തൃശൂര്‍: സാമൂഹികമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് ഭൂമി-വീട്-വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. പട്ടികജാതി വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സംഘടിത മതന്യൂനപക്ഷ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് ന്യൂനപക്ഷ പ്രീണനരാഷ്ട്രീയം കളിക്കുകയാണ്. മുന്നണികള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ്. പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലിമിനും പട്ടികജാതി പദവിയും സംവരണവും നല്‍കണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണ്. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും അട്ടിമറിക്കുന്നതിനും കൂട്ടുനില്‍ക്കുന്ന കേരളത്തിലെ എംപിമാരെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് പട്ടികജാതി സമുദായങ്ങളുമായി പട്ടികജാതിമോര്‍ച്ച യോജിച്ചു പ്രവര്‍ത്തിക്കും. യോഗത്തില്‍ പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാപ്രസിഡന്റ് എ. നാഗേഷ്, പട്ടികജാതിമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ സി.എ. പുരുഷോത്തമന്, എ.പി. ഉണ്ണി, രേണു സുരേഷ്, രമേശ് കാവിമറ്റം, ബി.കെ. പ്രേമന്, കെ. സന്തോഷ്കുമാര്‍, കെ. അശോക്കുമാര്, ആര്‍ട്ടിസ്റ്റ് ഗോപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: