തിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററാക്കാന്‍ കളക്ടര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ പൊതുധാരണ. ദേശീയപാതയില്‍ മുപ്പത് മീറ്റര്‍ വീതിയുള്ള സ്ഥലങ്ങളില്‍ ഇരുവശങ്ങളിലുമായി ഏഴരമീറ്റര്‍ സ്ഥലം വീതം റോഡിനായി ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാതയുടെ അലൈന്മെന്റില് മാറ്റം വരുത്തൂ. ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നത് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതിനുശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ഇക്കാര്യം ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ അറിയിച്ചുവെന്ന് ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് തലവന്മാരുടെയും യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി ഭരത് ഭൂഷന് പറഞ്ഞു.
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നത് സര്‍ക്കാരിന്റെ നയമല്ല, യോഗത്തില്‍ ഈ അഭിപ്രായമാണെന്ന് ഭരത് ഭൂഷന് വ്യക്തമാക്കി. പാതയ്ക്ക് വീതിയില്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനവും ആഗ്രഹവും ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിപിരിവ് വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന് നല്‍കാനുള്ള തുകയില്‍ കുടിശിക വരുത്തിയവര്‍ക്കെതിരെ റവന്യൂറിക്കവറി നടപടികള്‍ സ്വീകരിക്കും. കോടതിയില്‍ സ്റ്റേയുള്ള കേസുകളില്‍ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. സ്റ്റേ ഒഴിവാകുമ്പോള്‍ ഭീമമായ തുകയാകും സര്‍ക്കാരിന് ലഭിക്കുക. റവന്യൂ റിക്കവറി നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
മണല്‍വാരല്‍ നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 31ന് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിക്കും. കോഴിക്കോട് വിമാനത്താവള വികസനം,ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവയ്ക്കായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കും. മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ ശക്തിപ്പെടുത്തും. ഇതിനായി കുടുംബശ്രീയുടെ സേവനംതേടും.
വയനാട്, ഇടുക്കി വിമാനത്താവള പദ്ധതികള്‍ തല്ക്കാലം ഉപേക്ഷിക്കണമെന്ന് ഗതാഗത വകുപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ എതിര്‍പ്പ് ശക്തമാണെന്നുമാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയത്. സ്വകാര്യ വ്യക്തികള്‍ വിമാനത്താവളപദ്ധതി നടപ്പിലാക്കുന്നതിനായി മുന്നോട്ടുവന്നാല്‍ സര്‍ക്കാര്‍ തടസം നില്‍ക്കില്ലെന്നും എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ താല്പര്യം എടുക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഡിജിപി വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: