കോഴിക്കോട്: പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ലാഭനഷ്ടക്കണക്കിന്റെ പേരില്‍ സിപിഎമ്മും ശാസ്ത്രസാഹിത്യപരിഷത്തും വീണ്ടും വേര്‍പിരിയുന്നു.
പശ്ചിമഘട്ടസംരക്ഷണത്തിനായി മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുപോലും നടപ്പാക്കരുതെന്നാണ് സിപിഎം വാദിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ ഹര്‍ത്താല്‍ നടത്തുകയും ഇന്ന് കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലെ ഹര്‍ത്താലിനെ പിന്തുണക്കുകയും ചെയ്തുകൊണ്ട് സിപിഎം പരിസ്ഥിതി വിരുദ്ധ രാഷ്ട്രീയപക്ഷം ചേര്‍ന്നിരിക്കുകയാണെന്ന് പരിഷത്ത് കുറ്റപ്പെടുത്തുന്നു.കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പുതന്നെ ചര്‍ച്ച നടത്തണമെന്നാണ് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ മലയോരമേഖലകളിലെ ജനതയെ പ്രതികൂലമായി ബാധിക്കുന്നതാണ് പരിസ്ഥിതി റിപ്പോര്‍ട്ടുകളെന്നാണ് സിപിഎം കേരളത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാധവഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ പരിഷത്ത് വിമര്‍ശിക്കുന്നു. പ്രകൃതി ചൂഷണത്തിലൂന്നിയ നടപ്പുവികസന മാര്‍ഗത്തെ അംഗീകരിക്കുകയാണിതിലൂടെ ചെയ്യുന്നതെന്ന് പരിഷത്ത് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഒരു നിയന്ത്രണവും പാടില്ലെന്ന നിലപാടാണ് ചിലര്‍ക്കുള്ളതെന്നും ഇവരുടെ താത്പര്യങ്ങളും കൃഷിക്കാരുടെതാത്പര്യങ്ങളും ഒന്നാണെന്നുകരുതി ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നകാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും പരിഷത്ത് വിമര്‍ശിക്കുന്നു.
ഭൂമിയുടെയും പ്രകൃതിയുടെയും നിയന്ത്രിത ഉപയോഗമാണ് കാറല്‍മാര്‍ക്സ് മുന്നോട്ടുവെച്ചതെന്ന് പരിഷത്ത് സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ പരിസ്ഥിതി രാഷ്ട്രീയത്തേക്കാള്‍ മലയോര മേഖലയിലെ വോട്ട്ബാങ്കിലാണ് സിപിഎം കണ്ണുവച്ചിരിക്കുന്നത്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സിപിഎമ്മിനുണ്ടായ നഷ്ടം നികത്താന്‍ ക്രൈസ്തവസഭകളെ പ്രീണിപ്പിക്കുന്ന അടവുനയമാണ് ഇക്കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്നത.് എന്നാല്‍ എത്ര ആകര്‍ഷകമെന്ന് തോന്നിയാലും ഹ്രസ്വകാല ലാഭതാത്പര്യങ്ങളെ ബോധപൂര്‍വ്വം വേണ്ടെന്ന് വെക്കണമെന്ന് പരിഷത്ത് സിപിഎമ്മിനെ ഉപദേശിക്കുകയാണ്. അമിത ലാഭമോഹികളുടെ അസത്യ പ്രചാരത്തില്‍ കുടുങ്ങരുതെന്ന് പരിഷത്ത് ഓര്‍മ്മിപ്പിക്കുന്നു.
സിപിഎമ്മിന്റെ പോഷക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പരിഷത്ത് പരിസ്ഥിതി വിഷയത്തില്‍ നേരത്തെയും സിപിഎമ്മുമായി ഇടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണകടുത്ത ആക്രമണമാണ് പരിഷത്ത് സിപിഎമ്മിനു നേരെ നടത്തുന്നത്.സിപിഎം മാര്‍ക്സിനെ മറക്കുകയാണെന്ന പരിഷത്ത് കുറ്റപ്പെടുത്തുകയാണ്.
ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിസ്ഥിതി നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുമ്പോള്‍ സിപിഎം അടക്കമുള്ള പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മാധവഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട മുന്‍മന്ത്രി ബിനോയ് വിശ്വവും ഇപ്പോള്‍ കളംമാറ്റിച്ചവിട്ടിയിട്ടുണ്ട്.സിപിഎം എതിര്‍ചേരിയില്‍ ഉറപ്പിച്ചപ്പോള്‍ പ്രശ്നത്തില്‍ തത്ക്കാലം പ്രതികരിക്കുന്നില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇതോടെ ഇടതുരാഷ്ട്രീയകക്ഷികളുടെ പരിസ്ഥിതി-പുരോഗമനനാട്യങ്ങളുടെ മുഖംമൂടിയാണ് തകരുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: