മനുഷ്യ സമൂഹത്തിലെ ഏകതയെ സംബന്ധിച്ച് ഒട്ടനവധി സിദ്ധാന്തങ്ങള്‍ പലപ്പോഴായി പല പ്രദേശങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ടെന്ന് സ്വാമി ചിദാനന്ദപുരി.
സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങി പല സിദ്ധാന്തങ്ങളും, ഈയടുത്ത കാലത്തായി സമ്പത്ത്, തൊഴില്‍, സമൂഹജീവിതം തുടങ്ങി പല ഏകകങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്. ഉപനിഷദ് വിചാരയജ്ഞത്തിന്റെ ആറാം ദിവസം ഈശാവാസ്യോ പനിഷത്തിനെ അധികരിച്ച് പ്രഭാഷണം ചെയ്യുകയായിരുന്നു സ്വാമി ചിദാനന്ദപുരി. എന്നല്‍ കാലം നിര്ണയിക്കാനാവാത്തതത്ര പ്രാചീനഘട്ടത്തില്‍ ആത്യന്തികമായ ഏകതയുടെ ദര്‍ശനം ഉപനിഷത്തില്‍ പറയപ്പെട്ടിട്ടുണ്ട്. ഇതാകട്ടെ സമ്പത്ത്, തൊഴില്‍ തുടങ്ങിയ ഒരു ആപേക്ഷിക ഘടകത്തിന്റെയും അടിസ്ഥാനത്തിലല്ല. സര്‍വ്വ ചരാചരങ്ങളുടെയും അടിസ്ഥാനവും സ്വരൂപവുമായി നിലകൊള്ളുന്ന ആത്മൈകത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഔപനിഷദമായ ഈ ഏകത്വ ദര്‍ശനം. ഇതില്‍ കവിഞ്ഞൊരു ഏകതയുടെ സിദ്ധാന്തമില്ല. കേവലം മനുഷ്യര്‍ക്കിടയിലെ ഏകതയല്ല, ബ്രഹ്മാവ് മുതല്‍ ഏകകോശജീവി വരെ സര്‍വ്വത്തിലും കുടികൊള്ളുന്ന ചൈതന്യം ഏകവും അദ്വിതീയവുമാണെന്ന തിരിച്ചറിവില്‍നിന്നുള്ള ഏകതയാണത്. ഈ ഏകത്വദര്ശി തന്നില്‍നിന്ന് ഭിന്നമായി ഒന്നുമില്ലെന്നറിയുന്നതിനാല് സര്വ്വഭേദ വ്യവഹാരങ്ങള്‍ക്കും ഉപരി കഴിയുന്നു. അയാള്‍ ഒന്നിനേയും അന്യമായി കണ്ട് നിന്ദിക്കുന്നില്ല. തന്നില്‍ താന്‍ ആയി വിളങ്ങുന്ന ചൈതന്യമാണ് സര്‍വ്വത്തിലും സര്‍വ്വവുമായി നിലകൊള്ളുന്നതെന്നറിയുന്നു. ഇങ്ങനെയുള്ള ഒരു വിജ്ഞാനിയില്‍ പിന്നെ ശോകമോഹങ്ങളില്ല.
പ്രാപഞ്ചിക ശ്ലോകങ്ങളെല്ലാം ഭേദദൃഷ്ടിയില്നിന്നുണ്ടാകുന്നു. അഭേദ ദൃഷ്ടിയുറച്ച വിജ്ഞാനി സദാ ആനന്ദത്തില്‍ കഴിയുന്നു. തന്റെ ചുറ്റുപാടും ആനന്ദത്തെ പ്രസരിപ്പിക്കുന്നു. ഈ ഒരു പരമമായ ഏകത്വദര്‍ശനത്തെ നാം അറിഞ്ഞ് അറിയിക്കേണ്ടതുണ്ട്. സമാജത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം വേദദൃഷ്ടി ആണ്. ജാതി, മതം, രാഷ്ട്രീയം, പ്രദേശം തുടങ്ങി പല പല ചിന്തകളെ ഊട്ടി വളര്‍ത്തി നാം പ്രശ്നങ്ങളെ സ്വയം സൃഷ്ടിച്ച് അവയാല്‍ ക്ലേശിക്കുന്നു. ഈ ഹ്രസ്വദൃഷ്ടികളില്നിന്നെല്ലാം ഉയര്‍ന്ന് ഏകത്വത്തിന്റെ വേദാന്ത ദര്‍ശനത്തെ ഉള്‍ക്കൊള്ളുക എന്നതാണ് സകല പ്രശ്നങ്ങള്‍ക്കുമുള്ള ആത്യന്തിക പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: