തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അധികമായി അനുവദിച്ച എഴുപതിനായിരം മെട്രിക് ടണ്‍ അരി സംസ്ഥാനം എടുത്തില്ല. യഥാസമയം അരിയെടുക്കാത്തതിനെ തുടര്‍ന്ന് കേരളത്തിന്റെ അധിക ക്വാട്ട പാഴായിരിക്കുകയാണ്. മഴക്കെടുതി, ഉത്സവാഘോഷങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി കേരളത്തിന് അരി അനുവദിച്ചത്. അധിക ധാന്യം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ അരി ഏറ്റെടുക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞ മാസമാണ് അവസാനിച്ചത്.
എന്നാല്‍ കൂടിയ നിരക്കില്‍ അനുവദിച്ചതിനാലാണ് അരി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതെന്നാണ് വാദം. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീമിലുള്ള അരി കേരളത്തില്‍ 21 രൂപയ്ക്ക് മുകളിലേക്കു മാത്രമേ വില്ക്കാന് കഴിയൂ. വെള്ളപ്പൊക്ക ദുരിതത്തിലായവര്‍ക്ക് നല്കാന് ജൂലൈയിലാണ് 5962. 790 മെട്രിക് ടണ്‍ അരിയും 657. 489 ടണ്‍ ഗോതമ്പും കേന്ദ്രം അനുവദിച്ചത്. ഓണത്തിന് 63250 മെട്രിക്ടണ്‍ സ്പെഷല്‍ അരിയും അനുവദിച്ചു. ഓണത്തിന് അനുവദിച്ചതില്‍ 1340 ടണ്‍ മാത്രമാണ് എടുത്തത്. ഇതെല്ലാം കൂടുതല്‍ വിലയ്ക്കാണ് അനുവദിച്ചത്. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും കേരളത്തില്‍ റേഷനരി ലഭ്യമാണെന്നിരിക്കെ 21 രൂപയ്ക്ക് ആരും റേഷനരി വാങ്ങില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
8.90 രൂപ നിരക്കിലാണെങ്കില്‍ അരി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. തുടര്‍ന്ന് അരി ഏറ്റെടുക്കാന്‍ കുറച്ച് സാവകാശം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല.
എല്ലാവര്‍ഷവും ഓണക്കാലത്ത് കൂടിയ വിലയ്ക്ക് കേന്ദ്രം അരിയും മറ്റ് ധാന്യങ്ങളും അനുവദിക്കാറുണ്ടെന്നും അതില്‍ അത്യാവശ്യത്തിനു മാത്രമേ ഏറ്റെടുക്കാറുള്ളൂ എന്നുമാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ അരിയെടുത്ത് നഷ്ടം വരുത്താനാകില്ല. കൂടാതെ കൂടിയ വിലയ്ക്കുള്ള അരി ഏറ്റെടുത്ത് നല്കിയാല് റേഷന്‍ കടകളില്‍ കുറഞ്ഞ വിലയ്ക്കുള്ള അരി പൂഴ്ത്തിവയ്ക്കാന്‍ ഇടയുണ്ടാകുമെന്നും അവര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: