കല്‍പ്പറ്റ : സാമൂഹ്യബോധവും പ്രതിബദ്ധതയുമുള്ള സമൂഹം അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് പറഞ്ഞു. ബത്തേരിയില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ വയനാട് ജില്ലാസമിതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സാമൂഹ്യബോധവും പ്രതിബദ്ധതയുമുള്ള സമൂഹത്തെ ഉണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി മുന്നോക്കം നില്ക്കുന്നവര് സേവാപ്രവര്ത്തനത്തിനായി മുന്നോട്ട് വരണം. വേരുകളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചേ ഓരോ സമൂഹത്തിനും മുന്നോട്ട് പോകാനാകൂ. ഭഗവാന് ശ്രീകൃഷ്ണന് ഭാരതീയ സംസ്ക്കാരത്തിന്റെ അടിത്തറയാണ്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെ ദൃശ്യവല്ക്കരിച്ച് ശ്രീകൃഷ്ണ കേന്ദ്രം നിര്‍മ്മിക്കുന്നത് വേരുകളിലേക്ക് മടങ്ങിചെല്ലാനുള്ള പ്രേരണ ഉണ്ടാക്കാനാണ്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ശ്രീകൃഷ്ണനും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രവും മാറുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം വൈസ് ചെയര്മാന് രാംമോഹന്‍ വയനാട് ജില്ലാസമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജെ.സന്തോഷ്കുമാര്‍, പ്രശാന്ത് മാസ്റ്റര്‍, ടി.പി.രാജന് മാസ്റ്റര്‍, വി.കെ.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
തൃശ്ശൂരിന് സമീപം കനകമലയില്‍ നൂറ് ഏക്കര്‍ സ്ഥലത്താണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം നിര്‍മ്മിക്കുന്നത്. ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ ഭാരതത്തിലെ വിവിധ ഹൈന്ദവ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെയാണ് കേന്ദ്രം യഥാര്‍ത്ഥ്യമാകുന്നത്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവകഥകളുടെ ശില്പ്പാവിഷ്ക്കാരങ്ങള്, ശ്രീകൃഷ്ണ ക്ഷേത്രം, ഗോശാലകള്‍, ആയുര്‍വേദ കേന്ദ്രം, ഗവേഷണ കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാല ഭവന് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതി സൗഹൃദ-വിനോദ സഞ്ചാര ആദ്ധ്യാത്മിക കേന്ദ്രമാണിത്. മൂന്ന വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: