്രവര്‍ത്തനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ആയിരത്തിലേറെ എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടു വിലയിരുത്തിയ സര്‍കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികളുടെ ശാഖാപ്രവര്‍ത്തനത്തിലും ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ അവതരിപ്പിക്കുന്ന പ്രധാന പ്രമേയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കേരളത്തിലുള്‍പ്പെടെ രാജ്യത്താകെ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ആദ്യ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: